ഓല പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടന്ന് സിപിഎമ്മിന് താക്കീതുമായി കെ കെ രമ; ഈ കത്തുകൊണ്ടൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ആരും വ്യാമോഹിക്കേണ്ട...

ഓല പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടന്ന് സിപിഎമ്മിന് താക്കീതുമായി കെ കെ രമ. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ ആ സിപിഎം എന്ന പാർട്ടിക്കെതിരെയും അവരുടെ തെറ്റായ നയങ്ങൾക്കെതിരെയും, സ്വർണക്കടത്ത് അടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെയും ഞങ്ങൾ തുറന്നുകാണിക്കും. ആ സത്യാവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാൻ ഇനിയും ഞങ്ങൾ ശ്രമിക്കും. ഈ കത്തുകൊണ്ടൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്തി ഇരുത്താമെന്ന് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ആരും വ്യാമോഹിക്കണ്ടെന്നും കെ കെ രമ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ദിവസമാണ് ടി.പിയുടെ മകനേയും എന്‍.വേണുവിനേയും വധിക്കുമെന്നുള്ള ഭീഷണിക്കത്ത് കെ.കെ രമ എം.എല്‍.എയുടെ ഓഫീസില്‍ പോസ്റ്റലായി എത്തിയത്. വേണുവിന്റെ പേര് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. തലശേരി എം.എല്‍എ എന്‍.എംഷംസീറിന്റെ പേരും കത്തില്‍ പരാമര്‍ശിക്കുന്നു. പി.ജയരാജനുമായി ബന്ധമുള്ളവരെന്ന് സൂചന നല്‍കുന്നതാണ് കത്ത്. റെഡ് ആര്‍മി കണ്ണൂര്‍, പി.ജെ ബോയ്‌സ് എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
ശ്രീ എന്‍.വേണു, സി.പിഎമ്മിനെതിരെ പ്രവര്‍ത്തിച്ച ടി.പി ചന്ദ്രശേഖരനെ 51 വെട്ടിന് തീര്‍ത്തു. നിന്നെയും അതുപോലെ തീര്‍ക്കും. കെ.കെ രമയുടെ മകനെ അധികം വളര്‍ത്തില്ല. തല തെങ്ങിന്‍പൂക്കുല പോലെ ചിതറിക്കും. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്‍.എം.പിക്കാരെ കാണരുത്. എന്നിങ്ങനെയാണ് കത്തിലെ ഭീഷണി. കത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ വേണു കോഴിക്കോട് എസ്.പിക്ക് പരാതി നല്‍കി. ജയരാജനെ വെട്ടിയ കേസില്‍ ചെമ്മരതൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് 2014ല്‍ ഒരു കത്ത് വേണുവിനെതിരെ പ്രചരിച്ചിരുന്നു. ആ കത്തില്‍ അന്വേഷണം ആവശയപ്പെട്ടിരുന്നു. ആ കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇതിലും പങ്കുണ്ടെന്നും അന്വേഷിക്കണമെന്നും വേണുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.
ആര്‍.എം.പിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ കെ.കെ രമയുടെ വീടിനും ഓഫീസിനും സംരക്ഷണം നല്‍കാന്‍ എസ്.പി നിര്‍ദേശം നല്‍കി.കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരാണ് അയച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഭീഷണിക്കത്ത് ലഭിച്ചതോടെ എന്‍. വേണു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. മനഃപൂര്‍വ്വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കെ.കെ രമയും എന്‍.വേണുവും ഉയര്‍ത്തിയിരുന്നത്. തലശേരി എം.എല്‍.എ എന്‍.എം ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഇവര്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. വടകരയില്‍ സ്തീപീഡനക്കേസുകളില്‍ പ്രതികളായ സി.പി.എം പ്രദേശിക നേതാക്കള്‍ക്കെതിരെ ആര്‍.എം.പി ശക്തമായ നിലപാട് സ്വീകരിക്കുന്നതും ശത്രുതയ്ക്കിടയാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























