18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി; കുഞ്ഞ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത് മരുന്നിനായുള്ള 18 കോടിക്കായി മലയാളികള്‍ കൈകോര്‍ത്തതിന് പിന്നാലെ:- പെട്ടെന്നുള്ള മരണ കാരണം അണുബാധ, ഇതുവരെ സമാഹരിച്ചത് പതിനാറര കോടി രൂപ

ലോകം മുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) എന്ന അപൂര്‍വ രോഗം ബാധിച്ച ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇമ്രാന്‍ മരണത്തിന് കീഴടങ്ങിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നര മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ
വെന്റിലേറ്ററിലായിരുന്നു വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള ഇമ്രാന്‍. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എല്‍.എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.അടുത്തിടെ ഇതേ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികള്‍ കൈകോര്‍ത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദുരവസ്ഥയും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
പഴയ വാഹനങ്ങളുടെ വില്‍പ്പനയായിരുന്നു ഇമ്രാന്റെ പിതാവായ ആരിഫിന്റെ വരുമാന മാര്‍ഗം. കൊവിഡോടെ ഇതും നിലച്ചു. 18 കോടി കണ്ടെത്താന്‍ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേര്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു. കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം.
ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു. ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി 7 ദിവസം കൊണ്ടാണു മലയാളികൾ 18 കോടി രൂപ സമാഹരിച്ചത്.
https://www.facebook.com/Malayalivartha


























