കാര്യപ്രാപ്തയും മിടുക്കിയുമായ അഭിഭാഷക; വക്കീലായി വിലസിയ സിസി സേവ്യറിന്റെ യോഗ്യത സംബന്ധിച്ച വിവാദത്തിൽ ചേരിതിരിഞ്ഞ് വക്കീലൻമാർ:- അജ്ഞാതന്റെ കത്തിൽ നാടകം പൊളിഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത്, ഫോണ്‍ ഓഫാക്കി യുവതിയുടെ ഒളിവ് ജീവിതം

ആലപ്പുഴ ബാർ അസോസിയേഷനിൽ അഭിഭാഷക സിസി സേവ്യറുടെ യോഗ്യത സംബന്ധിച്ച വിവാദത്തിൽ ചേരിതിരിവ്. തിരഞ്ഞെടുപ്പിലൂടെ അസോസിയേഷൻ ഭാരവാഹിത്വത്തിലെത്തിയ സിസിക്ക് അംഗത്വം ലഭിച്ചത് സംബന്ധിച്ചാണ് തർക്കം. ഏതെങ്കിലും ബാർ കൗൺസിലിൽ അംഗമല്ലാത്തയാൾക്ക് ബാർ അസോസിയേഷനിൽ അംഗത്വം ലഭിക്കുന്നതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്. അസോസിയേഷൻ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്ന വിമർശനം ഉയർന്നതോടെ, തങ്ങളുടെ ഭരണകാലത്തല്ല സിസിക്ക് അംഗത്വം നൽകിയതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ജയകുമാർ പറഞ്ഞു.
സിസിയുടെ യോഗ്യതകൾ സ്ഥിരീകരിക്കത്തക യാതൊരു രേഖകളും അസോസിയേഷന്റെ ഫയലിൽ ഇല്ല. 2018 മുതൽ ആലപ്പുഴ കോടതിയിൽ കേസുകൾക്ക് സ്ഥിരം എത്തിയിരുന്ന സിസി സേവ്യറിനെ കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകർ പറയുന്നു. കാര്യപ്രാപ്തയും മിടുക്കിയുമായ അഭിഭാഷകയെന്ന പേര് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമ്പാദിച്ചു. ഇത് തന്നെയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലൈബ്രേറിയൻ സ്ഥാനത്തേക്ക് 220 ൽ 212 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സഹായിച്ചത്. സിസിയുടെ ബാച്ചുകാരായ ആരും തന്നെ ഇക്കാലയളവിൽ ആലപ്പുഴ കോടതിയിൽ ജോലി ചെയ്തില്ലെന്നത് കള്ളത്തരം തുടരാൻ സഹായകമായി.
ഇതിനിടെയാണ് ഇവർക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചത്. തുടർന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ സെസി സേവ്യർ ബാർ കൗൺസിൽ ഓഫ് കേരളയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇവർ നൽകിയ റോൾ നമ്പർ മറ്റൊരാളുടേതാണെന്നും കണ്ടെത്തി. ഇതിനിടെ, ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവർ ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്.
യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ സെസി സേവ്യറെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. അസോസിയേഷൻ ഭാരവാഹികൾ ഇവരിൽ നിന്ന് ഫോണിലൂടെ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ സെസി സേവ്യർ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. പോലീസിൽ പരാതി നൽകരുതെന്നും അഭ്യർഥിച്ചു. ഇതിന് പിന്നാലെയാണ് ബാർ അസോസിയേഷൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്.
അസോസിയേഷനിൽ കൂടുതൽ ഭൂരിപക്ഷം നേടി ജയിച്ച ഇവർ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ആലപ്പുഴ കോടതിയിലെ സീനിയർ അഭിഭാഷകൻ ബി ശിവദാസിൻ്റെ കീഴിലാണ് ഫൈനൽ ഇയർ നിയമ ബിരുദ വിദ്യാർത്ഥിയായി സെസി എത്തിയത്. ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് യുവതി അഡ്വ. ശിവദാസിന് കീഴിൽ ചേർന്നത്. തുടർന്ന് പഠനത്തിൻ്റെ ഭാഗമായി കോടതികളിൽ ഇവർ എത്തുകയും ചെയ്തിരുന്നു. പ0ന കാലയളവ് കഴിഞ്ഞ് അഭിഭാഷക എന്ന നിലയിൽ ബാർ അസോസിയേഷനിൽ അംഗത്വം നേടുകയും ചെയ്തു. വർഷങ്ങളോളം ഇവർ നിയമബിരുദം കരസ്ഥമാക്കി എന്നാണ് സഹപ്രവർത്തകരെയും ,കോടതിയേയും മറ്റുള്ളവരെയും വിശ്വസിപ്പിച്ചിത്.
ബാർ കൗൺസിൽ കേരളയുടെ കീഴിൽ എൻ റോൾ ചെയ്തതായി അറിയിച്ച് ബാർ അസോസിയേഷൻ അംഗത്വത്തിനായി സമീപിക്കുകയും 2019 മാർച്ച് 30ന് അംഗത്വം കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് അസോസിയേഷൻ നടത്തിയ പരിശോധനയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതിൻ്റെ പ്രധാന രേഖകൾ കണ്ടെത്താനാകാതെ വന്നതോടെയാണ് കള്ളക്കളി പുറത്തായത്.
ആ സമയം പ്രമുഖ അഭിഭാഷകന് കീഴിൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച് ജൂനിയർ അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി കഴിഞ്ഞിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ രാമങ്കരി സ്വദേശിനി സെസി സേവ്യർ ഒളിവിലാണ്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha


























