ദൃശ്യം മോഡല്‍ കൊല: അമ്പൂരി രാഖി മോള്‍ കൊലക്കേസ്: കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി നഗ്‌നയാക്കി കുഴിച്ചിട്ട മൃതദേഹത്തിന് മുകളില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു: മൃതദേഹം മണ്ണിലലിയാന്‍ 20 കിലോ ഉപ്പ് വിറ്റ കടയുടമ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു, കൃത്യത്തിനുപയോഗിച്ച കാറുടമയും പ്രതികളെ തിരിച്ചറിഞ്ഞു,പ്രതികളായ ആര്‍മി ഡ്രൈവറെയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെയും ജില്ലാ കോടതിയിലെത്തിച്ചത് തോക്കുധാരികളായ പോലീസ് കാവലില്‍
സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാര്‍ പുത്തന്‍കട ജോയി ഭവനില്‍ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം മണ്ണിലലിയാന്‍ പ്രതികള്‍ 20 കിലോ ഉപ്പ് വാങ്ങിയ കടയുടമ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു.
വാഴിച്ചല്‍ വില്ലേജില്‍ പേരയക്കോണം കടയുടമ ബിജു കുമാറാണ് വിചാരണ കോടതിയില്‍ വച്ച് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ സാക്ഷിക്കൂട്ടില്‍ നിന്ന് തിരിച്ചറിഞ്ഞ് ജഡ്ജിക്ക് മുന്നില്‍ പ്രതികളെ ചൂണ്ടിക്കാണിച്ച് സാക്ഷിമൊഴി നല്‍കിയത്. കൃത്യത്തിന് പ്രതികളുപയോഗിച്ച തമിഴ്‌നാട്ടുള്ള കാറിന്റെ ഉടമ ശങ്കറും പ്രതികളെ തിരിച്ചറിഞ്ഞു മൊഴി നല്‍കി.
രായിയുടെ പിതാവ് രാജനും രാഖിയുടെ സഹോദരനും വിചാരണ കോടതിയില്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെയും വിവാഹം സ്വപ്നം കണ്ട് സന്തോഷവതിയായി വീടുവിട്ടിറങ്ങുമ്പോള്‍ രാഖി ധരിച്ചിരുന്ന ക്രീം കളര്‍ മിനുക്കു പതിച്ച പട്ടു പാവാടയും പച്ചയില്‍ ചുവപ്പ് കരയുള്ള ബ്ലൗസും 2 മോതിരങ്ങളും റബ്ബര്‍ ബാന്റ് ബ്രേസ് ലെറ്റും കഴുത്തിലെ മാലയും കാലിലണിഞ്ഞിരുന്ന ചെരുപ്പുകളും തിരിച്ചറിഞ്ഞു
മൊഴി നല്‍കിയിട്ടുണ്ട്.. സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞ തൊണ്ടി മുതലുകളായ ആഭരണങ്ങളും വസ്ത്രങ്ങളും എം ഒ (മെറ്റീരിയല്‍ ഒബ്‌ജെജെക്റ്റ് ) ഒന്നു മുതല്‍ ആറുവരെയായി അക്കങ്ങളിട്ട് കോടതി പ്രോസിക്യൂഷന്‍ ഭാഗം തെളിവില്‍ സ്വീകരിച്ചു. സാക്ഷി വിസ്താര വിചാരണയിലാണ് സാക്ഷിക്കൂട്ടില്‍ നിന്ന് ഒന്നും രണ്ടും സാക്ഷികളായ ഇരുവരും തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ. സെഷന്‍സ് ജഡ്ജി സി. ഡെന്നി മുമ്പാകെ പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്.
ജാമ്യം നിഷേധിക്കപ്പെട്ട പ്രതികള്‍ വിചാരണക്കിടെ മുങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട കോടതി റിമാന്റ് വാറണ്ടില്‍ സ്‌ടോങ് എസ്‌കോര്‍ട്ട് വേണമെന്ന് രേഖപ്പെടുത്തിയതിനാല്‍ തോക്ക് ധാരികളായ പോലീസ് അകമ്പടിയില്‍ കനത്ത പോലീസ് സുരക്ഷയിലാണ് കോടതിയില്‍ കൊണ്ടുവന്നതും തിര്യെജയിലില്‍ കൊണ്ടു പോകുന്നതും. കൂടാതെ വിചാരണ കോടതി 3 ഏക്കര്‍ ചുറ്റളവിലുള്ള വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന്റെ തെക്കേ ഗേറ്റിന് ചേര്‍ന്നുള്ള ഒഴിഞ്ഞ കോണില്‍ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതി കെട്ടിടത്തില്‍ വിചാരണ കോടതി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രതികള്‍ സഹായികളോടൊപ്പം ഓടി രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കോടതിക്ക് പുറത്തും പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെയാണ് പ്രതികള്‍ വിചാരണക്കായി എന്‍ഗേജ് ചെയ്തിട്ടുള്ളത്. കൊലക്ക് തൊട്ടുമുമ്പ് അഖില്‍ പ്രതീകാത്മകമായി രാഖിയുടെ കഴുത്തിലണിഞ്ഞ മഞ്ഞച്ചരടില്‍ കോര്‍ത്ത ലോക്കറ്റ് താലിയും മൃത ശരീരത്തില്‍ നിന്ന് ലഭിച്ചതും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.
2019 ആഗസ്റ്റ് 6 നാണ് താന്‍ മകളെ കാണാനില്ലെന്ന പരാതി പൂവാര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്. ആഗസ്റ്റ് 19 ന് തന്നെ വീണ്ടും സ്റ്റേഷനില്‍ വിളിപ്പിച്ച് കൂടുതലായി മൊഴിയെടുത്തു. പോലീസ് അന്വേഷണം ഇഴയുന്നതില്‍ താന്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ ഉത്തരവ് പ്രകാരമാണ് പോലീസ് പ്രതികളെ പിടികൂടിയതെന്നും പിതാവ് രാജന്‍ കോടതിയില്‍ മൊഴി നല്‍കി. മകളും അഖിലും തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നെന്നും പിതാവ് മൊഴി നല്‍കി. സാക്ഷി വിസ്താരം ബുധനാഴ്ചയും തുടരും.
പ്രതികളായ ആര്‍മി ഡ്രൈവര്‍ക്കും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ക്കും കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു. ജയിലില്‍ കഴിയുന്ന പ്രതികളെ ആഗസ്റ്റ് 9 മുതല്‍ 18 വരെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് കോടതി ഉത്തരവിട്ടത്.
കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ വെള്ളറട അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ നിന്നും ഡല്‍ഹിയില്‍ ആര്‍മി ഡ്രൈവര്‍ കം മെക്കാനിക്കായ അഖില്‍. ആര്‍. നായര്‍ (25) , അഖിലിന്റെ ജ്യേഷ്ഠന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ രാഹുല്‍. ആര്‍. നായര്‍ (27) , അയല്‍വാസിയും സുഹൃത്തുമായ കളിയല്‍ സ്വദേശി ആദര്‍ശ്. എസ്. നായര്‍ (28) എന്നിവര്‍ക്കാണ് പ്രൊഡക്ഷന്‍ വാറണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി വാറണ്ടയച്ചത്.
വിചാരണക്കു മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയിരുന്നു. പോലീസ് കുറ്റപത്രവും സാക്ഷിമൊഴികളും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 (ബി) പ്രകാരമാണ് സെഷന്‍സ് കേസ് വിചാരണയില്‍ പ്രതിക്ക് മേല്‍ കുറ്റം ചുമത്തുന്നത്. പ്രതികള്‍ക്ക് ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലില്‍ കഴിയുകയാണ്. ഹീനകൃത്യം ചെയ്ത പ്രതികള്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി പ്രതികള്‍ കല്‍തുറുങ്കില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
2019 ജൂലൈ 21നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തന്നെക്കാള്‍ അഞ്ചു വയസ് കൂടുതലുള്ള യുവതിയുമായുള്ള ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം ആ യുവതിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് കൊലയിലേക്ക് നയിച്ചത്.
സൈനികനായ അഖിലും തിരുപുറം സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിന് ശേഷം സിവില്‍ എഞ്ചിനീയറിംഗ് പാസ്സായി. 2018 ലാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
2019 ഫെബ്രുവരി 15 ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയെ അഖില്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് അന്തിയൂര്‍ക്കോണം സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഇവര്‍ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇടക്കിടെ തന്നെ ബന്ധു മിത്രാദികളുടെ സാന്നിധ്യത്തില്‍ രേഖാമൂലം വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി നിരന്തരം ഫോണ്‍ ചെയ്യാന്‍ തുടങ്ങി. കൂടാതെ അഖിലിന്റെ പ്രതിശ്രുത വധുവിനെ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചു. അഖിലുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അഖിലും ജ്യേഷ്ഠന്‍ രാഹുലും 2019 മെയ് അവസാനം രാഖി യോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും രാഹുല്‍ ആവശ്യപ്പെട്ടിട്ടും രാഖി അതിന് തയ്യാറാകാതെ ഭീഷണിപ്പെടുത്തിയതാണ് കൊലക്ക് കാരണമായത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അഖിലിനെ സമൂഹമാധ്യമങ്ങളിലൂടെ നാണം കെടുത്തുമെന്ന് രാഖി ഭീഷണി മുഴക്കി.
മെയ് അവസാനം തന്നെ രാഖിയെ ഒഴിവാക്കാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചു. സുഹൃത്തായ അയല്‍വാസി ആദര്‍ശിനെയും ഇവര്‍ ഗൂഢാലോചനയില്‍ പങ്കാളിയാക്കി. ജൂണ്‍ 18 നാണ് കൊല നടത്താനുള്ള തീരുമാനം മൂവരും ചേര്‍ന്നെടുത്തത്. 19 ന് മൂവരും ചേര്‍ന്ന് അഖിലും അഖിലിന്റെ പിതാവ് രാജപ്പന്‍ നായരും ചേര്‍ന്ന് പണികഴിപ്പിച്ച പുതിയ വീടിന് പിറകില്‍ നാലടി താഴ്ചയില്‍ കുഴിയെടുത്തു. വൃക്ഷത്തൈകള്‍ നടാനാണെന്ന വ്യാജേനയാണ് കുഴിയെടുത്തത്.
ജൂലൈ 21 ന് പുതിയ വീട് കാണിക്കാനെന്ന വ്യാജേന സൗഹൃദം നടിച്ച് രാഖിയെ ആദര്‍ശിന്റെ കാറില്‍ ആദര്‍ശുമൊത്ത് അമ്പൂരിയിലെ പുതിയ വീട്ടിലെത്തിക്കുകയായിരുന്നു. അഖില്‍ രാഖിയെ കാറില്‍ എത്തിക്കുമ്പോള്‍ രാഹുല്‍ കാറിന്റെ പിന്‍വാതില്‍ തുറന്ന് രാഖിയെ കഴുത്തില്‍ കുത്തിപ്പിടിച്ച് അലറി. '' എന്റെ അനുജന്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' എന്ന് രാഹുല്‍ അലറി വിളിച്ച് കഴുത്തു ഞെരിച്ചു. ഈ സമയം ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി ശബ്ദമുണ്ടാക്കി. തുടര്‍ന്ന് അഖിലും കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയതായി കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ കുറ്റസമ്മത മൊഴികളില്‍ പറയുന്നു.
രാത്രി 8.30 മണിയോടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ മാറ്റി പൂര്‍ണ്ണ നഗ്‌നയാക്കി നേരത്തെ എടുത്ത കുഴിയില്‍ ഉപ്പു വിതറി കുഴിച്ചിട്ടു. മൃതദേഹം വേഗത്തില്‍ മണ്ണിലലിയാനാണ് ഇപ്രകാരം ചെയ്തത്. വസ്ത്രങ്ങള്‍ എവിടേക്കോ മാര്‍വാട് ചെയ്ത് തെളിവു നശിപ്പിച്ചു. കൃത്യത്തിന് ശേഷം പ്രതികള്‍ രാഖിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് താന്‍ ചെന്നൈക്ക് പോകുകയാണെന്ന് സന്ദേശവുമയച്ചു. തുടര്‍ന്ന് അഖില്‍ രാഖിയുടെ ഹാന്‍ഡ് ബാഗുമായി ബസില്‍ കയറി എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയി അത്താഴ വിരുന്നിന് ശേഷം ജോലിസ്ഥലത്തേക്ക് പോയി. ഹാന്‍ഡ് ബാഗ് കുറ്റസമ്മത മൊഴി പ്രകാരം എറണാകുളം പ്രൈവറ്റ് ബസില്‍ നിന്നും കണ്ടെടുത്തു.
രാഖിയെ കുഴിച്ചിട്ട സ്ഥലത്ത് വൃക്ഷത്തൈകളും നട്ടു പിടിപ്പിച്ചു. ജൂലൈ 21 ന് വൈകിട്ട് വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. അത്യന്തം സന്തോഷവതിയായാണ് രാഖി വീട്ടില്‍ നിന്നും പോയത്.
മിസ്സിംഗ് കേസിന് തുമ്പുണ്ടാക്കാന്‍ വഴിയില്ലെന്ന് കാട്ടി പൂവ്വാര്‍ പോലീസ് കേസ് എഴുതിത്തള്ളാന്‍ ധൃതി പിടിച്ച് ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെയും അതിന് പിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് രാഖിയുടെ പിതാവ് ഹോട്ടലുടമയായ രാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ്.
2019 ജൂലൈ 24 , 28 തിയതികളിലായി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 18 നാണ് കേസില്‍ ഡി വൈ എസ് പി കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha