കേരളത്തിൽ കേജ്രിവാൾ തരംഗം ജനങ്ങൾ കുമിഞ്ഞു കൂടി.. പ്രവർത്തകരെ ഇറക്കി വോട്ട് കൊയ്യാൻ ആംആദ്മി
കേരളത്തിൽ രണ്ടാം വരവിനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. ഒൻപത് വർഷം നീണ്ട പ്രവർത്തനങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് ട്വന്റി 20യുമായി സഖ്യത്തിലേർപ്പെട്ടുള്ള തിരിച്ചുവരവ് എന്നതും ശ്രദ്ധേയാണ്.
കൊച്ചി കിഴക്കമ്പലത്തു നടന്ന പൊതുസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേർന്ന് ജനക്ഷേമസഖ്യം പ്രഖ്യാപിച്ചപ്പോൾ അതിന് സാക്ഷിയായത് പതിനായിരങ്ങളായിരുന്നു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിന് എത്തുന്ന ആൾക്കൂട്ടം പേമാരിയെ പോലും വകവയ്ക്കാതെ സമ്മേളനത്തിന് ഒഴുകിയെത്തി.
സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങൾക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞു. കെ റെയിൽ നടപ്പാക്കിയാൽ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിലൂടെ കെ റെയിൽ എന്ന വികസന മുദ്രാവാക്യത്തിന് ആംആദ്മിയുെ എതിരാണെന്ന് കൂടി വിശദീകരിക്കുകയാണ് നേതാവ്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് കെജ്രിവാൾ വിമർശിച്ചില്ല. വിമർശനത്തിന് അപ്പുറമുള്ള വികസന രാഷ്ട്രീയമാണ് ഇതിലൂടെ കെജ്രിവാൾ മുമ്പോട്ട് വയ്ക്കുന്നത്.
ഇതു രണ്ടു പാർട്ടികൾ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണ്. ഏതു പക്ഷത്തായിരിക്കണമെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിത്.
കലാപങ്ങൾ ഉണ്ടാക്കുകയും അഴിമതിയും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാർട്ടികൾ േവണോ അതോ എഎപിയും ട്വന്റി20യും പോലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും നല്ല വിദ്യാഭ്യാസവും തൊഴിലും നൽകുകയും ചെയ്യുന്ന പാർട്ടികൾ വേണോ എന്നു ജനങ്ങളാണു തീരുമാനിക്കേണ്ടതെന്ന് കേജ്‌രിവാൾ പറഞ്ഞു.സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ വരുംകാല പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച നിർദേശങ്ങൾ കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കെജ്രിവാൾ നൽകിയെന്നാണ് റിപ്പോർട്ട്.
നേതാക്കന്മാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണ് ആം ആദ്മിയുടെ നീക്കം. നേട്ടമുണ്ടാക്കാൻ കഴിയാത്ത നേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവന്നാകും പ്രവർത്തനം. മിക്ക മണ്ഡലങ്ങളിലും നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിച്ച് വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് താഴെത്തട്ടിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.
അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ജനക്ഷേമ സഖ്യത്തിൽ നിന്ന് മികച്ച മുന്നേറ്റം ഉണ്ടാക്കി, അതിന് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആം ആദ്മി സഖ്യത്തിന്റെ ശ്രമം. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെന്നും കേരളത്തിലും മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിൽ കെജ്രിവാൾ പറഞ്ഞത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. കെ റെയിൽ, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ഇടതും വലതും ട്വന്റി ട്വന്റിയെ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാർട്ടിയോടും മാനസികമായി അടുപ്പമില്ലെന്നും സാബു ജേക്കബ് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha