സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം വേണമെന്ന സബ്മിഷനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍; സബ്മിഷന് അവതരണാനുമതി നൽകരുതെന്ന ആവശ്യവുമായി വ്യവസായ മന്ത്രി പി.രാജീവ്; അവതരണാനുമതി നിഷേധിച്ച് സ്പീക്കർ; സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്; ആരാണ് വിദേശത്തുനിന്ന് സ്വർണം കൊണ്ടുവന്നത് എന്ന ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സബ്മിഷൻ കൊണ്ടു വന്നിരുന്നു. എന്നാൽ സ്പീക്കർ അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യമാണുണ്ടായത് . സ്വർണക്കടത്തു കേസിൽ നടക്കാൻ പാടില്ലാത്തതു പലതും സംഭവിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് പ്രതിപക്ഷം സബ്‍മിഷനു ശ്രമിച്ചത്. കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിനു വ്യക്തമായ അറിവുണ്ട്.
പ്രോട്ടോക്കോൾ ലംഘനങ്ങളും ഉണ്ടായി. സർക്കാർ ആയാലും ഉദ്യോഗസ്ഥരായാലും നിയമനത്തിനു വിധേയമായി പ്രവർത്തിക്കണമായിരുന്നു. കേസിൽ. വൈകാതെ സത്യം പുറത്തുവരുമെന്നും വിദേശ കാര്യ മന്ത്രി ജയശങ്കർ പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സബ്മിഷൻ ചെയ്യാൻ നീക്കം നടത്തിയത്. സബ്മിഷന് അവതരണാനുമതി നൽകരുതെന്ന ആവശ്യവുമായി വ്യവസായ മന്ത്രി പി.രാജീവ് ക്രമപ്രശ്നം ഉന്നയിക്കുകയുണ്ടായി.
യുഎഇ കോൺസുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയിൽ വരാത്തതാണ് എന്ന സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. സബ്മിഷൻ അംഗീകരിക്കാൻ കഴിയില്ലെന്നും ഒരിക്കൽ അനുവദിച്ചാൽ അത് കീഴ്‌വഴക്കമായി മാറുമെന്നും സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കി. രൂക്ഷമായ വാക്കുതർക്കത്തിമായിരുന്നു നിയമസഭയിൽ നടന്നത്. ഒടുവിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
കോൺസുലേറ്റ് കേന്ദ്ര ലിസ്റ്റിലാണുള്ളത് . അതുകൊണ്ട് സബ്‌മിഷൻ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്നു മന്ത്രി പി.രാജീവ് പറയുകയുണ്ടായി. കോൺസുലേറ്റ് പിരിച്ചു വിടണമെന്നല്ല സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് വി.ഡി.സതീശൻ പറയുകയുണ്ടായി. സഭയിൽ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു .
സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരാണ് വിദേശത്തുനിന്ന് സ്വർണം കൊണ്ടുവന്നത് എന്ന ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഭയപ്പെടുന്നതു കൊണ്ടാണ് സ്പീക്കർ അംഗീകരിച്ച് ലിസ്റ്റ് ചെയ്ത സബ്മിഷൻ ചർച്ച ചെയ്യാതെ ഒളിച്ചോടുന്നതെന്നും സതീശൻ വ്യക്തമാക്കി.
കോൺസുലേറ്റ് എന്ന പദം പറയരുതെന്ന് ഏതു നിയമത്തിലാണ് ഉള്ളതെന്ന നിർണ്ണായക ചോദ്യം വി.ഡി.സതീശൻ ചോദിക്കുകയുണ്ടായി. സർക്കാരാണ് സിബിഐ അന്വേഷണത്തിന് അനുമതി കൊടുക്കേണ്ടത് . ഗൗരവമായ ചോദ്യം ഉയരുന്ന, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മടിയിൽ കനമില്ലെന്ന് തെളിയിക്കാൻ സിബിഐ അന്വേഷണം നടത്തണം. അല്ലാതെ മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയമില്ലെന്ന് പറഞ്ഞിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണു ചെയ്തതെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്നു സബ്മിഷന് മറുപടി നൽകേണ്ടിയിരുന്നത്.
പ്രതിപക്ഷം ഉന്നയിയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇത് വരെ ഉത്തരം പറഞ്ഞിട്ടില്ല. ഉത്തരം കിട്ടന്നത് വരെ ഈ വിഷയം ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ വിഷയത്തിൽ അദ്ദേഹം എന്ത് മറുപടി പറയും എന്നതാണ് പ്രതിപക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha






















