പൊല്ലാപ്പിലായി നേതാക്കള്‍... പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ മാറുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വധഗൂഢാലോചന നടത്തി; കേരളത്തിലെ ഹിറ്റ് ലിസ്റ്റ് പുറത്തുവിടില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ രാജ്യം കേട്ടത്. കേരളത്തില്‍നിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ലക്‌നൗ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. ഷെഫീഖിനെ ഒക്ടോബര്‍ 3 വരെ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
മോദിയ്‌ക്കെതിരെ നീങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടിയിലേക്കൊരുങ്ങുകയാണ്. അതേ സമയം കേരളത്തിലെ പ്രമുഖരെ വകവരുത്താനെന്ന മട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയതായി ആരോപിക്കപ്പെടുന്ന ഹിറ്റ് ലിസ്റ്റ് രഹസ്യമായി സൂക്ഷിക്കാന്‍ അന്വേഷണസംഘത്തിനു നിര്‍ദേശം. വിശദാംശങ്ങള്‍ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണു തീരുമാനം. ഹിറ്റ്‌ലിസ്റ്റ് അതേപടി കോടതിയില്‍ സമര്‍പ്പിക്കാനും സാധ്യതയില്ല.
കോടതിക്കു കൈമാറേണ്ട സാഹചര്യമുണ്ടായാല്‍ മുദ്രവച്ച കവറില്‍ നല്‍കാനാണു സാധ്യത. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. റിമാന്‍ഡിലുള്ള 11 പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ കെ.ഉമേഷ് റായ് ആണു പ്രത്യേക കോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്.
കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ ഫ്രണ്ട് എജ്യുക്കേഷന്‍ വിഭാഗം ദേശീയ ഇന്‍ ചാര്‍ജ് കരമന അഷറഫ് മൗലവി, 4 മുതല്‍ 11 വരെ പ്രതികളായ പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, മേഖലാ സെക്രട്ടറി ഷിഹാസ്, നടക്കാവ് ഡിവിഷന്‍ ജോ. കണ്‍വീനര്‍ പി. അന്‍സാരി, ഈരാറ്റുപേട്ട നടയ്ക്കല്‍ ഡിവിഷനല്‍ കണ്‍വീനര്‍ എം.എം. മുജീബ്, മുണ്ടക്കയം ഡിവിഷനല്‍ കണ്‍വീനര്‍ നജ്മുദ്ദീന്‍, കോട്ടയം ജില്ലാ സെക്രട്ടറി ടി.എസ്.സൈനുദ്ദീന്‍, പെരുമ്പിലാവ് സ്വദേശി പി.കെ. ഉസ്മാന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യഹിയ കോയ തങ്ങള്‍, 13,14 പ്രതികളായ വളാഞ്ചേരി സ്വദേശി കെ. മുഹമ്മദലി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാന്‍ എന്നിവരെയാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
11 പേരെയും കൊച്ചിയില്‍ തന്നെ ചോദ്യം ചെയ്യാനാണു തീരുമാനം. സംസ്ഥാനത്തിനു പുറത്തു നടത്തിയ രഹസ്യയോഗങ്ങളില്‍ പങ്കെടുത്തവരെ തെളിവെടുപ്പിനായി അങ്ങോട്ടു കൊണ്ടുപോകും.
അതേസമയം കഴിഞ്ഞ ജൂലൈ 12നു ബിഹാറിലെ പട്‌നയില്‍ മോദി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്നു ഷെഫീഖ് സമ്മതിച്ചതായി ഇഡി വ്യക്തമാക്കി. ഇതിനായി സംഘടിപ്പിച്ച ആയുധപരിശീലന ക്യാംപില്‍ ഷെഫീഖ് പങ്കെടുത്തു. യുപിയിലെ പ്രധാന നേതാക്കളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടു.
മുന്‍പു ഖത്തറില്‍ താമസിച്ചിരുന്ന ഷെഫീഖ് തന്റെ എന്‍ആര്‍ഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് അയച്ച പണം പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന് എത്തിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ശേഖരിച്ച 120 കോടിയോളം രൂപ ഇത്തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റി. അജ്ഞാതരായ ആളുകള്‍ ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്. പണം നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഷെഫീഖിന്റെ വസതിയില്‍ ഇഡി കഴിഞ്ഞ വര്‍ഷം റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും കലാപമുണ്ടാക്കാനും ലക്ഷ്യമിട്ടാണു പണം ശേഖരിച്ചതെന്ന് ഇഡി ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha























