NIAയ്ക്ക് പിന്നാലെ കേരളം അരിച്ച് പെറുക്കി പോലീസ്.... വടിവാളും തെളിവുകളും! കേരളത്തിലും ഹൈ അലേർട്ട്!

എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. 250തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധന നടത്തിയത്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളുമെന്ന് പൊലീസ് പറയുന്നുണ്ട്.
ഹർത്താൽ ദിവസം അക്രമം നടത്തിയവർക്കുവേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് 221 കേസുകൾ കൂടി രജിസ്റ്റർ ചെയ്യുകയുണ്ടായിരുന്നു. 1809 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.
വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കേരളാ പൊലീസ് പരിശോധന നടത്തി. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. വയനാട്ടിലെ പിഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിനു പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് പരിശോധന.
പരിശോധനയിൽ മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ എരുമത്തെരുവിലെ എസ് & എസ് എന്ന ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീം ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. വയനാട് വെള്ളമുണ്ടയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടന്നു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്‍റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഹർത്താൽ ദിവസത്തെ അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് പരിശോധന നടന്നതെന്നാണ് പുറത്തു വന്ന വിവരം.
https://www.facebook.com/Malayalivartha


























