സിസിടിവി ദൃശ്യങ്ങള്‍ നിർണായകമായി, മദ്യം ലഭിക്കാത്തതിനാൽ ബീവറേജ് ഔട്ട്‌ലെറ്റിന്റെ ചില്ലെറിഞ്ഞ് തകർത്ത യുവാക്കൾ പിടിയിൽ

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവറേജ് ഔട്ട്‌ലെറ്റിന്റെ ചില്ലെറിഞ്ഞ് തകർത്ത യുവാക്കൾ പിടിയിൽ. വയനാട് മാനന്തവാടി ഒഴക്കോടി സ്വദേശികളായ കോഴം തടത്തില്‍ അമല്‍ (25), പുത്തന്‍ പുരക്കല്‍ റോബിന്‍സ് (25) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി ബിവറേജ് ഔട്‌ലെറ്റിന് നേരെയാണ് ഇവർ അക്രമണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ബിവറേജ് അടച്ചതിന് ശേഷം അതിക്രമിച്ച് കടന്ന് പൊതുമുതല്‍ നശിപ്പിപ്പിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും ബത്തേരി കോടതിയില്‍ ഹാജരാക്കും.
മാനന്തവാടി എസ് ഐമാരായ സനല്‍ കുമാര്‍, നൗഷാദ്, സി പി ഒ മാരായ സുധീഷ്, ജിനേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പുതുവത്സര ആഘോഷങ്ങളും മറ്റും അടുത്തിരിക്കുന്ന സമയമായതിനാല്‍ ഇത്തരം അതിക്രമങ്ങളെ തടയേണ്ടതിന്‍റെ ഭാഗമായാണ് പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha
























