മോദിയെ സോപ്പിടാൻ പിണറായി ഡൽഹിയിൽ... ഗവർണറേയും പിജെയും വെട്ടാൻ കുടില തന്ത്രം! മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ജയരാജൻ വിഷയങ്ങളും ഒപ്പം ഗവർണർ പോരും അതോടൊപ്പം ബഫർസോൺ പ്രതിഷേധങ്ങൾ വര്‍ധിക്കുന്നിതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍ വിഷയമടക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. കെ റെയില്‍ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും. ചീഫ്സെക്രട്ടറി വി. പി. ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയില്‍ ഉണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകായായിരുന്നു. ബുധനാഴ്ച വരെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഉണ്ടാകും.
കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിലെ ചര്‍ച്ചാ വിഷയം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്.
കേരളത്തിൽ നിലവിൽ ബഫർസോൺ വിഷയത്തിൽ വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജനലക്ഷങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ നിലപാട് നിർണായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ മോദിയുമായുള്ള കൂടിക്കാഴ്‌ച്ച ഏറെ ശ്രദ്ധനേടുന്നുണ്ട്. മലയോര മേഖലയില്‍ വലിയ ആശങ്കയായി മാറിയ ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി നീളുന്നതിലുള്ള പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും.
രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്. ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതികള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്‍റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും.
ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും. അതിന് മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ട്. അതോടൊപ്പം സ്വപ്ന പദ്ധതിയുടെ സാക്ഷാൽകാരത്തിനും പിണറായി ശ്രമിച്ചേക്കും.
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയും നിയമസഭയെ അറിയിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകുന്നില്ലെങ്കിലും പദ്ധതിയെ പൂർണമായും തള്ളിപ്പറയാൻ അവർക്കുപോലും സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രത്തിന് പദ്ധതിക്ക് അനുമതി നൽകേണ്ടതായി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിത്. പൂർണമായും പദ്ധതിക്ക് അനുകൂലമായ നിലപാടായിരുന്നു മുമ്പ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷത്തിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയും പദ്ധതിക്കെതിരേ പ്രക്ഷോഭം നടത്തിയതോടെയാണ് കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായത്.
ആദ്യം സംസാരിച്ചപ്പോൾ വലിയ സഹകരണവും പിന്തുണയും നൽകിയ കേന്ദ്രം പിന്നീട് സമീപനം മാറ്റി. ഇതെല്ലാം രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതാണ്. ബിജെപി രാഷ്ട്രീയമായി ഇടപെട്ടതോടെ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം നിലപാട് മാറ്റി. അവരുടെ ഈ വിജയം നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ അടക്കം അതിവേഗം പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്തപദ്ധതി കേരളത്തിൽ വേണമെന്ന ആവശ്യമാകും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക. കെ റെയിൽ പദ്ധതിക്ക് വേണ്ടി ഇതിനോടകം 50 കോടിയോളം രൂപ കേരളം ചിലവഴിച്ചുവെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു
അതേസമയം, ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞ് മാറുകയാണ്. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.
കണ്ണൂരില്‍ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ചൊവ്വാഴ്ച ചേരുന്ന പിബി. യോഗം ഇത് ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തോടാണ് തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായതിനാല്‍ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി. ചര്‍ച്ച ചെയ്യാനാണ് സാധ്യത. വിഷയനുമായി ബന്ധപ്പെട്ട് പി. ജയരാജന്‍ നല്‍കിയ പരാതി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്. ചൊവ്വാഴ്ച രാവിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡല്‍ഹിയിലെത്തും. അദ്ദേഹമായിരിക്കും ഇക്കാര്യം പി.ബിയില്‍ അവതരിപ്പിക്കുക.
വയനാട്ടിലെ റിസോർട്ട് ബന്ധത്തിന്റെ പേരിൽ ഇ.പിക്കെതിരെ ആരോപണവുമായി എത്തിയത് പി.ജയരാജനാണ്. ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നുമായിരുന്നു പി. ജയരാജന്റെ ആരോപണം.
ഇതിനെ തുടർന്ന് പി. ജയരാജനെതിരെ ക്വട്ടേഷൻ-ഗുണ്ടാബന്ധങ്ങൾ ആരോപിച്ച് നിരവധി പരാതികൾ ഉയർന്നു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം.
ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























