ഒടുവിൽ പിണറായി കണ്ടെത്തി....കേരളത്തെ ശ്രീലങ്കയാക്കിയത് തോമസ് ഐസക്ക്, ഐസക്കിനെ ഒതുക്കാൻ മുഖ്യമന്ത്രിയും ബാലഗോപാലും ഒരുക്കിയ കെണി ഏറ്റു, ബജറ്റ് അവതരണത്തിന് പിന്നാലെ ട്രഷറി താഴിട്ട് പൂട്ടും...!!

മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ഒതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഒരുക്കിയ കെണി ഏറ്റു. തോമസ് ഐസക്ക് തന്നെ പേരിട്ട, അദ്ദേഹത്തിൻ്റെ സ്വന്തം സ്ഥാപനം എന്ന് കരുതുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ കൊണ്ടു തന്നെ ഐസക്കിനെ പിണറായി നിലംപരിശാക്കി. കേരളത്തെ ശ്രീലങ്കയാക്കിയത് ഐസക്കാണെന്ന് ഒടുവിൽ പിണറായി കണ്ടെത്തിയിരിക്കുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെ ട്രഷറി താഴിട്ട് പൂട്ടും.
സാമ്പത്തിക മാനേജ്മെൻറിൻെറ കാര്യത്തിൽ ഐസക്ക് വട്ടം പൂജ്യമാണെന്ന് വരുത്തേണ്ടത് പിണറായിയുടെ മാത്രമല്ല ബാലഗോപാലിൻ്റെ കൂടി ആവശ്യമായിരുന്നു. ബാലഗോപാൽ മന്ത്രിയാകുമ്പോൾ എല്ലാവരും അദ്ദേഹത്തെ താരതമ്യം ചെയ്തത് ഐസക്കുമായിട്ടായിരുന്നു. ഐസക്കിൻ്റെ സാമ്പത്തിക മാനേജ്മെൻറിനെ പ്രകീർത്തിക്കാത്തവർ ഇന്നും കുറ്റവാണ്.
ബാലഗോപാൽ മന്ത്രിയായപ്പോൾ തന്നെ സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു.ഇത് ഐസക്കിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥതതയാണെന്ന് പലരും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ബാലഗോപാൽ ഇതിൽ തീർത്തും നിരാശനാണ്.അങ്ങനെയിരിക്കുമ്പോഴാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക സാഹചര്യം പഠിക്കാൻ ഗുലാത്തി തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം ഗുലാത്തി സ്വയം ഏറ്റെടുത്തതല്ല. പിണറായിയും ബാലഗോപാലും ചേർന്ന് അവരെ കൊണ്ട് ഏറ്റെടുപ്പിച്ചതാണ്.
പഠനം നടത്തുമ്പോൾ അത് സത്യസന്ധവുമാണ്-സുതാര്യവുമാകണമെന്ന് ബാലഗോപാൽ ഗലാത്തിയെ അറിയിച്ചു. ഇല്ലെങ്കിൽ ഒരു സർക്കാർ സ്ഥപനത്തിൽ നിന്നും സർക്കാരിനെതിരെ റി പ്പോർട്ട് വരില്ല. അങ്ങനെ വന്നാൽ തന്നെ അത് പ്രസിദ്ധീകരിക്കാൻ അനുവദിക്കുകയില്ല.പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം കുത്തഴിഞ്ഞതിന്‍റെ കണക്കുകളുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷന്‍റെ റിപ്പോർട്ട് പുറത്തു വിട്ടതിന് പിന്നിലും തോമസ് ഐസക് സംശയിക്കുന്നത് സർക്കാരിലെ ഉന്നതരെ തന്നെയാണ്.
അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലായെന്നാണ് കണക്ക്. മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി .ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സർക്കാരിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനമാണ്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകൾ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോർട്ട് തയ്യാറാക്കിയത്.
സർക്കാരിനും സർക്കാർ ഏജൻസികൾക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോർട്ടിൽ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം. ഇതില്‍ ഏറ്റവും ഗൗരവതരം നികുതി സമാഹരണത്തിലെ വീഴ്ചയാണ്. 2016മുതൽ 2021വരെ അഞ്ച് കൊല്ലത്തിൽ കേരളം കൈവരിച്ച വളർച്ച രണ്ട് ശതമാനം മാത്രമാണ്.19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3 ശതമാനം ആണ്. നികുതി പിരിവിൽ കേരളം മൂന്നിലൊന്ന് പോലും തൊടാനാകാതെ മൂക്ക് കുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേന്ദ്ര ഗ്രാന്‍റ് അടക്കം എല്ലാ വരുമാനങ്ങളും ഉൾപ്പെടുത്തിയുള്ള റവന്യു വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിൽ പോയിരിക്കുകയാണ്. പതിനാറാം സ്ഥാനമാണ് ഇതില്‍ കേരളത്തിലുള്ളത്. ഹരിയാനയും,ജാർഖണ്ഡും, ചത്തീസ്ഗഢും, ഗുജറാത്തും വരെ കേരളത്തെക്കാൾ മുന്നിലാണുള്ളത്. മദ്യം,ലോട്ടറി അടക്കം നികുതിയേതര വരുമാനത്തിൽ തോമസ് ഐസക്കിന്‍റെ കാലയളവിൽ വലിയ തിരിച്ചടിയുണ്ടായില്ല. 22ശതമാനം വളർച്ച നേടിയ കേരളം നാലാം സ്ഥാനത്ത് എത്തി.
വരുമാന തിരിച്ചടിയിൽ കേരളം നക്ഷത്രമെണ്ണിയ കാലത്തും ചെലവാക്കലിന് ഒരു കുറവുമുണ്ടായില്ല. റവന്യു ചെലവിൽ രാജ്യത്ത് തന്നെ ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യു ചെലവ്. പശ്ചിമ ബംഗാളാണ് തൊട്ടുപിന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലും ഒന്നാം പിണറായി കാലത്ത് സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കി വച്ചിരുന്നു. എന്നാൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിൽ സാമൂഹ്യ സേവന പദ്ധതികൾക്ക് പണം നീക്കിവച്ചതിൽ 2016-മുതൽ 21 വരെ 19 സംസ്ഥാനങ്ങളിൽ കേരളത്തിന്‍റെ സ്ഥാനം പതിനേഴാമതാണ്.
ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികൾക്ക് കേരളത്തെക്കാൾ വിഹിതം നീക്കി വച്ചിട്ടുണ്ട്.2016ൽ ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ കടം 1,89,768കോടി 2021ൽ ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ കടം 3,08,386 കോടി. നോട്ട് നിരോധനവും, കൊവിഡും രാജ്യമാകെ സാമ്പത്തിക രംഗത്തെ ബാധിച്ച നാളുകളിൽ പ്രളയമാണ് കേരളത്തിന് അധിക പ്രഹര മേൽപിച്ചത്. ഒപ്പം സാമ്പത്തിക മാനെജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതും കൂടിയായപ്പോൾ കേരളം കുത്തുപാളയെടുത്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ, സിഎജിയുടെയും ജിഎസ്ടി വകുപ്പിന്‍റെയും കണക്കുകളെ താരതമ്യം ചെയ്താണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പുറത്ത് വന്നിട്ടുള്ളത്. സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമാകുമ്പോൾ രഹസ്യ റിപ്പോർട്ടുകളായി ഒതുങ്ങേണ്ടതുമല്ല ഈ കണക്കുകൾ. കഴിഞ്ഞ ആറര വർഷത്തെ ധനവകുപ്പിന്‍റെ കണക്കുകളും അവകാശ വാദങ്ങളും പൊളിക്കുന്നതാണ് സംസ്ഥാന സർക്കാരിന്‍റെ തന്നെ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ട്.
മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ ആദ്യമായി ധനമന്ത്രാലയത്തിൽ ഇടപെട്ടത് ബാലഗോപാൽ മന്ത്രിയായ ശേഷമാണ്. അഞ്ചു വർഷം മുഖ്യമന്ത്രിയായിരുന്നെങ്കിലും പിണറായിക്ക് ധന മന്ത്രാലയത്തിൽ തിരിഞ്ഞുനോക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ ഐസക്ക് അതിന് അനുവദിച്ചില്ല എന്നതാണ് സത്യം.സാമ്പത്തിക വിദഗ്ദ്ധൻ എന്ന നിലയിൽ തോമസ് ഐസക്കിന് ധനകാര്യത്തിൽ കാര്യത്തിൽ അദ്ദേഹത്തിൻറെതായ വീക്ഷണകോണുണ്ടായിരുന്നു.ആരും പറയുന്നത് അദ്ദേഹം ഒരു പരിധിക്കപ്പുറം അനുസരിച്ചിരുന്നില്ല.
ബജറ്റിൻറെ കാര്യത്തിൽ കെ.എം മാണിയെ പോലെ തഴക്കവും വഴക്കവും ഐസക്കിന് ഉണ്ടായിരുന്നു. ബജറ്റ് അവതരണത്തിന് തലേന്ന് മുഖ്യമന്ത്രിക്ക് ബജറ്റ് വായിച്ചു കൊടുക്കുമ്പോഴാണ് മുഖ്യന്ത്രി പോലും പല പദ്ധതികളെയും കുറിച്ച് അറിഞ്ഞിരുന്നത്. ഏ തെങ്കിലും പദ്ധതി വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.
ഇത് മുഖ്യമന്ത്രിയുടെ മാത്രം അവസ്ഥയല്ല. സി പി എമ്മിൻറെ സ്ഥിതിയും ഇതു തന്നെയായിരുന്നു.പാർട്ടി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെല്ലാം ഐസക്ക് അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന് അക്കാര്യത്തിൽ തീർത്തും വ്യതസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മാത്രമാണ് ഐസക്ക് ഉത്കണ്ഠപ്പെട്ടത്. പാർട്ടി പറയുന്ന ആവശ്യങ്ങൾ നിരാകരിച്ചാൽ പോലും പാർട്ടിക്ക് അഭിപ്രായം പറയാൻ കഴിയുമായിരുന്നില്ല. അതായത് ഒരു തരം പ്രൊഫഷണൽ ധനകാര്യം.
സ്വന്തം ഗ്ലാമറിനാണ് ഐസക്ക് പ്രാധാന്യം നൽകിയിരുന്നത്. ബജറ്റിൻറെ ഒരറ്റത്തും പാർട്ടിയെയോ ഏതെങ്കിലും നേതാവിനെയോ കൂട്ടി കെട്ടാൻ അദ്ദേഹം തയ്യാറായില്ല. സാക്ഷാൽ പിണറായിക്ക് പോലും ഐസക്കിനെ തിരുത്താൻ കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം . അങ്ങനെ തിരുത്താൻ ശ്രമിച്ചാൽ സാമ്പത്തിക ശാസ്ത്രത്തിൻറെ ദുരൂഹതകൾ പറഞ്ഞ് ഐസക് ഓടിക്കും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷവും മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങാൻ 88,69,841 രൂപയും ധനമന്ത്രി കെ.എൻ.ബാലഗോപാൽ അനു വദിച്ചിരുന്നു. ഐസക്. ആയിരുന്നെങ്കിൽ ഇത് സാധിക്കുമായിരുന്നില്ല.സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള പണം പോലും അനുവദിക്കാതിരുന്നപ്പോഴായിരുന്നു ഈ ധൂർത്ത്.
വിലക്കയറ്റം രൂക്ഷമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായത്.. സർക്കാർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.
ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്.
ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത് ഒരാഴ്ടത്തേക്ക് രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നിർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.
ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും നിർദ്ധനരായ കുട്ടികളാണ് പഠിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് പോലും വകയില്ലാത്ത കുട്ടികൾക്കാണ് ഉച്ചഭക്ഷണം മുടങ്ങിയത്. സർക്കാർ കോടികൾ ധൂർത്തടിക്കുമ്പോഴാണ് ഇത്തരമൊരു ദുരവസ്ഥയെന്ന് മനസിലാക്കണം.പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൌസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനും ആയി അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങിയിട്ട് അധികനാളുകളായിട്ടില്ല. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങിയത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. മുഖ്യമന്ത്രിക്ക് എന്തുമാവാം എന്നതാണ് ഇന്നത്തെ അവസ്ഥ.
ഐസക്കിനെ സംസ്ഥാനത്തെ ഏറ്റവും മോശപ്പെട്ട ധനമന്ത്രിയാക്കിയിട്ടും ഐസക് ഒരക്ഷരം പ്രതികരിച്ചിട്ടില്ല.തൻ്റെ പ്രതികരണത്തിന് പ്രസക്തിയില്ലെന്ന് ഐസക്കനറിയാം. പിണറായിക്കാണെങ്കിൽ തൻ്റെ കെടുകാര്യസ്ഥതത കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന വാസ്തവം മറച്ചുവയ്ക്കണം. ഇതെല്ലാം ഐസക്കിൻ്റെ കുഴപ്പമാണെന്ന് വരുത്തി തീർത്ത് തലയൂരാനാണ് പിണറായിയുടെ ശ്രമം. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്മെൻറ് തകർന്നു എന്ന വാസ്തവം അംഗീകരിക്കാൻ ഇപ്പോഴും പിണറായി തയ്യാറല്ല.
https://www.facebook.com/Malayalivartha























