ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത: ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് കുടുംബം:- സംശയം ജനിപ്പിച്ച് ആ മുറിവുകൾ: അമ്മൂമ്മയുടെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അപ്പുറമുള്ള സ്വന്തം വീട്ടിലേയ്ക്ക് കുട്ടി പോയത് മറന്നുവെച്ച പുസ്തകമെടുക്കാൻ | തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് പണി നടക്കുന്ന വീടിനോടു ചേർന്നുള്ള ഷെഡിനുള്ളിൽ പെൺകുട്ടി കത്തിയമരുന്നത്.....

കോഴിക്കോട് ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. സംശയാസ്പദമായി ചില മുറിവുകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും മരിച്ച അർച്ചനയുടെ 'അമ്മ സചിത്ര പറയുന്നു. അർച്ചനയെ അമ്മൂമ്മയുടെ വീട്ടിൽ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാൻ ഇറങ്ങും മുമ്പ് പുസ്തകം എടുക്കാനായി അരക്കിലോമീറ്റർ അപ്പുറമുള്ള സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പണി നടക്കുന്ന വീടിനോടു ചേർന്നുള്ള ഷെഡിൽ തീപിടിച്ചെന്നും, അണയ്ക്കാൻ ആളുകൾ കൂടിയപ്പോഴാണ് ഉള്ളിൽ കുട്ടിയുണ്ടെന്നും അമ്മയടക്കമുള്ളവർ അറിയുന്നത്.
കുട്ടിയെ കണ്ടെത്തുമ്പോൾ കിടന്നുറങ്ങുന്ന രീതിയിൽ ആയിരുന്നെന്നും മൂക്കിൽ നിന്ന് രക്തം പൊടിഞ്ഞിരുന്നതായി ചിലർ കണ്ടതായി പറഞ്ഞുവെന്നും 'അമ്മ പറയുന്നു. സന്തോഷത്തോടെ സ്കൂളിൽ പോകാനിറങ്ങിയ കുട്ടിയായിരുന്നു. മറ്റുസങ്കടങ്ങളൊന്നും തങ്ങളോട് പറഞ്ഞിരുന്നില്ല. മരണത്തിലെ ദുരൂഹത ഒഴിയാൻ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ദുരൂഹതകൾ നീങ്ങുവെന്ന് ബാലുശ്ശേരി പോലീസ് പറയുന്നു.
.എകരൂൽ നെല്ലുളിക്കോത്ത് പ്രസാദിന്റെയും സചിത്രയുടെയും മകളാണ് അർച്ചന. അർച്ചനയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. മരിച്ച അർച്ചനയും ഇളയ സഹോദരങ്ങളും അമ്മയുടെ കൂടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ഷെഡിലായിരുന്നു താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയിരുന്നു. അച്ഛൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് അർച്ചനയും സഹോദരങ്ങളും സ്കൂളിൽ പോകാറുള്ളത്.
പതിവുപോലെ ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അച്ഛൻറെ വീട്ടിൽ നിന്ന് അർച്ചന പുറപ്പെട്ടത്. അമ്മയുടെ വീട്ടിൽ മറന്നുപോയ പുസ്തകം എടുക്കാൻ ഉണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു.
രാവിലെ 9 മണിയോടെ ഇവർ താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് തൊഴിലുറപ്പ് തൊഴിലാളികൾ കാണുന്നത്. വെള്ളമൊഴിച്ച് തീക്കെടുത്തി അകത്ത് പ്രവേശിക്കുമ്പോഴേക്കും അർച്ചന മരിച്ചിരുന്നു. കോഴിക്കോട് റൂറൽ എസ്.പി കറുപ്പ സ്വാമിയുടെ മേൽനോട്ടത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി .ആർ. ഹരിദാസ്, ബാലുശ്ശേരി എസ്. എച്ച്.ഒ എം.കെ. സുരേഷ് കുമാർ, എസ് .ഐ എൻ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു നടന്നത്.
https://www.facebook.com/Malayalivartha























