ഇടതുപക്ഷത്തിന്റെ വാരിക്കുഴി തോണ്ടും...സ്വന്തം കമ്പനികളിലേക്ക് ഇ.ഡി.നിലവിളിച്ചോടും....

ഇടതുപക്ഷത്തിന്റെ വാരിക്കുഴി തോണ്ടാൻ ഇ.ഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇടതുമുന്നണി ഒരു സ്വകാര്യ സ്വത്ത് പോലെ വച്ചനുഭവിക്കുന്ന റബ്കോ എന്ന സഹകരണസ്ഥാപനത്തിന് ക്ലിപ്പിടാൻ ഇ.ഡി.തീരുമാനിച്ചു. കരുവന്നൂർ തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസൻ നമ്പ്യാരുടെ മൊഴി ഇഡി രേഖപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്.
അദ്ദേഹത്തോട് റബ്കോയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചു. രേഖകൾ ഹാജരാക്കാമെന്ന് ഹരിദാസൻ പറഞ്ഞു. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. ഈ സാഹചര്യത്തിലാണ് ഹരിദാസന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.
കരുവന്നൂർ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ഹരിദാസനോട് ഇഡി സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹാജരായത്. സഹകരണ രജിസ്ട്രാർ ടിവി സുഭാഷിനും നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. കരുവന്നൂരിൽ ഭീമമായ തട്ടിപ്പ് കണ്ടെത്തുന്നതിൽ സഹകരണ വകുപ്പിന് സംഭവിച്ച വീഴ്ചകളും ഇഡി അന്വേഷിക്കുന്നുണ്ട്. വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലർ മധു അമ്പലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസും കരുവന്നൂർ ബാങ്കിലെ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരായ മനോജ്, അനൂപ്, അഞ്ജലി എന്നിവരും ഇന്ന് ഇഡി ഓഫീസിൽ ഹാജരായി. തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറും ഇഡി ഓഫീസിലെത്തിയിരുന്നു.
റബ്കോ കഴിഞ്ഞാൽ ഇ.ഡി.കാത്തിരിക്കുന്നത് സി പി എമ്മിന്റെ പോഷക സംഘടന പോലെ പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെയാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്ക് നൽകിയത് 6511 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ എന്ന് ഔദ്യോഗിക രേഖ പുറത്തു വന്നു.. ടെണ്ടറില്ലാതെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ പൊതുമേഖല പ്രവര്‍ത്തികൾ സമയബന്ധിതമായി തീര്‍ക്കാനെന്ന പേരിൽ മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലം തൊട്ട് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി 4681 സര്‍ക്കാര്‍ പ്രവര്‍ത്തികൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാറ്റിനും ചേര്‍ത്ത് 6511.70 കോടി രൂപ ചെലവു വരുമെന്നാണ് നിമസഭാ രേഖ.
ഇതിൽ തന്നെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കൽ നടപ്പാക്കുന്നത് ടെണ്ടറില്ലാതെയാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് പുറത്ത് വരുന്നത്. മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കൂടിയ പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്.
മറ്റ് സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം പലിശ കൂട്ടി നിക്ഷേപം സ്വീകരിക്കാനാണ് അനുമതി. ഇതനുസരിച്ച് ഒരു വര്‍ഷത്തിൽ കൂടുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടര ശതമാനവും മുതിര്‍ന്ന പൗരൻമാര്‍ക്ക് ഒമ്പത് ശതമാനവും പലിശ നൽകുന്നുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതിന് എന്ന പേരിലാണ് സര്‍ക്കാര്‍ നടപടി. 21- 22 കാലയളവിൽ മാത്രം ഊരാളുങ്കലിന്‍റെ സ്ഥിര നിക്ഷേപത്തിൽ 614.73 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 2015.14 കോടി രൂപയും 2023 ൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 225.37 കോടി രൂപയുമാണ് ഊരാളുങ്കലിന്‍റെ സ്ഥിര നിക്ഷേപം.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം.രവീന്ദ്രന് ഉൾപ്പെടെ ഊരാളുങ്കലിൽ നിക്ഷേപം ഉണ്ടെന്ന വാർത്തകൾ ഇതിനകം ഇ ഡി പരിശോധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും തീരുമാനമാകാത്തതു കാരണമാണ് സി.എം. രക്ഷപ്പെട്ടത്. ഊരാളുങ്കലിന് കരാർ കിട്ടിയാൽ അതിന്റെ ലാഭം സി പി എമ്മിന് എത്തുമെന്ന് ഇ.ഡി.കരുതുന്നു.
എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കൽ കഴിഞ്ഞസർക്കാരിൽ നിന്ന് കരാർ ഏറ്റെടുത്തത്.എന്നാൽ സ്വകാര്യ കമ്പനികൾ രൂപകരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്.
ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതി നിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഊരാളുങ്കലിന് ഈ നേട്ടം ലഭിച്ചിട്ടുണ്ട്.
ഊരാളുങ്കലിൻെറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറവിൽ ബന്ധുക്കൾക്കും വീട്ടുകാർക്കും സർക്കാർ പണം ധൂർത്തടിക്കാൻ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് എം.ശിവശങ്കറാണെന്നും ഇ.ഡി.കരുതുന്നു. സി.എം.രവീന്ദ്രൻെറ സഹായത്തോടെയാണ് ശിവശങ്കർ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കൾ നീക്കിയതെന്ന് സംശയിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. മുഖ്യമന്ത്രിയുടെ പൂർണ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ഊരാളുങ്കലിന് ആരു മണികെട്ടും എന്നാണ് കേരളം ചോദിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിലും ഊരാളുങ്കലാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഊരാളുങ്കലിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചരടുവലിക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതുന്നു. റബ്‌കോക്ക് പിന്നാലെയാണ് ഊരാളുങ്കലും പാർട്ടിയുടെ സ്വന്തം സ്ഥാപനമായി മാറിയത്.
റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത് വന്നപ്പോഴും പ്രതിസ്ഥാനത്ത് ഊരാളുങ്കൽ തന്നെയാണ്. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാര്‍ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യൽ റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തു വന്നു. അതായത് ഊരാളുങ്കലിൻ്റെ മറവിൽ സി പി എം പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തെ അനുദിനം വികസിപ്പിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്. സി പി.എം.പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉന്നതനാണ് സി.എം.രവീന്ദ്രൻ എന്നാണ് ഏജൻസികൾ സംശയിക്കുന്നത്. എന്നാൽ എല്ലാ ഇടപാടുകളും ഇൻറലിജൻറ് മൂവാണ്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.
നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങൾ കൂടി പുറത്ത് വരുന്നത്.
കാസര്‍കോടും കണ്ണൂരും വെഹിക്കിൾ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലിൽ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ൽ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാര്‍ പ്രസാഡിയോ ഏറ്റെടുക്കുന്നത്. ട്രാഫിക്ക് ക്യാമറക്ക് കെൽട്രോൺ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കിൽ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.
കെ ഫോൺ അടക്കം മറ്റ് വൻകിട പദ്ധതികളിലും സമാനമായ ഉപകരാറുകൾ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സര്‍ക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതൽ കരാര്‍ ഉപകരാര്‍ ജോലികളിൽ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കുന്നതും.
എം. ശിവശങ്കറാണ് ഇത്തരം ഇടപാടുകളുടെ ചരടുവലികൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് നടത്തിയിരുന്നത്. സി.എം.രവീന്ദ്രനാണ് ശിവശങ്കറിനെ കൊണ്ട് കാര്യങ്ങൾ നടത്തിയിരുന്നത്.
ശിവശങ്കർ രവീന്ദ്രൻ പറയുന്നതെല്ലാം അനുസിക്കാറുണ്ടായിരുന്നു.രവീന്ദ്രനെ സി.എം എന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. സി.എം പറഞ്ഞാൽ അത് സി.എം പറഞ്ഞതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു.
ഊരാളുങ്കലിൻ്റെ മറവിൽ ഇത്തരം സ്വകാര്യ കമ്പനികളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാമെന്ന ആശയം ശിവശങ്കറിൻ്റെതായിരുന്നു. വിവാദങ്ങളെ നേരിടാൻ ഊരാളുങ്കൽ മതി എന്ന ആശയം അതുവരെ ആരുടെയും തലയിൽ ഉദിച്ചിരുന്നില്ല. ഊരാളുങ്കൽ ഒരു സഹകരണ സ്ഥാപനമായതിനാൽ വിവാദങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ അടിച്ചു മാറ്റാൻ തന്ത്രമുണ്ടെന്ന് ഉപദേശിച്ചതും ശിവശങ്കർ തന്നെയാണെന്നാണ് വിവരം.
സി.എം. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഊരാളുങ്കലിന് വേണ്ടി ചരടുകൾ വലിക്കും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലെ
ത്തുന്ന വർക്കുകൾ ഊരാളുങ്കലിന് കാൻവാസ് ചെയ്യും.മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടിയാകുമ്പോൾ സംഗതി പൂർണമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കൽ കേന്ദ്രമാണെന്ന ആരോപണം ഇ.ഡി. ഗൗരവമായെടുക്കുന്നു. ഒരു തരത്തിലുമുള്ള ടെണ്ടർ നടപടികളും പാലിക്കാതെ സർക്കാരിന്റെ കോടികൾ ഊരാളുങ്കലിന് നൽകിയതിനെ കുറിച്ച് രഹസ്യാന്വേഷണം നടന്നിരുന്നു..
സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്.
മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികൾ ഉള്ളതെന്നാണ് വിവരം. ഇതിൽ സർക്കാരിലെ ഉന്നതരും ഉൾപ്പെടുന്നുണ്ട്. അതാണ് ഇ ഡിക്ക് മുന്നിലെ വിഷയം.
വാഗ്ഭടാനന്ദന്റെ ആശീർവാദത്തോടെ പാലേരി ചന്ദൻ മാൻ 1925 ൽ സ്ഥാപിച്ചതാണ് ഊരാളുങ്കൽ കോ-ഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിർമ്മാണ ജോലികൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികൾ കമ്പനി നടത്തിയിട്ടുണ്ട്. സർക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.
പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കൽ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിച്ചത്. ഖജനാവിൽ നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൂട്ടിനോക്കിയാൽ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം. റബ്കോക്ക് പിന്നാലെ ഊരാളുങ്കലും വീഴുമോ എന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha


























