യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ചയും നഗ്‌നചിത്രം പകര്‍ത്തലും... യുവതിയും സുഹൃത്തുമടക്കം 4 പ്രതികളെ ഹാജരാകാന്‍ കോടതി ഉത്തരവ്

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവരുകയും നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവതിയും സുഹൃത്തുമടക്കം നാല് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
നവംബര്‍ 11 ന് പ്രതികള്‍ ഹാജരാകാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം. മഹേഷ് ഉത്തരവിട്ടു. പ്രതികളായ ബീമാപ്പള്ളി സ്വദേശി മുഹമ്മദ് ഷാഫി, വിഴിഞ്ഞം വിഴിഞ്ഞം തെന്നൂര്‍ക്കോണം പള്ളിത്തുറ പുരയിടത്തില്‍ അജിന്‍(26), കോയമ്പത്തൂര്‍ സ്വദേശി അമ്മു എന്ന പൂര്‍ണിമ വരദരാജന്‍ (23) , ഹബ്ബുള്ള എന്ന ഹബീബ് എന്നിവരാണ് ഹാജരാകേണ്ടത്.
2023 ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൂര്‍ണിമ( 23), പള്ളിത്തുറ പുരയിടത്തില്‍ അജിന്‍(26) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ബീമാപള്ളി സ്വദേശി ഷാഫിയും ഹബീബും പിന്നീട് പിടിയിലായി.
ആറ്റിങ്ങല്‍ ഊരുപൊയ്ക നിവാസി അനൂപി(38)നാണ് മര്‍ദനമേറ്റത്.തുടര്‍ന്ന് അനൂപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വഞ്ചിയൂര്‍ പാറ്റൂര്‍ ഭാഗത്തെ ആയുര്‍വേദ സ്പായിലെ ജോലിയുടെ ശമ്പള കുടിശിക കിട്ടിയില്ലെന്ന പേരിലാണ് ജോലി ഏര്‍പ്പാടാക്കി നല്‍കിയ അനൂപിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
യുവതിക്ക് ജോലി ഏര്‍പ്പാടാക്കിയത് അനൂപ് ആയിരുന്നു. പ്രതികളും മര്‍ദനമേറ്റ അനൂപും സുഹൃത്തുക്കളാണ്. മുമ്പ് എറണാകുളത്ത് ജോലിയുണ്ടായിരുന്ന അനൂപ് അവിടെ മറ്റൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൂര്‍ണിമയുമായി പരിചയത്തിലാകുകയായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് സുഹൃത്തിന്റെ പാറ്റൂരിലെ ആയുര്‍വേദ സ്പായില്‍ പൂര്‍ണിമയ്ക്ക് അനൂപ് ജോലി ലഭ്യമാക്കിയത്. സ്പായില്‍ എത്തിയ ആളുടെ പവര്‍ ബാങ്ക് മോഷ്ടിച്ചുവെന്ന പേരില്‍ യുവതിയെ ജോലിയില്‍ നിന്നു പുറത്താക്കിയെന്നും ഇതോടെയാണ് ശമ്പളം ലഭിക്കാതായതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 23,000 രൂപ ശമ്പളക്കുടിശിക ലഭ്യമാക്കാത്ത വിരോധത്തില്‍ അനൂപിനെ ഞായറാഴ്ച ഉച്ചയോടെ തെന്നൂര്‍ക്കോണത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
കാറില്‍ സുഹൃത്തുമായിട്ടാണ് അനൂപ് എത്തിയത്. ഇവിടെ വച്ച് മര്‍ദിച്ചു. പണം, എടിഎം കാര്‍ഡ് എന്നിവയടങ്ങിയ പഴ്‌സ്, രണ്ടു മൊബൈല്‍ ഫോണുകള്‍, മോതിരം, വാച്ച് എന്നിവ കവര്‍ന്നതിനൊപ്പം നഗ്‌ന ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെന്നും അനൂപ് പൊലീസിന് നല്‍കിയ മൊഴി കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അനൂപിന്റെ സുഹൃത്തിനെ ഒഴിവാക്കിയ ശേഷം കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ വിജനമായ പാറക്കെട്ടിനു സമീപം എത്തിച്ചു മര്‍ദിച്ചെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് ലഹരി ഗുളിക നല്‍കി കന്യാകുമാരി, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയെന്നും അനൂപ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കോവളത്തെ മുറിയില്‍ മടങ്ങിയെത്തിയ ശേഷം കാറില്‍ നിന്നു ബാഗ് എടുക്കാനെന്ന വ്യാജേന പുറത്തിറങ്ങി രക്ഷപ്പെട്ട അനൂപ് ബീച്ച് റോഡില്‍ കണ്ട തമിഴ്നാട് കന്യാകുമാരി കോവളം പൊലീസിനോട് വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പൂര്‍ണിമ പിടിയിലായി.
മര്‍ദനം സ്പ്രിങ് ഉള്‍പ്പെടെയുള്ള വസ്തുക്കളുപയോഗിച്ചായിരുന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബല്‍, വിരലുകളുടെ വ്യായാമത്തിനുള്ള സ്പ്രിങ് എന്നിവയുപയോഗിച്ചുള്ള മാരകമായ മര്‍ദനമായിരുന്നു നടത്തിയതെന്ന് അനൂപ് പൊലീസിനോടു പറഞ്ഞു. കേസില്‍ പ്രതിയായ ഷാഫി നേരത്തെയും വിഴിഞ്ഞത്തെ വീട്ടില്‍ ആളിനെ വിളിച്ചു വരുത്തി മര്‍ദിച്ച സംഭവമുണ്ടെന്നും പൊലീസ് പറഞ്ഞു. അജിന് എതിരെ പോക്‌സോ കേസ് നിലവിലുണ്ട്. കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിയ്ക്ക് തെറാപ്പിസ്റ്റ് യോഗ്യത ഇല്ലെന്നും മാതാപിതാക്കള്‍ നഷ്ടമായ യുവതി ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നത്.
"
https://www.facebook.com/Malayalivartha


























