ചക്രവാതച്ചുഴിയും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും, സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്...!!!

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. തെക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകളും പുതുക്കിയിട്ടുണ്ട്. ഇന്ന് ഏറ്റവും ഒടുവിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 17ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്.എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പലയിടങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ പെരുമഴ തുള്ളിമുറിയാതെ ഇപ്പോഴും തുടരുകയാണ്.
തെക്കൻ മദ്ധ്യ കേരളത്തിലാണ് ശക്തമായ മഴ. തിരുവനന്തപുരത്ത് ഇന്നലെ രാത്രിമുതൽ ശക്തമായ മഴയാണ്.മണക്കാട്, ഉള്ളൂർ ഭാഗങ്ങളിൽ വെള്ളം കയറി. വെള്ളായണിയിൽ വീടുകളിലേക്ക് വെള്ളം കയറി എന്നും റിപ്പോർട്ടുണ്ട്. ചാക്ക, പാറ്റൂർ തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിനടയിലാണ്. ഇതോടെ ഗതാഗതവും താറുമാറായി. ഗ്രാമപ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ശക്തമായ മഴകാരണം എറണാകുളത്തും റോഡുകളിൽ ഉൾപ്പടെ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. കലൂർ, എം ജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളിലാണ് വെള്ളക്കെട്ട്. ഇതോടെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തിപ്രാപിക്കുകയായിരുന്നു. പത്തനംതിട്ട റാന്നിയിലും ശക്തമായ മഴയാണ്. പലവീടുകളിലും വെള്ളം കയറിയതായാണ് റിപ്പോർട്ട്.
വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha


























