ചൈനീസ് കപ്പൽ വിഴിഞ്ഞത്ത് എത്തിയപ്പോൾ ജി.എസ്.ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ലഭിച്ചത് 30 കോടി രൂപ, ഷെൻഹുവ 15ന് തുറമുഖത്ത് ഇന്ന് പ്രൗഢ ഗംഭീരമായ വരവേൽപ്പ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും...!!

വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച എത്തിയ ചൈനീസ് കപ്പലിന് ഇന്ന് പ്രൗഢ ഗംഭീരമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. കപ്പലെത്തുന്ന ഞായറാഴ്ച മലയാളികൾക്ക് ആഹ്ലാദ ദിനമായിരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, സി.ഇ.ഒ രാജേഷ് ഝാ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടാകും.
വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ തുറമുഖത്തെത്തിയത്.വൈകീട്ട് നാലിന് കപ്പലിനെ ഔദ്യോഗികമായി െബർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. അതിനുശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്.
ചരക്കുകപ്പലുകൾക്ക് ഇവിടെ എത്താൻ പ്രയാസമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ക്രെയിനുകൾ വഹിച്ചുകൊണ്ടുള്ള ഷെൻഹുവ 15 കപ്പലിന്റെ പ്രവേശനം. അടുത്തദിവസം ക്രെയിൻ കപ്പലിൽനിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും. ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖനിർമാണത്തിനാവശ്യം. വിഴിഞ്ഞത്ത് സ്ഥാപിക്കാനായി കൊണ്ടുവന്ന മൂന്നു ക്രെയിനുകളും നാളെമുതൽ ഇറക്കും.
20ന് കപ്പൽ തിരിച്ചുപോകും. വരുംദിനങ്ങളിൽ തുറമുഖ നിർമ്മാണത്തിന് വേഗതയേറും. ഇവിടേക്ക് ആവശ്യമായ ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ വൈകാതെ എത്തും. 2024 മേയിൽ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. ഇതോടെ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെയുള്ള കണ്ടെയ്നറുകളുമായി കൂറ്റൻ ചരക്കുകപ്പലുകൾക്ക് എത്താനാവും.
ഷെൻഹുവ 15 എത്തിയപ്പോൾ 30 കോടി രൂപയാണ് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ലഭിച്ചത്. വരുംദിവസങ്ങളിൽ എത്തുന്ന ക്രെയിനുകൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ ഇനത്തിലും വൻതുക സർക്കാരിന് നികുതിയിനത്തിൽ ലഭിക്കും. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൻ കുതിപ്പിന് വഴിതുറക്കും. 2024 മേയിൽ തുറമുഖനിർമാണം പൂർത്തിയാക്കി ഡിസംബറിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha


























