എല്ലാം വെള്ളത്തിനടിയിൽ... ടെക്നോപാർക്ക്, ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ രക്ഷപെടുത്തി:- 12ജില്ലകളിൽ യെല്ലോ അലേർട്ട്....

ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം വെള്ളത്തിനടിയിലായി. മണക്കാട്, തേക്കുംമൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂർ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വൻ വെള്ളക്കെട്ടാണ്. തേക്കുംമൂട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി. 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിറുത്താതെ പെയ്ത മഴയിൽ സമീപത്തെ തോട് നിറഞ്ഞ് രാത്രിതന്നെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു.
ഇവിടെ നിന്ന് ജനങ്ങളെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ചാക്ക റോഡിലെ വെള്ളക്കെട്ടു കാരണം നിരവധി വാഹനങ്ങൾ കേടായതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. തെറ്റിയാർ കരകവിഞ്ഞതോടെ ടെക്നോപാർക്ക് മുങ്ങി. ചരിത്രത്തിലാദ്യമായാണ് ഇത്. ഗായത്രി ബിൽഡിംഗിലേക്ക് ഇതോടെ വെള്ളം കയറി. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഞായറാഴ്ച ആയതിനാൽ ടെക്നോപാർക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാർ തോടിൽ നിന്നുളള വെള്ളം കയറിയതിനെ തുടർന്ന് മൂന്നു കുടുംബങ്ങളെ ഫയർഫാേഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫേസ് ത്രീ കാമ്പസിനു സമീപം തെറ്റിയാർ തോടിൽ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്തി.
ശ്രീകാര്യത്ത് കനത്ത മഴയിൽ സംരക്ഷണ ഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു. ഗുലാത്തി ഇൻസ്റ്റിറ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകൾക്ക് മുകളിലേക്ക് പതിച്ചത്.ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അറിയുന്നത്. പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം.
പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂടിന് സമീപം പുല്ലമ്പാറയിൽ മതിലിടിഞ്ഞുവീണ് വീട് തകർന്നിട്ടുണ്ട്.മണ്ണന്തലയ്ക്കുസമീപം മരുതൂരിലും പുത്തൻപാലത്തും, അമ്പലത്തിൻകരയിലും വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടെ മഴ പെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ... ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്.
ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നിലവില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
ശക്തമായ മഴയില്‍ കെടുതി തുടരുന്നതിനിടെയാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തുവിടുന്നത്. യെല്ലോ അലര്‍ട്ട് ആണെങ്കിലും ഇന്നലെ പലയിടത്തും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്ന് ഉച്ചവരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് - കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപ്പിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha


























