തിരുവനന്തപുരത്തിന്റെ സന്ധ്യകൾക്കിനി സംഗീതത്തിന്റ മധുരം; നവരാത്രി സംഗീതോത്സവം തുടങ്ങി

തിരുവനന്തപുരത്ത് ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവത്തിന് ഇന്നലെ മുതൽ തുടക്കമായിരിക്കുകയാണ്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ നവരാത്രി മണ്ഡപത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒന്നാണ് സംഗീതോല്‍സവം. നവരാത്രി മണ്ഡപത്തിലെ കച്ചേരികള്‍ ഏറ്റവും ശുദ്ധവും പാരമ്പര്യഭംഗി നിറഞ്ഞതുമാണ്.
നവരാത്രി മണ്ഡപ കച്ചേരികള്‍ സുവർണ്ണ മുഹൂര്‍ത്തങ്ങളാക്കി മാറ്റിയവരായിരുന്നു, എം. എ, എം. കെ. കല്ല്യാണകൃഷ്ണ ഭാഗവതര്‍മാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ആലത്തൂര്‍ ശ്രീനിവാസ അയ്യര്‍, എം.ഡി.രാമനാഥന്‍, കെ.വി.നാരായണസ്വാമി ലാല്‍ഗുഡി ജയരാമന്‍, ടി.എന്‍.കൃഷ്ണന്‍, ചാലക്കുടി നാരായണസ്വാമി തുടങ്ങിയ വയലിന്‍ പ്രതിഭകള്‍. കൂടെ പാലക്കാട് മണിയയ്യരും പഴനി സുബ്രഫ്മണ്യ പിള്ളയും ഉള്‍പ്പെട്ട മൃദംഗ മേധകളുടെ ഒരു നിരയും അണിചേരാറുണ്ടായിരുന്നു.
പുതിയ, ഇളയ തലമുറയില്‍പ്പെട്ട, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പ്രിന്‍സ് രാമ വര്‍മയാണ്, കുറച്ച് വര്‍ഷങ്ങളായി ഈ കച്ചേരികളുടെ സംഘാടനം നടത്തുന്നത്. ആലാപനത്തിലെ അക്ഷരസ്ഫുടത, അവതരണ രീതി, ബഹുഭാഷാസ്വാധീനം, പുരാണങ്ങളിലുള്ള അറിവ്, നര്‍മബോധം തുടങ്ങിയവ രാമവര്‍മയെ വ്യത്യസ്തനാക്കുന്ന ഘടകങ്ങളാണ്.
തന്റെ വെബ്‌സൈറ്റില്‍ നവരാത്രി സംഗീതോല്‍സവത്തെപ്പറ്റി അദ്ദേഹം എഴുതിയ കാര്യങ്ങളും വളരെ ശ്രദ്ധേയമാണ്. കമ്പരാമായണ കര്‍ത്താവായ കമ്പര്‍ താന്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹത്തെ തിരുവിതാംകൂര്‍ രാജ്യം പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് ഒരു ചേര രാജാവിനെ ഏല്‍പ്പിച്ചിരുന്നു.
ദേവിക്കു വേണ്ടി നവരാത്രി ഉല്‍സവം തുടര്‍ന്നും ഭംഗിയായി നടത്താമെന്ന് ആ രാജാവ് നല്‍കിയ വാക്കിന്റെ പുറത്താണ് നവരാത്രി സംഗീതോത്സവം ഇന്നും അരങ്ങേറുന്നത് . തിരുവിതാംകൂറിന്റെ തലസ്ഥാനം തമിഴ്‌നാട്ടിലുള്ള പത്മനാഭപുരത്തു നിന്ന് സ്വാതിതിരുനാളിന്റെ കാലഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയ ശേഷം കമ്പരുടെ സരസ്വതീ വിഗ്രഹം നവരാത്രിക്കാലത്തു മാത്രം ഇവിടേക്ക് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങിനും തുടക്കമാക്കുകയായിരുന്നു .
https://www.facebook.com/Malayalivartha


























