സുന്ദരിയാണോ? ജീവിതം കൂട്ടിച്ചോറാക്കും..കോണ്‍ഗ്രസിലെ സ്ത്രീവിരുദ്ധത..പത്മജ പൊട്ടിത്തെറിക്കുന്നു

കോണ്‍ഗ്രസിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പത്മജാ വേണുഗോപാല്‍ തുറന്നടിച്ചു. കെ. കരുണാകരന്റെ മകളായത് കൊണ്ട് മാത്രമാണ് തനിക്ക് പിടിച്ച് നില്‍ക്കാനായത്, സാധാരണ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, കാണാന്‍ കൊള്ളാവുന്ന വനിതയാണെങ്കില്‍ ജീവിതം കുട്ടിച്ചോറാക്കും- ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പത്മജ പൊട്ടിത്തെറിച്ചു. അപവാദങ്ങള്‍ക്ക് സഹിച്ച് സ്ത്രീകള്‍ എത്രനാള്‍ മുന്നോട്ട് പോകും. എത്ര പേര്‍ക്ക് സഹിക്കാന്‍ പറ്റും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയ ശേഷം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കും, ഇതിലുമേറെ പറയാനുണ്ടെങ്കിലും പാര്‍ട്ടിയെ ബാധിക്കുമെന്നതിനാല്‍ എല്ലാം ഉള്ളിലൊതുക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാ സംവരണ ബില്ല് കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയതിന് പിന്നാലെയാണ് പത്മജയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ആരംഭിച്ചതിന് പിന്നാലെ പത്മജ വെടിപൊട്ടിച്ചത് വെറുതെയല്ല. ഇത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരംകൂടിയാണ്. സോണിയാ ഗാന്ധി പ്രസിഡന്റായിരുന്ന പാര്‍ട്ടിയിലാണ് സ്ത്രീകള്‍ക്ക് ഇത്രയും ദുരനുഭവങ്ങളുണ്ടായത്. അതും സാക്ഷര കേരളത്തില്‍. നിയമസഭയിലേക്ക് ഒന്നോ, രണ്ടോ സ്ത്രീകളെയായിരിക്കും കോണ്‍ഗ്രസ് മത്സരിപ്പിക്കുക. പാര്‍ലമെന്റിലേക്ക് സ്ത്രീകള്‍ക്ക് അങ്ങനെ സീറ്റ് കൊടുക്കാറേയില്ല. എത്രയോ കാലത്തിന് ശേഷമാണ് കഴിഞ്ഞ തവണ രമ്യാ ഹരിദാസിനെ മത്സരിപ്പിച്ചത്. 2001 മുതല്‍ 2005 വരെയുള്ള ആന്റണി-ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഒരൊറ്റ കോണ്‍ഗ്രസ് വനിതാ മന്ത്രിയില്ലായിരുന്നു. 2011ല്‍ പി.കെ ജയലക്ഷ്മി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി. 91ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ എം.ടി പത്മ ഫിഷറീസ് മന്ത്രിയായതിന് ശേഷം ഒരു വനിത കോണ്‍ഗ്രസ് മന്ത്രിയാത് 2011ലാണ്.
സ്ത്രീകള്‍ക്കൊരുപാട് പരിമിതികളുള്ള ഇടമാണ് രാഷ്ട്രീയം. ചില വനിതകള്‍ എല്ലാ പ്രതിസന്ധികളും മറന്ന് ശക്തമായി മുന്നേറുമ്പോഴും സ്ത്രീയാണെന്ന ഒറ്റക്കാരണത്താല്‍ കോണ്‍ഗ്രസില്‍ പലര്‍ക്കും പുച്ഛമാണെന്നും പത്മജ തുറന്നടിച്ചു. കാണാന്‍ കൊള്ളാവുന്ന സ്ത്രീകളെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തും. പിന്നെ ആരാണ് പാര്‍ട്ടിയിലേക്ക് കടന്നുവരികയെന്നും പത്മജ വേണുഗോപാല്‍ ചോദിക്കുന്നു. ഏതെങ്കിലും സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ പിന്നൊന്നും പറയേണ്ട. സ്ഥാനാര്‍ത്ഥി വേണേ എല്ലാം ചെയ്യട്ടെ എന്ന നിലപാടാണ് പുരുഷ കേസരിള്‍ക്കെന്നും പത്മജയുടെ സംഭാഷണം വ്യക്തമായ സൂചന നല്‍കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാന്‍ സീറ്റ് തന്നത് സോണിയാ ഗാന്ധിയാണെന്നും അതില്‍ കടപ്പാടുണ്ടെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരണമെന്ന് സോണിയാഗാന്ധി ആഗ്രഹിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സീറ്റ് ലഭിച്ചാല്‍ അവരെ തോല്‍പ്പിക്കുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പരിപാടി. തൃശൂരില്‍ പാര്‍ട്ടിക്കാരാണ് തന്നെ തോല്‍പ്പിച്ചതെന്നും വോട്ട് വരെ എതിര്‍പാര്‍ട്ടിക്കാര്‍ക്ക് മറിച്ചെന്നും പത്മജ വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ശേഷിക്കെ പത്മജ പൊട്ടിച്ച വെടി കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കും എന്നതിന് സംശയമില്ല.
കെ.കരുണാകരനൊപ്പം നിന്ന് സ്ഥാനങ്ങളും പദവികളും നേടിയെടുത്തവര്‍ തിരിഞ്ഞ് കൊത്തിയ കഥകളും പത്മജ തുറന്നടിച്ചു. ലോകത്തേറ്റവും കൂടുതല്‍ നന്ദികേടുള്ളത് രാഷ്ട്രീയത്തിലാണ്. അച്ഛന്‍ കെ.കരുണാകരന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണ്ടത് ചേട്ടന്‍ കെ.മുരളീധരനെ ആയിരുന്നില്ല. വേറൊരാളെ ആയിരുന്നു. അവരൊക്കെ ഇപ്പോള്‍ നന്നായി അനുഭവിക്കുകയാണ്. അതുകൊണ്ട് ആരുടെയും പേരെടുത്ത് പറയുന്നില്ല. ചേട്ടന്‍ കെ.മുരളീധരന് ജനസ്വാധീനമുണ്ട്. പക്ഷെ, കോണ്‍ഗ്രസ് അദ്ദേഹത്തെ വേണ്ട പോലെ ഉപയോഗിക്കാതെ ഒതുക്കുകയാണ്. മക്കള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ ഞങ്ങള്‍ കുറേ അനുഭവിച്ചു. അധികാരം മോഹിച്ചല്ല, അധികാരം കണ്ട് മടുത്ത വീട്ടില്‍ നിന്നാണ് വന്നതെന്നും പത്മജ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനും ജനപ്രീയനുമായ നേതാവാണ് കെ.മുരളീധരന്‍. കേരളത്തില്‍ ഏത് മണ്ഡലത്തില്‍ നിന്നാലും ജയിക്കാന്‍ കഴിയുന്ന നേതാവ്. ഇങ്ങിനെയൊരു നേതാവ് സി.പി.എമ്മില്‍ പോലുമില്ല. എന്നിട്ടും അദ്ദേഹത്തെ നിരന്തരം അവഗണിക്കുന്നതില്‍ മനംമടുത്ത് കൂടിയാണ് പത്മജ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്ന് തോന്നുന്നു. മാത്രമല്ല വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്മജ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറേ കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വനിതാ നേതാക്കളുടെ സാനിധ്യം തീരെ കുറവാണ്. ബിന്ദു കൃഷ്ണയെ കൊല്ലം ഡി.സി.സി പ്രസിഡന്റ് ആക്കിയത് മാത്രമാണ് കഴിഞ്ഞ 10 കൊല്ലത്തിനിടെ കോണ്‍ഗ്രസില്‍ കണ്ട മാറ്റം. അത് പോലും പല നേതാക്കള്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ലിപ്സ്റ്റിക്കിടുന്ന വനിതകളെ മാത്രമേ മഹിളാ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കൂ എന്ന് അടുത്തിടെ തിരുവനന്തപുരത്തെ ഒരു വനിതാ നേതാവ് ആരോപിച്ചിരുന്നു.
വനിതാ സംവരണ ബില്‍ നിയമമാകുന്ന മുറയ്ക്ക് കൂടുതല്‍ സത്രീകള്‍ മത്സരിക്കേണ്ടിവരും. അതുകൊണ്ട് കൂടുതല്‍ സ്ത്രീകള്‍ കോണ്‍ഗ്രസിലേക്ക് കടന്ന് വരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അതിനുള്ള അന്തരീക്ഷം പാര്‍ട്ടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍ പുരുഷാധിപത്യമുള്ള കോണ്‍ഗ്രസ് അതിന് തയ്യാറാകുമോ എന്ന സംശയമാണ് പത്മജ പ്രകടിപ്പിച്ചത്. ലതികാ സുഭാഷിനെ പോലെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാവിനുണ്ടായ അനുഭവം എല്ലാവരും കണ്ടതാണ്. അതുകൊണ്ടാണ് കരുണാകരന്റെ മകള്‍ എന്ന പ്രവിലേജ് കൊണ്ട് മാത്രമാണ് തനിക്ക് പിടിച്ചുനില്‍ക്കാനായതെന്ന് പത്മജ പറഞ്ഞത്. കൂടുതല്‍ വനിതകള്‍ എല്ലാ പാര്‍ട്ടികളിലേക്കും കടന്ന് വരേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതിനനുസരിച്ച് നേതൃത്വം മാറണം. ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് സ്ത്രീവിരുദ്ധത എന്ന പാപവും പേറി നടക്കേണ്ടിവരും.
https://www.facebook.com/Malayalivartha


























