ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ കാലിലെ കുഴിനഖം, പരിശോധിക്കാൻ ജനറൽ ആശുപത്രി ഒപിയിലെ ഡോക്ടറെ ഔദ്യോഗിക, വസതിയിലേക്കു വിളിച്ചുവരുത്തിയതിൽ പ്രതിഷേധവുമായി ഡോക്ടർമാർ....
ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ കാലിലെ കുഴിനഖം പരിശോധിക്കാൻ ജനറൽ ആശുപത്രി ഒപിയിലെ ഡോക്ടറെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തിയതിൽ പ്രതിഷേധവുമായി ഡോക്ടർമാർ. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ ജില്ലാ പ്രസിഡന്റ് ഡോ.പി.എസ്.പത്മപ്രസാദ് മന്ത്രി വീണാ ജോർജിനു പരാതി നൽകി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വിളിക്കണമെന്നു ജെറോമിക് ജോർജ് ഗൺമാനോട് ആവശ്യപ്പെട്ടു. ഗൺമാൻ ഉടൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു മോഹനെ വിവരം അറിയിച്ചു. തുടർന്ന് അവർ പേരൂർക്കട ആർഎംഒ ഡോ.അനിൽ രാധാകൃഷ്ണനെ വിളിച്ചു.കലക്ടറുടെ വസതിയിൽ പോയി ചികിത്സിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഡിഎംഒ ഉടൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതി ജയിംസിനെ വിളിച്ചു.
കുഴിനഖം ആയതിനാൽ സർജറി വിഭാഗത്തിലെ ഡോക്ടറെ തന്നെ അയയ്ക്കണമെന്നു നിർദേശിച്ചു. ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന സർജറി വിഭാഗം ഡോക്ടർ ഉണ്ണിക്കൃഷ്ണനെ ഉടൻ കലക്ടറുടെ വസതിയിലേക്കു നിയോഗിച്ചു. രോഗികൾ നോക്കി നിൽക്കെ ഡോക്ടർ ഒപിയിൽ നിന്നു പോയി.കവടിയാറിലെ വസതിയിൽ ഡോക്ടർ എത്തി ഒരു മണിക്കൂറോളം കഴിഞ്ഞാണു കലക്ടർ എത്തിയത്. മരുന്നു വച്ചുകെട്ടണമെന്നു കലക്ടർ നിർദേശിച്ചപ്പോൾ അതിനുള്ള സാമഗ്രികളൊന്നും കൊണ്ടുവന്നില്ലെന്നു പറഞ്ഞ ഡോക്ടർ മരുന്നുകൾ കുറിച്ചുകൊടുത്ത ശേഷം മടങ്ങി.സംഭവം ഇന്നലെയാണ് കെജിഎംഒഎ ഭാരവാഹികൾ അറിഞ്ഞത്.കലക്ടറുടെ വസതിയിൽ പോയ ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവർ ഡിഎംഒയെ വിളിച്ചു.
ആശുപത്രിയിൽ എത്തിയാൽ കലക്ടർക്ക് പ്രത്യേക പരിഗണന നൽകും. അതിനാൽ അദ്ദേഹം വിളിച്ചപ്പോൾ വീട്ടിലേക്കു ഡോക്ടറെ അയയ്ക്കാൻ ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഡിഎംഒയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. മൂന്നു മാസം മുൻപ് പേരൂർക്കട ആശുപത്രിയിൽ നിന്നു ഡോക്ടറെ കലക്ടർ വിളിപ്പിച്ചെന്നും പരാതിയുണ്ട്.ജനറൽ ആശുപത്രിയിലെ തിരക്കിനെക്കുറിച്ച് ഡി.എം.ഒ പറഞ്ഞെങ്കിലും കളക്ടർ നിർബന്ധം പിടിച്ചു. തുടർന്ന് ആശുപത്രി സൂപ്രണ്ടിന്ഡി.എം.ഒ നിർദ്ദേശം നൽകുകയായിരുന്നു.തിരക്കേറിയ ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം ചെയ്താണ് കളക്ടർ സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയതെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കുറ്റപ്പെടുത്തി.
ഇതുകാരണം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് കെ.ജി.എം.ഒ.എ ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
https://www.facebook.com/Malayalivartha