സി പി എമ്മിൽ നിന്ന് പ്രവർത്തകർ എങ്ങോട്ടാണ് ഒഴുകുന്നത്? കെ.കെ രാകേഷിന് എന്തുപറ്റി? പിണറായിയുടെ മൗനത്തിന് പിന്നിലെന്ത്?

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് നേരെ നടത്തുന്ന സൈബർ ആക്രമണം രൂക്ഷമായി തുടരുകയാണ്.. ഇതോടെ സിപിഎം നേതാക്കളും രാഗേഷിന് പിന്തുണയുമായി രംഗത്തെത്തി. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്ദനെ ചരമ വാർഷികത്തിൽ അനുസ്മരിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ രൂക്ഷമായ ഭാഷയിലാണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത്. ‘ടിപിയെ വെട്ടി കൊല്ലാന്‍ കൊടി സുനിക്ക് വാളെടുത്ത് കൊടുത്ത് പറഞ്ഞുവിട്ട കൊലയാളി കുഞ്ഞനന്ദൻ’, ‘ഒരു കൊലയാളി അത്ര ഡെക്കറേഷൻ മതി, കൊലയാളിക്കും ഓർമദിനമോ?’ എന്നു തുടങ്ങി തെറിവിളിയാണ് കമന്റ് ബോക്സിൽ.
കഴിഞ്ഞ ദിവസം അന്തരിച്ച പാനൂരിലെ സിപിഎം നേതാവ് എ.വി. ബാലന് അന്തിമോപചാരം അർപ്പിച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ബോക്സിലും രാഗേഷിനെതിരെ ആക്രമണമുണ്ടായി. ‘അന്ത്യാഭിവാദ്യങ്ങൾ സഖാവെ’ എന്ന് മാത്രമുള്ള തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് രാഗേഷിനെതിരെ വ്യക്തിപരമായ ആക്രമണമുണ്ടായത്. ‘ബാലനെക്കുറിച്ച് ഒരു വാക്കുപോലും എഴുതാതെ പോസ്റ്റിട്ടതിലാണ് വിമർശനം. ‘ഫോട്ടോയെടുക്കാൻവേണ്ടി മരിച്ചതാണോ, മരിച്ചത് പേരില്ലാത്തയാളാണോ, ബാലേട്ടനെ അറിയാത്ത നിങ്ങൾ പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, അദ്ദേഹം വലിയ തിരക്കിലാണ്, രണ്ട് വാക്ക് എഴുതാൻ സമയമില്ല. ആരാണെന്നോ എന്താണെന്നോ ഇല്ല, സ്വന്തം ഫോട്ടോ മാത്രം. എല്ലായിടത്തും എന്റെ തല, എന്റെ ഫോട്ടോ. അതിലപ്പുറം ആരും കാണരുത്, അറിയരുത്’ എന്നിങ്ങനെയാണ് കമന്റുകൾ.
രാഗേഷിനെതിരെ ആക്രമണം പരിധിവിട്ടതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ എംഎൽഎയുമായ വി.കെ. സനോജ് തന്നെ രംഗത്തെത്തി. ‘കണ്ണൂരിലെ പാർട്ടിയെ ദുർബലപ്പെടുത്തണമെങ്കിൽ ആദ്യം ജില്ലാ സെക്രട്ടറിയെ ലക്ഷ്യമിടണം എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ചിലയിടങ്ങളിൽ കാണുന്നത്. ഒരാളെ മാത്രം പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം യഥാർഥ ആത്മപരിശോധനയുടെ ഭാഗമല്ല. വിജയങ്ങൾ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അംഗീകരിക്കുന്നവർ പരാജയങ്ങളെ വ്യക്തികളിലേക്ക് ചുരുക്കരുത്. വിമർശനങ്ങൾ ഉണ്ടാകട്ടെ, വിലയിരുത്തലുകൾ നടക്കട്ടെ. പക്ഷേ അതിന്റെ ലക്ഷ്യം തിരുത്തലും മുന്നേറ്റവുമാകണം. ബലിയാടുകളെ സൃഷ്ടിക്കലല്ല’– സനോജ് സമൂഹ മാധ്യമത്തിൽ കുറിച്ചു. തില്ലങ്കേരി സഖാക്കൾ പോലുള്ള സിപിഎം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളും രാഗേഷിന് പിന്തുണയുമായി രംഗത്തെത്തി.
ഒരുകാലത്തും സിപിഎം തോറ്റിട്ടില്ലാത്ത പയ്യന്നൂരിൽ ഉൾപ്പെടെ കനത്ത പരാജയം നേരിടേണ്ടി വന്നത് കെ.കെ. രാഗേഷ് അടക്കമുള്ളവരുടെ നിലപാടുകളാണെന്നാണ് ആരോപണം. എം.വി.ഗോവിന്ദൻ, കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള നേതൃത്വം തിരുത്താൻ തയാറാകുന്നില്ലെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നുമാണ് എംഎൽഎമാരായ ടി.െക.ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും സംയുക്തമായ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.സമൂഹമാധ്യമങ്ങളിലെ വ്യാജ ഐഡികളിൽനിന്ന് നേതാക്കൻമാരെ അപകീർത്തിപ്പെടുത്തരുതെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ പ്രതിഷേധമുണ്ടായി. വ്യാജ ഐഡികളല്ലെന്നും യഥാർഥ ഐഡികളാണെന്നും അറിയിച്ചാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പലരും പ്രതികരിച്ചിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന കെ.കെ. രാഗേഷ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ‘‘പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും വോട്ടെണ്ണി കഴിഞ്ഞപ്പോൾ പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ചു നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചാരണങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. പാർട്ടി പ്രവർത്തകർ ഇത്തരം പ്രചരണങ്ങളിൽ കുടുങ്ങിപ്പോകരുത്. ബിഹാറിലും മറ്റും റജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ്, പരാജയത്തിന് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന മട്ടിൽ ഫോട്ടോ സഹിതം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്’’ – എന്നായിരുന്നു പ്രസ്താവന. ഇതിനു താഴെയാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞത്.
‘എന്റേത് വ്യാജ ഐഡി അല്ല. സിപിഎം അനുഭാവിയാണ്. നിങ്ങൾക്കു നേരം പുലർന്നില്ല. പറ്റിയ തെറ്റു തിരുത്താൻ ശ്രമിക്കാതെ വീണ്ടും അവിടെത്തന്നെ ഇരുന്ന് ഇതുപോലുള്ള ന്യായീകരണങ്ങൾ നടത്തുന്നതു വീണ്ടും തോൽവിയിലേക്കു തന്നെ എത്തിക്കും. വെറുതെ ബിഹാർ, യുപി എന്നൊക്കെ പറയാൻ നിൽക്കേണ്ട’’– എന്നായിരുന്നു ഒരു കമന്റ്. ആയിരത്തോളം പേരാണ് സമാനമായ രീതിയിൽ കമന്റ് ചെയ്തിരിക്കുന്നത്.
സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന തളിപ്പറമ്പും പയ്യന്നൂരും യുഡിഎഫ് സ്വതന്ത്രർ ജയിച്ചതിൽ അണികൾക്കിടയിൽ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെയും മാറ്റണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്. ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും ഫ്ലെക്സുകളും സ്ഥാപിച്ചിരുന്നു.
ന്യൂനപക്ഷ വർഗീയത തിമിർത്താടിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കാൻ കാരണമെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വ്യാഖ്യാനവും തിരിച്ചടിച്ചു. രാഗേഷിന്റെ നിലപാടിനോടു യോജിച്ച് ബിജെപിയും എതിർത്ത് എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎലും രംഗത്തുവന്നു. രാഗേഷിന്റെ പ്രസ്താവന ആർഎസ്എസ് ബന്ധത്തിന്റെ പരസ്യപ്രഖ്യാപനമാണെന്ന് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.
ബിജെപി രാജ്യസഭാംഗം സി.സദാനന്ദനാണ് രാഗേഷിന് പിന്തുണയുമായി എത്തിയത്. ബിജെപിയുടെ രാഷ്ട്രീയം രാഗേഷിന്റെ വാക്കുകളിലൂടെ പുറത്തുവന്നതാണു കാരണം. മതം നോക്കിയേ വോട്ടുചെയ്യാൻ പാടുള്ളു, പള്ളി നോക്കിയേ വോട്ടുചെയ്യാൻ പാടുള്ളൂവെന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പ്രചരിപ്പിച്ചെന്നായിരുന്നു രാഗേഷിന്റെ ആരോപണം. കേരളത്തിൽ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്‌ലാമികത സിപിഎം നേതാക്കൾ തിരിച്ചറിയുന്നത് നല്ല കാര്യമെന്നാണ് സി.സദാനന്ദന്റെ പ്രതികരണം.
സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് പരാജയകാരണമെന്നത് മറച്ചുവയ്ക്കാനാണ് ന്യൂനപക്ഷ വർഗീയത പറഞ്ഞ് രാഗേഷ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് ഐഎൻഎൽ കുറ്റപ്പെടുത്തുന്നു. വർഗീയതയാണ് യുഡിഎഫിനെ തുണച്ചതെന്ന തരത്തിൽ സിപിഎം നടത്തിയ അഭിപ്രായപ്രകടനത്തോടാണ് ഐഎൻഎലിന്റെ വിയോജിപ്പ്. ‘നിങ്ങളുടെ കൊള്ളരുതായ്മയും അഹങ്കാരവുംകൊണ്ട് അണികൾ കാലുവാരിയത് മറച്ചുവയ്ക്കാനാണോ രാഗേഷ് സഖാവേ, ന്യൂനപക്ഷ വർഗീയത പറഞ്ഞ് ഒന്നടങ്കം ആക്ഷേപിക്കുന്നത്?’ എന്നാണ് ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ഇക്ബാലിന്റെ ചോദ്യം.
‘‘കെ.കെ.രാഗേഷിന്റെ പ്രസ്താവന ആർഎസ്എസ് ബന്ധത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഈ പ്രസ്താവനയെ പിണറായി വിജയൻ അനുകൂലിച്ചത് തോൽവി രുചിച്ചിട്ടും തെറ്റുകൾ തിരുത്തില്ലെന്നതിന്റെ സൂചനയാണ്, അത്യന്തം അപകടകരമാണ്. ഈ നിലപാടിനെ അംഗീകരിച്ച് രംഗത്തെത്തിയത് ആർഎസ്എസ് മാത്രമാണ്. സിപിഎമ്മിന് എങ്ങനെയാണ് ബിജെപിയെപ്പോലെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കുന്നത്?’’
രാഗേഷിന്റെ നിലപാടിനെ പിണറായി വിജയനും അനുകൂലിച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ഒരു ലക്ഷത്തോളം പേർ അധികമായി വോട്ട് ചെയ്തിട്ടും എൽഡിഎഫിന് ഇത്തവണ 1.11 ലക്ഷം വോട്ടുകളുടെ കുറവാണ് ജില്ലയിലുണ്ടായത്. ഇതാണ് പാർട്ടി കണ്ണൂരിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലാ സെക്രട്ടറി എന്നല്ല സംസ്ഥാന സെക്രട്ടറി പറഞ്ഞാലും പ്രവർത്തകർ അംഗീകരിക്കുകയില്ല.
l
സിപിഎമ്മിന്റെ തലസ്ഥാനമായ കണ്ണൂരിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുകയാണ്. .
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജ്യോതിഷി പയ്യന്നൂർ മാധവ പൊതുവാളിനെ കണ്ടതിന്റെ വീഡിയോ ദ്യശ്യങ്ങൾ വരെ പുറത്തുവിട്ടത് സി പി എം പ്രവർത്തകരാണ്.കഴിഞ്ഞ തിരഞ്ഞടുപ്പിൽ കണ്ണൂരിൽ നിന്നാണ് സി.പി.എമ്മിന്റെ കുഴി ആദ്യം തോണ്ടുകയെന്ന് വ്യക്തം.പാർട്ടിക്കാർ വിവരം ചോർത്തിയെന്ന് ജ്യോത്സ്യന് തന്നെ പറയേണ്ടിയും വന്നു. ഇ പി ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കൾ നേരിട്ട് സി പിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ വാളെടുത്തിരിക്കുകയാണ്.
ഇ.പി. ജയരാജന് പയ്യന്നൂർ പൊതുവാളുമായി അടുത്ത ബന്ധമുണ്ട്. ഇ പിയും അദ്ദേഹത്തെ കാണാൻ വീട്ടിൽ ചെല്ലാറുണ്ടെന്നാണ് വിവരം. എന്നാൽ പിണറായിയും ഗോവിന്ദനും പോകുന്നതാണ് ചർച്ചയാവുന്നത്. പൊതുവാൾ രാഷ്ട്രീയ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. ഇത് അദ്ദേഹം നിഷേധിക്കുന്നു. എന്നിട്ടും സി പി എം പ്രവർത്തകർ ആവർത്തിക്കുന്നു. കാരണം അവരുടെ കൈയിൽ തെളിവുണ്ട്. വീഡിയോദൃശ്യങ്ങൾ കണ്ടാൽ കള്ളമെന്ന് ആരും പറയില്ല.
ഇ.പി ജയരാജനും പി. ജയരാജനും എം വി ഗോവിന്ദനും പിണറായിക്കും എതിരാണ്.ഇവരെ പിണക്കിയതാണ് പിണറായിക്കും മാഷിനും വിനയായത്. ഇവർക്ക് കണ്ണൂരിൽ ആരാധകവ്യന്ദമുണ്ട്. പി ജയരാജനാണ് സി പി എമ്മിലെ ശരി എന്ന് കണ്ണൂരിലെ പ്രവർത്തകർ വിശ്വസിക്കുന്നു. ഇതു തന്നെയാണ് പിണറായിയുടെ വെല്ലുവിളി.സി.പി. എം സംസ്ഥാന കമ്മറ്റി യോഗത്തിൽ ഗോവിന്ദനെതിരെ ആരോപണം ഉന്നയിച്ചത് കണ്ണൂരിലെ നേതാക്കളാണ്. എല്ലാത്തിനും കാരണം ഗോവിന്ദന് കൈവന്നസെക്രട്ടറി പദവിയാണ് . ഗോവിന്ദനാകട്ടെ ഭാവി മുഖ്യമന്ത്രിയാവാൻ വരെ താത്പര്യമുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ജ്യോത്സ്യൻ മാധവ പൊതുവാൾ പ്രതികരിച്ചു.. എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. എം.വി. ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരമറിഞ്ഞാണ് കുടുംബ സമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. മുഹൂർത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നു. അമിത്ഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നും കെ. കെ രാകേഷ് വെയിലത്ത് നിന്നു,
രാകേഷിന്റെ അവസ്ഥ പ്രയാസകരമാണെന്ന് കണ്ണൂരിലെ പ്രവർത്തകർ തന്നെ പറയുന്നു. പിണറായി വിജയന്റെ മകളുടെ സമ്പാദ്യം തേടി ഇഡി എത്തിയപ്പോൾ അവിടെ ആദ്യം എത്തിയത് രാകേഷാണ്. ഇതും സാധാരണ പ്രവർത്തകരിൽ ഈർഷ്യയുണ്ടായി. പിണറായിയുടെ മകളെ രക്ഷിക്കാൻ ജില്ലാ സെക്രടറിക്ക് എന്താണ് കാര്യമെന്ന പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെ കെ രാകേഷിന് മറുപടിയില്ല.
സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കുണ്ടെന്ന വിവരം എകെജി സെന്ററിന്റെ പ്രമുഖ നേതാക്കൾക്ക് അറിയാം എന്നാൽ സിപിഎമ്മിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് തീർക്കാനാണ് പാർട്ടിയുടെ ശ്രമം. കണ്ണൂരിൽ പാർട്ടി തകർന്നാൽ കേരളത്തിൽ തകർന്നു എന്നാണ് അർത്ഥം. അതുകൊണ്ട് കൂടിയാണ് പിണറായി ആത്മവിശ്വാസത്തോടെ കണ്ണൂരിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. താൻ തളർന്നതായി പ്രവർത്തകർ മനസിലാക്കിയാൽ തന്റെ നാളുകൾ എണ്ണപ്പെടുമെന്ന് പിണറായി മനസിലാക്കുന്നു.
https://www.facebook.com/Malayalivartha



























