ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചു; അധികാരത്തിലേറി 75 ദിവസങ്ങള്‍ക്കകം തന്നെ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 125 കോടിവരുന്ന ഇന്ത്യ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി 75 ദിവസങ്ങള്‍ക്കകം തന്നെ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 125 കോടിവരുന്ന ഇന്ത്യ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചതായും പ്രധാനമന്ത്രി ആത്മവിശ്വാസത്തോടുകൂടി പറഞ്ഞു. ഫ്രാന്‍സിലെ പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുത്തലാക്ക് മനുഷ്യത്വ വിരുദ്ധമായ ആചാരമായിരുന്നു എന്ന് മോദി വ്യക്തമാക്കി. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളോട് അനീതി ചെയ്തിരുന്ന ആ ആചാരം രണ്ടാമതും അധികാരത്തിലേറി വളരെ ചുരുക്കം ദിവസങ്ങൾകൊണ്ടുതന്നെ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികള്‍ രാജ്യം കൈക്കൊള്ളുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്നതിന് അപ്പുറത്തേക്ക് ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുക എന്നതാണ് 2019 തിരഞ്ഞെടുപ്പ് വിജയം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ദരിദ്രര്‍ക്കുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യയില്‍ വലിയ അളവിലുള്ള ദാരിദ്ര നിര്‍മാര്‍ജനം നടന്നുകഴിഞ്ഞു എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുതിയ ഇന്ത്യയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ലെന്ന് ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു . സി.ബി.ഐ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപെടുന്നത്. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയനടപടിയെ പറ്റിയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ രണ്ട് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകവും ഫ്രാന്‍സിലെ സാന്റ് ജെര്‍വേയില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്തു.
പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി 7 ഉച്ചകോടിക്കായി പാരീസിലേക്ക് തന്നെ തിരിച്ചെത്തും.
ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആണവ അന്തർവാഹിനികൾ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി. 100,000 കോടിയിലേറെ ചിലവിലാകും നിർമ്മാണം. ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തർവാഹിനികൾ നിർമ്മിക്കാനും താല്പര്യമുള്ളതായി മക്രോൺ മോദിയോട് വ്യക്തമാക്കി . ഇന്ത്യൻ നാവികസേന ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് കരുത്തേറിയ ആണവ അന്തർവാഹിനികൾ . നിലവിൽ റഷ്യയിൽ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് 300 കോടി ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു ഇന്ത്യ പാക് തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha