രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; കൊലക്ക് കാരണം പ്രസവാനന്തര വിഷാദ രോഗം
രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 'അമ്മ അറസ്റ്റിൽ. ഈസ്റ്റ് കൊൽക്കത്തയിലെ ബേലിയഘട്ടിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. അജ്ഞാതനായ വ്യക്തി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് മുപ്പത്തഞ്ച് വയസ്സുളള സന്ധ്യ മാലു എന്ന യുവതി ആദ്യം പോലീസിനോട് വെളിപ്പെടുത്തിയത്. പിന്നീട് വീടിന് സമീപത്ത് നിന്നുള്ള മാൻഹോളിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. നാട ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മകൾ സനയ മാലുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയായ സന്ധ്യ മാലുവിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞുണ്ടായത് മൂലം വളരെയധികം ക്ഷീണിതയാകുന്നുവെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് ഇവർ പോലീസിനോട് വെളിപ്പെടുത്തിയത്. താൻ തനിച്ചായിരുന്ന സമയത്ത് ഫ്ലാറ്റിനുള്ളിൽ അജ്ഞാതനായ ഒരാൾ അതിക്രമിച്ച് കടന്നെന്നും അയാൾ തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും അപ്പോൾ തന്നെ ബോധരഹിതയാകുകയും ചെയ്തു എന്നാണ് മാളു പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ബോധം തിരിച്ചു കിട്ടിയപ്പോൾ കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.
യുവതിയുടെ സംസാരത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പ്രസവാന്തരം സ്ത്രീകളെ ബാധിക്കുന്ന വിഷാദരോഗം മൂലമാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്ന് ഡെപ്യുട്ടി കമ്മീഷണർ അജോയ് പ്രസാദ് പറഞ്ഞു. യുവതിക്ക് ആവശ്യമെങ്കിൽ മന ശാസ്ത്ര വിദഗ്ദ്ധന്റെ സഹായം ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha