ഷഹീൻ ബാഗ് സമരം; സമരവേദി മാറ്റുന്നതിനെക്കുറിച്ച് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചർച്ച തുടരുന്നു; ചർച്ച മാധ്യമങ്ങളെ പുറത്തിറക്കികൊണ്ട്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ നടത്തിവരുന്ന സമരത്തിൽ സമരവേദി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥസംഘം സമരപ്പന്തലിലെത്തി. സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനുമാണ് സമരപ്പന്തലിലെത്തിയത്. ഇവര്‍ സമരക്കാരുമായി തുറന്ന ചര്‍ച്ച തുടരുകയാണ്.
സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് ശരിയാണോ എന്ന് സാധന രാമചന്ദ്രന്‍ സമരക്കാരോട് ചോദ്യമുന്നയിച്ചു . യാത്രക്കാര്‍ക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗികളുമായി പോകാന്‍ ആംബുലന്‍സുകള്‍ക്ക് തടസ്സം നേരിടുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ചർച്ചയാകാമെന്നും സാധന രാമചന്ദ്രൻ നിദേശിച്ചു . എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു സമരക്കാര്‍ പ്രതികരിച്ചത്.
ഇനി നാല് ദിവസമേ മുന്നിലുള്ളൂവെന്നും പരമാവധി വേഗത്തിൽ തന്നെ പരിഹാരം കാണണമെന്നും സാധന രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ മാറിനിൽക്കാതെ ചർച്ച നടത്താനാവില്ലെന്നും സാധന രാമചന്ദ്രൻ നിലപാടെടുത്തു ഒടുവിൽ മധ്യസ്ഥ സംഘം നിലപാടിലുറച്ച് നിന്നതോടെ മാധ്യമങ്ങളെ പുറത്തിറക്കുകയായിരുന്നു. സുപ്രീംകോടതി നിർദേശങ്ങളും പരാമർശങ്ങളും മധ്യസ്ഥസംഘം സമരക്കാരോട് വിശദീകരിച്ചു. വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട്അഭിപ്രായപ്പെട്ടു . ലോകത്തിന് മാതൃകയാകുന്ന ഒരു പരിഹാരം ചർച്ചയിലൂടെ ഉരുത്തിരിയണമെന്ന് സമരക്കാരോട് സാധന രാമചന്ദ്രൻ വ്യക്തമാക്കി.
സമരക്കാരുമായി ചർച്ച നടത്താൻ തിങ്കളാഴ്ചയാണ് സുപ്രീം കോടതി മധ്യസ്ഥസംഘത്തെ നിയോഗിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെങ്കിലും ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാൻ അവർക്ക് കഴിയുന്ന ബദൽ മേഖല എതാണെന്നും പരാമർശം നടത്തിയ ശേഷം ജസ്റ്റിസ് എസ്. കെ. കൗൾ, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്, സമരക്കാരുമായി ചർച്ച നടത്താൻ മധ്യസ്ഥസംഘത്തെ നിയോഗിക്കുകയായിരുന്നു . സമരക്കാരുമായി സംസാരിക്കാൻ മധ്യസ്ഥസംഘത്തിന് ആരുടെയും സഹായം തേടാമെന്നു നിർദേശിച്ച കോടതി, വരുന്ന തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകി.
https://www.facebook.com/Malayalivartha