കൊറോണ വാക്‌സിന്‍ വന്നാലും രക്ഷയുണ്ടാവില്ല, വന്നില്ലെങ്കിൽ സംഭവിക്കുക പ്രവചനാതീതം... കൊറോണ വൈറസിനോടൊപ്പം അതിജീവനം വേണ്ടിവരുമ്പോൾ മനുഷ്യജീവിതം അകലം പാലിക്കല്‍, അടച്ചിടലുകള്‍, വേണ്ടന്നുവയ്ക്കലുകള്‍, ഉപേക്ഷിക്കലുകള്‍ തുടങ്ങിയവയിലൂന്നി മാത്രമായിരിക്കും മുന്നോട് പോകുന്നത് ...
ഇന്ന് എല്ലാവർക്കും അറിയേണ്ടഒരേ ഒരു കാര്യം കൊറോണ വൈറസിനെതിരെയുള്ള മരുന്ന് എപ്പോൾ കണ്ടുപിടിക്കും? വാക്സിൻ ഇന്നുമുതൽ ലഭ്യമാകും എന്നൊക്കെയാണ് . പുതിയ സാഹചര്യത്തില്‍ ഓരോ ദിവസം കഴിയുന്തോറും ജീവിതത്തിലെ മറ്റു പല കാര്യങ്ങൾക്കും പ്രസക്തിയോ പ്രാധാന്യമോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വ്യാധിക്കെതിരെ ഒരു വാക്‌സിന്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിൽ പോലും അത് തങ്ങളെ അദ്ഭുതപ്പെടുത്തില്ലെന്നു പറയുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കൂടിക്കൂടി വരുന്നുവെന്നും കാണാം
ഫലപ്രദമായ വാക്‌സിനോ ഗുണപ്രദമായ മരുന്നോ കണ്ടെത്താനാകുന്നില്ലെങ്കില്‍ സൃഷ്ടിക്കപ്പെടുന്നത് പുതിയ ഒരു ലോകം ആയിരിക്കും . കൊറോണ വൈറസിനോടൊപ്പം അതിജീവനം വേണ്ടിവരുമ്പോൾ മനുഷ്യജീവിതം അകലം പാലിക്കല്‍, അടച്ചിടലുകള്‍, വേണ്ടന്നുവയ്ക്കലുകള്‍, ഉപേക്ഷിക്കലുകള്‍ തുടങ്ങിയവയിലൂന്നി മുടന്തി മുടന്തിയായിരിക്കും മുന്നോട്ടു പോകുക. മാസ്‌കുകളും, ആവരണങ്ങളും മുന്‍കരുതുലുകളുമെല്ലാം ഉണ്ടെങ്കിലും ഏതു നിമിഷവും ദുരന്തം സംഭവിക്കാമെന്ന ബോധം ആളുകളെ വേട്ടയാടുകയും ചെയ്യും.
ആഗോള തലത്തില്‍ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. . നിലവില്‍ 90ലേറെ വാക്‌സിനുകളാണ് സർക്കാരുകളും എന്‍ജിഒകളും സ്വകാര്യ കമ്പനികളും അടക്കമുള്ളവര്‍ നിര്‍മിച്ചുവരുന്നത്. ചിലത് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുകയുമാണ്. ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളിലൊന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സഫഡ് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവച്ച് പരീക്ഷണം ആരംഭിച്ചുവെന്ന വാര്‍ത്ത തന്നെയാണ്. ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ തങ്ങള്‍ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു എന്ന് ഇസ്രായേല്‍ ഗവേഷകരുടെ അവകാശവാദവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു
അതുപോലെതന്നെ ചൈനയിലെ ഗവേഷണ കമ്പനി ,അമേരിക്കയിലെ ബയോടെക് കമ്പനിയായ മോഡേണ എന്നിവയും പ്രതീക്ഷ നല്‍കുന്നുണ്ട് . എന്നാലും, വാക്‌സിന്‍ എങ്ങനെയാകും കോവിഡ്-19 എന്ന മഹാമാരിയുടെ കാര്യത്തില്‍ സ്വീകാര്യമാകുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം.
വാക്‌സിന് രോഗത്തെ എന്നന്നേക്കുമായി തുടച്ചു നീക്കാന്‍ സാധിക്കുമോ എന്ന് അത് എത്തിയാല്‍ മാത്രമെ അറിയാനാകൂ .
അതുപോലെതന്നെ കണ്ടുപിടിക്കുന്ന വാക്സിൻ എത്രമാത്രം ഫലവത്താണ് എന്നതും പ്രധാനമാണ്.. വസൂരിക്കെതിരെ കണ്ടുപിടിച്ച വാക്സിൻ പോലെ അത് കൊറോണ വൈറസിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനാകുന്ന വാക്സിൻ ആകുമോ അതോ വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധം മാസങ്ങള്‍ക്കുള്ളിലോ, വര്‍ഷങ്ങള്‍ക്കുള്ളിലോ ക്ഷയിക്കുമോ എന്നതാണ് പ്രധാനപ്രശ്നം
ഇത്രമാത്രം പരീക്ഷണങ്ങള്‍ നടക്കുന്നതിനാല്‍ ഒന്നിലേറെ വാക്‌സിനുകള്‍ ഉപയോഗപ്രദമായേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍. ഏറ്റവും ഫലപ്രദമായ വാക്‌സിനാണ് കിട്ടുന്നതെങ്കില്‍ അതിന് 'സ്റ്റെറിലൈസിങ് ഇമ്യൂണിറ്റി' നല്‍കാനാകും. എന്നു പറഞ്ഞാല്‍, പിന്നീടൊരിക്കലും ഈ രോഗത്തെ ഭയക്കേണ്ടിവരില്ല. വസൂരിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്.
ചിലപ്പോള്‍ അപൂര്‍ണ്ണമായ വാക്‌സിനുകളായിരിക്കാം വികസിപ്പിക്കപ്പെടുക. ഒരാള്‍ക്ക് വൈറസ് ബാധയേറ്റാലും വാക്‌സിന് രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യൂഹത്തെ വൈറസിനെ ചെറുക്കാനുള്ള കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കും. രോഗ ബാധയേറ്റ ആള്‍ക്ക് ചില ലക്ഷണങ്ങളും മറ്റും വരും. അയാളില്‍ നിന്ന് രോഗം പടര്‍ന്നെന്നുമിരിക്കും. എന്നാല്‍, അപകടകരമായ അവസ്ഥകളിലേക്കു പോകാത്ത രീതിയില്‍ സംരക്ഷിച്ചു നിർത്താന്‍ വാക്‌സിനു സാധിച്ചേക്കും. ഇങ്ങനെയാണ് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള വാക്‌സിനുകളുടെ ശക്തി വര്‍ഷങ്ങൾ മാത്രമായിരിക്കാം നീണ്ടുനില്‍ക്കുക.
വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എത്ര വേഗമാണ് പകര്‍ച്ചവ്യാധി രോഗാണുവിന് ഉള്‍പ്പരിവര്‍ത്തനം (mutation) സംഭവിക്കുന്നത് എന്നതാണ്. വൈറസിന് അതിവേഗം ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചാല്‍ വാക്‌സിന്‍ ഫലപ്രദമാകാനുള്ള സാധ്യത കുറയും.
സാര്‍സ്-കോവ്-2 എന്ന കോവിഡ്-19 വൈറസ് ഒറ്റ സ്ട്രാന്‍ഡ് ഉള്ള ആര്‍എന്‍എ വൈറസാണ്. ഇത്തരം വൈറസുകള്‍ ഉള്‍പ്പരിവര്‍ത്തനം വരുന്ന കാര്യത്തില്‍ കുപ്രസിദ്ധമാണ്. എന്നാല്‍, ഈ മ്യൂട്ടേഷനുകൾ വാക്‌സിനുകളുടെ ഫലത്തെ മോശമായി ബാധിക്കുമെന്ന് പറയാനാവില്ല . അഞ്ചാംപനി ഇങ്ങനെ ഒറ്റ സ്ട്രാന്‍ഡ് ഉള്ള ആര്‍എന്‍എ വൈറസാണ്. അതിന് ഉള്‍പ്പരിവര്‍ത്തനം വരുന്നുണ്ടെങ്കിലും വാക്‌സിന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നു മാത്രമാണ് അതു നടക്കുന്നത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഇടക്കിടെ പുതിയ വാക്‌സിന്‍ വേണം. എന്നാല്‍, അഞ്ചാംപനിക്കു വേണ്ട.
ചില വാക്‌സിനുകള്‍ ജീവനുള്ള പകര്‍ച്ച രോഗാണുക്കള്‍ തന്നെയാകാം. എന്നാല്‍, ഇവയുടെ ഉപദ്രവമുണ്ടാക്കാനുള്ള ശേഷി നിര്‍വീര്യമാക്കിയിട്ടുണ്ടാകും. ഇവയെ ശരീരത്തിനു തിരിച്ചറിയാന്‍ വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടും ഉണ്ടാകും. ഉദാഹരണത്തിന് പിത്തജ്വരത്തിന് എതിരെയുള്ള വാക്‌സിന്‍ അതിന്റെ തന്നെ ജീവനുള്ള വൈറസിന്റെ ശക്തി കുറച്ച് കുത്തിവയ്ക്കുന്നതാണ്. ബിസിജി വാക്‌സിനെയും ഈ ഗണത്തില്‍ പെടുത്താം. പോളിയോ വാക്‌സിനില്‍ കൊന്ന വൈറസിനെ ഉപയോഗിക്കുന്നു. മറ്റു ചില വാക്‌സിനുകളാകട്ടെ, അപകടകാരികളായ വൈറസുകള്‍ പുറത്തുവിടുന്ന വിഷാംശത്തെ തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും ശരീരത്തെ പഠിപ്പിക്കുന്നു.
നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം സാധാരണ ആര്‍എന്‍എ വൈറസുകളുടെ അത്ര പോലും ഉള്‍പ്പരിവര്‍ത്തനം സാര്‍സ്-കോവ്-2 നു വരുന്നില്ല എന്നത് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മറ്റൊരു സുപ്രധാന കാര്യം ഒരാള്‍ കൊറോണവൈറസ് മുക്തനായാല്‍ അയാള്‍ക്ക് ശിഷ്ടകാലം പ്രതിരോധ ശേഷി കൈവരുമെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താനായിട്ടില്ല എന്നതാണ്. അവര്‍ക്ക് ഭാവിയില്‍ വീണ്ടും കോവിഡ്-19 വരുമോ ഇല്ലയോ എന്നു പറയാനായിട്ടില്ല. അങ്ങനെയാണെങ്കില്‍ വാക്‌സിന്‍ എടുത്താലും കുറച്ചുകാലം കഴിയുമ്പോള്‍ രോഗം വീണ്ടും വരാം.
എല്ലാ പ്രായക്കാർക്കും ഒരേ വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യവും വന്നേക്കാം ...ഒരു തരത്തിലുള്ള വാക്‌സിനായിരിക്കും ചില പ്രായക്കാര്‍ക്ക് നല്‍കുന്നതെങ്കില്‍ വേറെ ഉള്ളവര്‍ക്ക് വേറെ രീതിയിലുള്ള വാക്‌സിന്‍ ആയിരിക്കാം നല്‍കുക എന്നതും ഒരു സാധ്യതയാണ്. ചില മാറാ രോഗങ്ങള്‍ പേറുന്നവര്‍ക്ക് വേറൊരു തരത്തിലുള്ള വാക്‌സിനുമാകാം നല്‍കുന്നത്.
പൊതുജനത്തിനു മൊത്തത്തില്‍ ഒരു വാക്‌സിന്‍ എന്ന രീതിയേക്കാള്‍ ഇത്തരം സാധ്യതകള്‍ക്കാന് കൊറോണ വാക്സിനുകളുടെ കാര്യത്തിൽ സാധ്യത ..എല്ലാത്തരം ആളുകള്‍ക്കും കാലാകാലങ്ങളില്‍ വീണ്ടും കുത്തിവയ്‌ക്കേണ്ടതായും വന്നേക്കാം. ചില ആളുകളുടെ രോഗപ്രതിരോധവ്യൂഹം വാക്‌സിനുകളോടു പ്രതികരിക്കാതിരിക്കാനുള്ള സാധ്യത പോലും ഉണ്ടെന്നാണ് ടെക്‌സാസ് എആന്‍ഡ്എം യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആയ ബെഞ്ചമിന്‍ നൂയിമാന്‍ പറയുന്നത്.
കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ 2020നും വാക്‌സിന്‍ വരുന്ന കാലത്തിനുമിടയില്‍ അപ്രവചനീയമായ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം. ഈ കാലയളിവനുളളില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവന്നേക്കാം.
ലോകത്ത് ഏറ്റവും വേഗം വികസിപ്പിക്കപ്പെട്ട വാക്‌സിന്‍ എന്ന റെക്കോഡ് മുണ്ടിനീരിനാണ് (mumps)-നാലു വര്‍ഷം! മറ്റു വാക്‌സിനുകളെല്ലാം അതിലേറെ കാലമെടുത്താണ് വികസിക്കപ്പെട്ടത്. ചിലതിന് ഒരു പതിറ്റാണ്ടിലേറെ തന്നെ വേണ്ടിവന്നിട്ടുണ്ട്.
എപ്പോഴാണ് വാക്‌സിന്‍ കണ്ടെത്തുക എന്നത് പ്രവാചനാതീതമാണ് . അടുത്ത രണ്ടുകൊല്ലത്തിനുള്ളില്‍ തന്നെ വാക്‌സിന്‍ വരുമെങ്കില്‍, കോവിഡ്-19 വ്യാപിച്ചാലും ലോകത്തെ ബഹുഭൂരിപക്ഷം പേരെയും അത് ബാധിക്കണമെന്നില്ല.
കൊറോണ വൈറസിനുള്ള വാക്‌സിന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക്, അല്ലെങ്കില്‍ നൂറുകണക്കിനു കോടി ആളുകള്‍ക്ക് നല്‍കേണ്ടതാണ്. ഇത് ചിലരിലെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? ഏറ്റവും വലിയ പേടി ചില ആളുകളില്‍ വാക്‌സിന്‍ കുത്തിവച്ചാല്‍ അവരുടെ രോഗപ്രതിരോധ വ്യൂഹം അമിതപ്രതികരണം നടത്താം എവന്നതാണ് . അപ്പോള്‍ രോഗം വഷളാകാം. ഇത് വിരളമായാണ് സംഭവിക്കുക. എന്നാലും ഇത് മനസില്‍ വച്ചു തന്നെവേണം മുന്നേറാന്‍. വേണ്ടത്ര സുരക്ഷിതമല്ലാത്ത വാക്‌സിന്‍ കുത്തിവയ്ക്കപ്പെട്ടേക്കാം എന്നുള്ളതാണ് നിലനില്‍ക്കുന്ന മറ്റൊരു ഭീഷണിയെന്ന് വിദഗ്ധര്‍ പറയുന്നു.
കൂടുതലാളുകള്‍ക്കും സുരക്ഷിതമായ വാക്‌സിന്‍ എന്ന സുന്ദര സ്വപ്‌നം യാഥാര്‍ഥ്യമാക്കല്‍ അത്ര എളുപ്പമല്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് അടിയന്തര സാഹചര്യത്തില്‍ മാത്രം നല്‍കാന്‍ ഉപകരിക്കുന്ന ഒരു വാക്‌സിന്‍ തങ്ങള്‍ സെപ്റ്റംബറോടെ പുറത്തിറക്കിയേക്കുമെന്നാണ്.
സമൂഹ രോഗപ്രതിരോധ ശേഷി എന്ന ആശയം ചിലപ്പോള്‍ പ്രവര്‍ത്തിച്ചേക്കാം.സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളെയും, ചിലര്‍ പറയുന്നത് 50 ശതമാനത്തിലേറെ പേരെയെങ്കിലും ഒരു രോഗം ബാധിക്കുകയാണെങ്കില്‍ ആ രോഗത്തിനെതിരെ ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കാനായേക്കുമെന്നാണ്. ഇതു സംഭവിച്ചാല്‍ മരിക്കുന്നവരുടെ എണ്ണത്തിനും കൈയ്യും കണക്കുമുണ്ടാവില്ല. എന്നാലും കുറച്ചു പേരെങ്കിലും രക്ഷപെടും എന്നതും അവര്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരും എന്നതുമാണ് ഇതിന്റെ സാധ്യത.
ആരും മരിച്ചു പോയേക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിച്ചെ പറ്റൂ..ലോകത്തുള്ള എല്ലാ മനുഷ്യരെയും വാക്‌സിനേറ്റു ചെയ്യുക എന്ന കാര്യം മുൻപൊരിക്കലും നടന്നിട്ടുള്ള കാര്യമല്ല..ലോകമെമ്പാടുമുള്ള എല്ലാവരെയും കുത്തിവയ്ക്കണമെങ്കില്‍ അതിന് പ്രാപ്തരായ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ വേണ്ടിവരും.. തുടക്കത്തില്‍ എല്ലാവര്‍ക്കും നല്‍കാനുള്ള വാക്‌സിന്‍ ഉണ്ടാക്കപ്പെടില്ല. അങ്ങനെ വരുമ്പോള്‍ ആദ്യം നല്‍കേണ്ടത് ആര്‍ക്ക് എന്ന വിഷമംപിടിച്ച ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതായും വരും... അത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇന്നു നിലനില്‍ക്കുന്നില്ല. ഇതിന് സര്‍ക്കാരുകളും സ്വകാര്യ മേഖലയും മുൻപൊന്നുമില്ലാതിരുന്ന രീതിയില്‍ സഹകരിക്കുക തന്നെ വേണം
ഇപ്പോള്‍പ്പോലും ഒരു രാജ്യവും ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ടില്ല .. ഇതിനെല്ലാമായി സർക്കാരുകളുംസ്വകാര്യ മേഖലയും കൈകോര്‍ക്കേണ്ട സമയമാണിത്.
ഇതിനെല്ലാം പുറമെയാണ് വാക്‌സിനെ ഭയക്കുന്നവര്‍...ചുറ്റും ആളുകള്‍ മരിക്കുന്നതു കണ്ടാല്‍ പോലും വാക്‌സിനുകളെ ഭയക്കുന്നവര്‍ക്ക് മനംമാറ്റം ഉണ്ടാകണമെന്നില്ലെന്നും പറയുന്നു. ഇതിനായി രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്ന പ്രചരാണങ്ങൾ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നു. ഇത്തരം സാധ്യതകളും പ്രതിബന്ധങ്ങളുമെല്ലാം ഭാവി എന്തായിരിക്കുമെന്നത് അപ്രവചനീയമാക്കുന്നു.
https://www.facebook.com/Malayalivartha