ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് കനത്ത മഴ, ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടം, മഴയിൽ തകർന്നത് 1402 വില്ലേജുകളും 196 താലൂക്കുകളും, തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വെള്ളക്കെട്ട്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്.പ്രധാനമായും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് ഇവിടെ മഴയിൽ തകർന്നത്.
6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക്, മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി കത്തെഴുതി.
തമിഴ്നാട്ടിൽ തീരദേശ മേഖലകൾ, കാവേരി ഡൽറ്റ ജില്ലകൾക്ക് രണ്ടു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പുണ്ട്.വെല്ലൂർ, കാഞ്ചീപുരം, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വെള്ളക്കെട്ടും തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്കെത്തുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പല സ്ഥലത്തും ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 26, 27 തീയ്യതികളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. രാമനാഥപുരം. നാഗപട്ടണം ജില്ലകളിൽ രണ്ടു ദിവസത്തേക്ക് അതി ശക്തമായ മഴ പെയ്യും.
https://www.facebook.com/Malayalivartha