ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അഭിഭാഷകയായ അമ്മയും പിടിയില്‍

ബെംഗളൂരുവില്‍ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന അമ്മയും അറസ്റ്റിലായി. അഭിഭാഷകയായ പ്രിയങ്ക(44)യെയാണ് ഹാസനിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസില്‍നിന്ന് പോലീസ് അറസ്റ്റ്‌ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രിയങ്ക പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു. ആറുവയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രിയങ്കയുടെ ആണ്‍സുഹൃത്തായ ജി.എന്‍. മോഹനെ പോലീസ് നേരത്തേ അറസ്റ്റ്‌ചെയ്തിരുന്നു.
ദാവണെഗരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകള്‍ വെണ്ണില(6)യാണ് മാര്‍ച്ച് 24ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വര്‍ഷമാദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് ദമ്പതിമാരുടെ മൂത്തമകള്‍ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്‌ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജിലെ സുഹൃത്തായിരുന്ന മോഹന്‍ പ്രിയങ്കയ്ക്കും മകള്‍ക്കും ഒപ്പം താമസമാരംഭിച്ചു. ബെംഗളൂരുവിലെ ആഡംബരവില്ലയിലായിരുന്നു അഭിഭാഷകയായ പ്രിയങ്കയും ആണ്‍സുഹൃത്തും താമസിച്ചുവന്നിരുന്നത്.
മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പ്രവീണ്‍ തുടക്കംമുതലേ ആരോപിച്ചിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസില്‍ പരാതിയും നല്‍കി. പോലീസ് സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മര്‍ദനമേറ്റതടക്കം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ഒളിവില്‍പോയ മോഹനെ ജൂണ്‍ നാലാം തീയതിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ കുട്ടിയെ മര്‍ദിച്ചതായും കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാള്‍ സമ്മതിക്കുകയായിരുന്നു.
സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. ഇതിനുശേഷം മൂവരും ഹൊസ്‌കോട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. തിരികെ കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളില്‍ വീണു. കാറിലെ സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നൊഴുകി. ഇത് പ്രതിയെ പ്രകോപിപ്പിച്ചു. പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറില്‍ തുടരെ ഇടിച്ചെന്നുമാണ് പോലീസ് പറയുന്നത്. കരച്ചില്‍ നിര്‍ത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പോലീസ് പറഞ്ഞു.
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രിയങ്ക മൊബൈല്‍ഫോണോ എടിഎം കാര്‍ഡുകളോ ഒന്നും ഉപയോഗിക്കാതെയാണ് പലയിടങ്ങളിലായി താമസിച്ചിരുന്നത്. ഒടുവില്‍ മോഹന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സക്ലേശ്പുരിലെ ഫാംഹൗസില്‍നിന്നാണ് വ്യാഴാഴ്ച പ്രിയങ്കയെ പിടികൂടിയത്.
അതേസമയം, പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ കടുഗോഡി പോലീസിനെതിരേയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിലടക്കം സംശയമുയര്‍ന്നിട്ടും പ്രതികള്‍ ആദ്യം നല്‍കിയ മൊഴികളില്‍ സംശയമുണ്ടായിട്ടും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും വിശദമായ അന്വേഷണം നടത്തിയില്ലെന്നുമാണ് പരാതി. പിന്നീട് കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും പറയുന്നു.
മാര്‍ച്ച് 25ന് രാവിലെയാണ് പ്രതികളായ പ്രിയങ്കയും മോഹനും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചനിലയിലായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യം പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. തലേദിവസം ബിരിയാണി കഴിച്ചതോടെ കുട്ടി അവശയായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍, കാറിനുള്ളില്‍ എസി ഓണ്‍ചെയ്ത് ഉറങ്ങിയതോടെയാണ് ആരോഗ്യനില വഷളായതെന്നും ഇവര്‍ പിന്നീട് മാറ്റിപ്പറഞ്ഞു. ഇത്തരം പരസ്പരവിരുദ്ധമായ മൊഴികളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുമാണ് പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുത്തിയത്.
2025 നവംബറിലാണ് കോളേജിലെ സുഹൃത്തായിരുന്ന മോഹനെ പ്രിയങ്ക വീണ്ടും കണ്ടുമുട്ടിയതെന്നാണ് കേസിലെ പരാതിക്കാരനായ പ്രവീണ്‍ പറയുന്നത്. കോളേജ് പഠനകാലത്ത് മോഹനും പ്രിയങ്കയും കമിതാക്കളായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha



























