എൽഡിഎഫ് അന്തിമ പട്ടിക 10ന് പുറത്തു വിടും... സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസ് പട്ടികയിൽ ഇടം പിടിച്ചു...
ജില്ലാതല ചർച്ചകൾ പൂർത്തിയായതോടെ സിപിഎം അന്തിമ സ്ഥാനാർഥിനിർണയത്തിലേക്ക് കടന്നു. ഇന്നും നാളെയും സംസ്ഥാന നേതൃയോഗങ്ങൾ കൂടിചേരും. ഈ മാസം 10ന് എൽഡിഎഫ് പട്ടിക പുറത്തിറക്കിയേക്കാനാണ് സാധ്യത.
തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു പട്ടിക തയാറാക്കിയത്. തൃശൂരിലെ പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും കോഴിക്കോട്ടെ പട്ടികയിൽ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ മുഹമ്മദ് റിയാസും ഉൾപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ സാധ്യതാ പട്ടിക ഇന്നലെ തന്നെ പുറത്തു വന്നിരുന്നു. സാധ്യതാ പട്ടിക തയ്യാറായ ചില ജില്ലകൾ ഒന്ന് പരിശോധിക്കാം...
മന്ത്രി എ.സി.മൊയ്തീൻ വീണ്ടും കുന്നംകുളത്തു തന്നെ മത്സരിക്കും. ടേം നിബന്ധന കാരണം പുതുക്കാട് പട്ടികയിൽ നിന്നു സിറ്റിങ് എംഎൽഎ മന്ത്രി സി. രവീന്ദ്രനാഥിനെ ഒഴിവാക്കിയിട്ടുണ്ട്.
പകരം ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രൻ മത്സരിക്കും. ഗുരുവായൂരിൽ കെ.വി. അബ്ദുൽ ഖാദറിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ നിർദേശിച്ചു.
വടക്കാഞ്ചേരിയിൽ പുഴയ്ക്കൽ ഏരിയ സെക്രട്ടറി സേവ്യർ ചിറ്റിലപ്പള്ളിയോ മുതിർന്ന നേതാവ് എം.കെ. കണ്ണനോ മത്സരിക്കും. ചാലക്കുടിയിൽ ബി.ഡി.ദേവസി, ഇരിങ്ങാലക്കുടയിൽ കെ.ആർ. വിജയ, ചേലക്കര: സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപ്, മണലൂരിൽ സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലി എന്നിവരാകും.
ഏറ്റുമാനൂരിൽ കെ. സുരേഷ് കുറുപ്പ് എംഎൽഎ, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗം കെ. അനിൽ കുമാർ കോട്ടയത്തും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
രണ്ടു ടേം കഴിഞ്ഞ സുരേഷ് കുറുപ്പിന്റെയും വാസവന്റെയും സ്ഥാനാർഥിത്വത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും. പൂഞ്ഞാർ സിപിഎം ഏറ്റെടുക്കണമെന്നു യോഗം നിർദേശിച്ചു.
കോഴിക്കോട് നോർത്തിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സംവിധായകൻ രഞ്ജിത്തിനെ ജില്ലാ സെക്രട്ടേറിയറ്റ് തഴഞ്ഞു. രഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ ജില്ലയിൽനിന്നുള്ള 3 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് എ. പ്രദീപ്കുമാറിന്റെ പേരു വീണ്ടും നിർദേശിച്ചു. പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനെയും കൊയിലാണ്ടിയിൽ 2 ടേം പൂർത്തിയാക്കിയ കെ. ദാസനെയും വീണ്ടും പരിഗണിക്കാനാണ് ശുപാർശ. കൊയിലാണ്ടിയിൽ എം. മെഹബൂബ്, പി. സതീദേവി എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
ബേപ്പൂരിൽ വി.കെ.സി. മമ്മദ് കോയയ്ക്കു പകരം ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് മത്സരിക്കും. തിരുവമ്പാടി: ഗിരീഷ് ജോൺ, ബാലുശ്ശേരി: കെ.എം.സച്ചിൻദേവ്, ഇ.രമേശ് ബാബു.
കഴിഞ്ഞ വട്ടം ഇടതുസ്വതന്ത്രർ വിജയിച്ച കുന്നമംഗലം, കൊടുവള്ളി മണ്ഡലങ്ങളിൽ ഇക്കുറിയും സിറ്റിങ് എംഎൽഎമാരായ പി.ടി.എ. റഹീമിനെയും കാരാട്ട് റസാഖിനെയും മത്സരിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു നൽകിയേക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha