രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

നിലമ്പൂരിൽ സി.പി.എം സ്ഥാനാർത്ഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങിയ മിക്ക സാഹിത്യകാരന്മാരും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയുള്ളവരാണ് എന്ന് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
നിലമ്പൂരിൽ പുലി ഇറങ്ങിയതിനേക്കാൾ വലിയ വാർത്താ പ്രാധാന്യമാണ് ചില മൂന്നാം കിട സാഹിത്യകാരന്മാർക്ക് പ്രമുഖ മാധ്യമങ്ങൾ നൽകുന്നത്. പാർട്ടിയുടെയും സർക്കാരിൻ്റെയും സഹായത്തോടെ നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും സാംസ്കാരിക സ്ഥാപനങ്ങളിൽ ഭാരവാഹിത്വം നേടുകയും ചെയ്തവരാണ് ഇവർ.
രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.
ജനജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒമ്പതു വർഷമായി മൗനം ഭജിച്ചവരാണ് നിലമ്പൂരിൽ രാഷ്ട്രീയചുടല നൃത്തം നടത്തുന്നത്. രണ്ടു സിനിമകൾക്ക് ദേശീയ ഉദ്ഗ്രഥനത്തിനുള്ള ദേശീയ- സംസ്ഥാന അവാർഡുകൾ നേടിയ മികച്ച സാംസ്കാരിക പ്രവർത്തകനായ ആര്യാടൻ ഷൗക്കത്തിനെ എതിർക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച ഈ കപട ബുദ്ധിജീവികൾക്കു യാതൊരു മടിയുമില്ല.
https://www.facebook.com/Malayalivartha