ഗുരു ദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഗുരുദേവനെ ഹൃദയത്തിലേറ്റിയിരിക്കുന്നവരാണ് കേരളത്തിലുള്ളത്. ഗുരു ദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ഗുരുദേവന്‍ പറയാന്‍ പാടില്ലെന്നു പറഞ്ഞതാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സികളെക്കൊണ്ട് പറയിച്ചതും കേരളത്തിലെ സി.പി.എം നേതാക്കള്‍ മലപ്പുറത്തിന് എതിരെ പറയുന്നതുമാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി പറയുന്നത്. ഇതെല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഇതൊക്കെ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കാമ്പയിന്‍ ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും.
കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. നിസാര പ്രശ്‌നത്തിന്റെ പേരിലുള്ള തര്‍ക്കം തടവിലാക്കുന്നത് സര്‍വകലാശാലകളെയും വിദ്യാര്‍ത്ഥികളെയുമാണ്. സെനറ്റ് ഹാള്‍ വാടകയ്ക്ക് കൊടുത്തതിന്റെ പേരില്‍ എന്തെല്ലാ സമരാഭാസങ്ങളാണ് നടന്നത്? എസ്.എഫ്.ഐക്കാരെക്കൊണ്ട് ചുടുചോറ മാന്തിച്ച ശേഷമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്.
ഇത് ആദ്യമെ ചെയ്യാമായിരുന്നു. എത്രയോ കുട്ടികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചു. ഈ കൂടിക്കാഴ്ച നേരത്തെ നടത്തിയാല്‍ മതിയായിരുന്നല്ലോ. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം അതിശക്തമായ സമരം ഉയര്‍ത്തിയപ്പോള്‍ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി എസ്.എഫ്.ഐക്കാരെക്കൊണ്ട് പ്രശ്‌നങ്ങളുണ്ടാക്കിയത്.
ഇപ്പോള്‍ എല്ലാവരുടെയും പ്രശ്‌നം തീര്‍ന്നു. അതുകൊണ്ടാണ് പ്രതിപക്ഷം അതില്‍ കക്ഷി ചേരാതിരുന്നത്. എന്നിട്ടാണ് ഞങ്ങള്‍ക്ക് ബി.ജെ.പിയുടെ സ്വരമാണെന്ന് പറഞ്ഞത്. ഇവര്‍ രണ്ടും ഒന്നാണ്. കേരള വി.സി ആര്‍.എസ്.എസുകാരനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കേരള വി.സിയെ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി വി.സിയായി ആദ്യം നിയമിച്ചത് പിണറായി സര്‍ക്കാരാണ്.
ആര്‍.എസ്.എസുകാരനാണ് മോഹന്‍ കുന്നുമ്മല്‍ എങ്കില്‍ അദ്ദേഹത്തെ എന്തിനാണ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി വി.സിയാക്കിയത്? ഡല്‍ഹിയില്‍ നിന്നും ആരെങ്കിലും പിണറായി വിജയനെ വിളിച്ചു പറഞ്ഞിട്ടാണോ? ഇവര്‍ തമ്മിലുള്ള ബന്ധം പണ്ടേയുണ്ട്. സര്‍ക്കാര്‍ എന്തെങ്കിലും പ്രതിസന്ധിയില്‍ ആകുമ്പോള്‍ ഗവര്‍ണര്‍ ഒരു വെടി പൊട്ടിക്കും.
https://www.facebook.com/Malayalivartha


























