യു എ ഇയിലെ ആരാധനാലയങ്ങൾ ബുധനാഴ്ച മുതൽ തുറക്കും ; വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടില്ല
യു എ ഇയിലെ മുസ്ലിം പള്ളികളും അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും ഉൾപെടെയുള്ള എല്ലാ ആരാധനാലയങ്ങളും ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനം. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് അനുമതി നൽകിയിട്ടില്ല. 30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മാളുകൾ, വ്യവസായമേഖലകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ തുറക്കില്ല. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ ആരാധനാലയങ്ങൾ അടക്കണമെന്നും എൻ.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അൽ ധഹേരി പറഞ്ഞു.
മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കണം തുറക്കേണ്ടത്. ഇമാമും മറ്റ് പുരോഹിതൻമാരും ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാകണം. മൂന്ന് മീറ്റർ അകലം പാലിക്കണം. ഹസ്തദാനം പാടില്ല. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തിവേണം പള്ളിയിൽ എത്താൻ. ഖുർആൻ പാരായണം ചെയ്യുന്നവർ വീട്ടിൽ നിന്ന് ഖുർആൻ കൊണ്ട് വരണം. ആരാധനാലയങ്ങളിൽ എത്തുന്ന എല്ലാവരും അൽഹൊസ്ൻ (AlHosn) മൊബൈൽ ആപ്പ് ഡൗൺൺലോഡ് ചെയ്യണം. 12 വയസിൽ താഴെയുള്ള കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും പോകുന്നത് ഒഴിവാക്കണം. നേരത്തെ തന്നെ ആരാധനാലയങ്ങളിൽ മുൻകരുതൽ നിർദേശം പ്രസിദ്ധീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha