ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഖത്തര്‍; സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ പ്രവാസികളും സ്വദേശികളും ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും മുന്നറിയിപ്പ്
ഖത്തറിലെ ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ ശിക്ഷയ്ക്കു പുറമേ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമല്ലാതാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . ആഭ്യന്തര മന്ത്രാലയത്തിന്റേതടക്കമുള്ള ഒട്ടേറെ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ പ്രവാസികളും സ്വദേശികളും ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഈ വര്‍ഷം ജനുവരി 27ന് പ്രാബല്യത്തില്‍ വന്ന ദേശീയ മേല്‍വിലാസ നിയമപ്രകാരം വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം 2020 ജൂലൈ 26 ആണ്. മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ മേല്‍വിലാസം വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ ഡോ.അബ്ദുല്ല സായിദ് അല്‍ സഹ്ലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനം 20 ലക്ഷത്തിലധികം പേര്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത മേല്‍വിലാസ നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്നും നിയമം അനുശാസിക്കുന്നു. ആറു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും 10,000 റിയാല്‍ പിഴ അടക്കേണ്ടി വരും. കോടതിയിലെത്തും മുമ്പ് 5000 റിയാല്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ അടച്ചാല്‍ കേസ് ഒത്തുതീര്‍പ്പിലെത്താം. നേരത്തേ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മെട്രാഷ് 2, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം ഉടന്‍തന്നെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാന്‍ഡ്‌ലൈന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, തൊഴില്‍ സ്ഥലത്തെ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ദേശീയ മേല്‍വിലാസ വിവരങ്ങള്‍. അതേസമയം, കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിച്ചാല്‍ ഇളവ് നല്‍കും എന്നും അധികൃതർ വ്യക്തമാക്കി .
https://www.facebook.com/Malayalivartha