പ്രവാസികളുടെ പുനരധിവാസവും സംസ്‌ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി
വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്‌ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്‌തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന വിഷയത്തില്‍ ജൂലായ് 15 മുതല്‍ 30 വരെ ഹാക്കത്തോണ്‍ നടത്തും. ഓരോ പദ്ധതിയും നടപ്പാക്കുന്നത് സംബന്ധിച്ച വിദഗ്‌ധോപദേശം നല്‍കാന്‍ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥരുടെ സമിതിക്ക് രൂപം നല്‍കും. ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു മാസം സമയം നല്‍കും.
നിര്‍ദേശങ്ങള്‍ വിദഗ്‌ധ സമിതി വിലയിരുത്തി അതതു വകുപ്പുകള്‍ക്ക് ശുപാര്‍ശ ചെയ്യും. തെഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് അതിനുശേഷമുള്ള ഒരാഴ്‌ചയ്‌ക്കുള്ളില്‍ തീരുമാനമുണ്ടാകും. മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്‌ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പദ്ധതി നടത്തിപ്പിന്റെ ചുമതല ഡോ. കെ.എം ഏബ്രഹാം അധ്യക്ഷനായ സമിതിക്കായിരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍, സി. ബാലഗോപാല്‍, സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്‌ദുള്‍ റസാഖ് എന്നിവര്‍ ആയിരിക്കും സമിതി അംഗങ്ങള്‍.
സംസ്ഥാനത്ത് മടങ്ങിയെത്തിയ 1,43,147 പേരില്‍ 52 ശതമാനവും (74,849) തൊഴില്‍ നഷ്ടപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിസാ കാലാവധി തീര്‍ന്ന 46,257 പേരെത്തി. കേരളം ചൊവ്വാഴ്ചവരെ 1543 വിമാനങ്ങൾക്കാണ് അനുമതിപത്രം നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതിപത്രം ലഭിക്കുന്നുണ്ട്. ആര്‍ക്കും നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മേയ് ഏഴിനുശേഷം ചൊവ്വാഴ്ചവരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശങ്ങളില്‍നിന്ന് വന്നിട്ടുണ്ട്. ഇതിൽ 600 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വന്നത് യു.എ.ഇയില്‍നിന്നാണ്. 446 വിമാനങ്ങളിലായി 73,212 പേരാണ് വന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha