പ്രോട്ടോകോള്‍ അറിയാം.. കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ഷത്തെ ഹജ്ജിന് സൗദിയിലെ വിദേശികള്‍ക്കും അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ....
കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത് . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുള്ള ഹജ്ജിനാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നതും. ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ സൗദി അറേബ്യ ആരംഭിച്ചിരിക്കുകയാണ് . സൗദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാന്‍ സാധിക്കും . ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ശ്വാസ പ്രശ്‌നങ്ങള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് അവസരമുണ്ടാകില്ല. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാകും പതിനായിരം ഹാജിമാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്തിമ പട്ടിക പിന്നീട് തയ്യാറാക്കും. ഓരോ രാജ്യങ്ങളുടേയും എംബസിയുമായി ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക.
ഇത്തവണത്തെ ഹജ്ജിനുള്ള പ്രോട്ടോകോളും മന്ത്രാലയം ഇന്ന് പുറത്തിറക്കിയിരുന്നു. അവ ഇതാണ്. എട്ട് അനുച്ഛേദങ്ങളുള്ളതാണ് പ്രത്യേക പ്രോട്ടോകോള്‍. ഇതനുസരിച്ച് ജൂലൈ 19 മുതല്‍ മിന, മുസ്ദലിഫ, അറഫാത് തുടങ്ങിയ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം പെര്മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുവാദം ലഭിക്കില്ല. എന്നാല്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനിടയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അനുഷ്ടാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും.
ഹാജിമാരും തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നവരും മുഴുസമയവും മാസ്‌ക് ധരിച്ചിരിക്കണം. തീര്‍ത്ഥാടകര്‍ അനുഷ്ട്രങ്ങള്‍ നിര്‍വഹിക്കുന്നിടത്തും സമയം ചെലവഴിക്കുന്നിടത്തും അകലം പാലിച്ചിരിക്കണം. തീര്‍ത്ഥാടകരെ സ്വീകരിക്കുന്ന സ്ഥലം, താമസ സ്ഥലം, ലഗേജുകള്‍ കൈമാറുന്ന സമയം, ഭക്ഷണ ശാല, എലിവേറ്റര്‍, ഇലക്ട്രോണിക് ലാഡര്‍ തുടങ്ങിയ സേവന വേളയിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
ഉപയോഗിക്കുന്ന സാധനങ്ങള്‍ പങ്കുവെക്കുന്ന രീതിയില്‍ ആവരുത്. ബാര്‍ബര്‍ ഷാപ്പുകളില്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണം. പൊതു സ്ഥലങ്ങള്‍, ടോയ്‌ലെറ്റുകള്‍, വിശ്രമ സ്ഥലങ്ങള്‍ എന്നിവ കോവിഡ് നിര്‍ദേശമനുസരിച്ച് കണിശമായി ശുദ്ധി വരുത്തണം. കല്ലേറിനുള്ള അണുമുക്ത കല്ലുകളുടെ കിറ്റ് ഹാജിമാര്‍ക്ക് നല്‍കുമെന്നും പ്രോട്ടോകോളില്‍ പറയുന്നു.
മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കുകയും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പ്രദക്ഷിണ, പ്രയാണ സ്ഥലങ്ങളില്‍ തിരക്കുണ്ടാകാതിരിക്കാന്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടാവൂ. സുരക്ഷ കണക്കിലെടുത്ത് കഅ്ബ സ്പര്‍ശിക്കാനാവാത്ത വിധം ബാരിക്കേഡുകള്‍ ഉയര്‍ത്തും.
പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങള്‍ നിജപ്പെടുത്തി തിരക്ക് ഒഴിവാക്കും. ഡിസ്‌പോസിബിള്‍ കുപ്പികളില്‍ മാത്രമേ തീര്‍ഥ ജലം നല്‍കൂ. ഹറമിനകത്തും പുറത്തും ഭക്ഷണം കഴിക്കാനും പാടില്ല. തെര്‍മല്‍ സ്‌കാന്‍ സ്ഥാപിച്ചാകും ഓരോ സ്ഥലങ്ങളിലേക്കും പ്രവേശനം. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയുള്ളവര്‍ക്കും മണവും രൂചിയും അറിയാത്തവര്‍ക്കും ഹജിന് അനുമതിയുണ്ടാകില്ല. ഹജ് വേളയില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാകും തുടര്‍നടപടികള്‍. രോഗബാധ സംശയിക്കുന്നവരെ പ്രത്യേക കെട്ടിടങ്ങളിലേക്കു മാറ്റും. ഹജ് കഴിഞ്ഞ ശേഷം ഹാജിമാര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha