എത്രകാലവും കാത്തിരിക്കാം ,അച്ഛനെ ഒരുനോക്ക് കാണണം,ആ മുഖത്ത് അന്ത്യചുംബനം അര്‍പ്പിക്കണം'കരളുരുകി കരഞ്ഞ് ആ മകള്‍ ..ഒടുവില്‍ ..

ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങളാണ് പ്രവാസി ജീവിതങ്ങളുടേത് .പ്രവാസികളുടെ മാത്രമല്ല ,അവര്‍ക്കായി കാത്തിരിക്കുന്നവരുടെയും. കോവിഡ് ആ ദുരിതകാലത്തെ കൂടുതല്‍ വേദനാപൂര്ണമാക്കി. പിറന്ന മണ്ണില്‍ അന്ത്യനിദ്രയ്‌ക്കോ ഉറ്റവര്‍ക്ക് അവസാനമായി കാണാനോ സാധിക്കാതെ മണലാരണ്യങ്ങളില്‍ തന്നെ അവസാനനിദ്രയും പുല്‍കേണ്ടി വന്നവരും നിരവധിയാണ്
ഒരുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ കമ്പനിയുടെ റിയാദിലെ ക്യാമ്പില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ ഉറ്റവര്‍ക്ക് ഒരുനോക്ക് കാണാനായത് അഞ്ചുമാസത്തിന് ശേഷം. ജോലിയും ശമ്പളവുമില്ലാതെ ദുരിതങ്ങളുടെ കനല്‍ദിനങ്ങള്‍ താണ്ടുന്നതിനിടയില്‍ മരണത്തിലേക്ക് കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശി പൂന്തോട്ടത്തില്‍ ബാബുവിന്റെ ചേതനയറ്റ ശരീരമാണ് വൈകിയാണെങ്കിലും ഉറ്റവരുടെ അന്ത്യചുംബനങ്ങളേറ്റുവാങ്ങാന്‍ എത്തിയത്. നിയമപ്രശ്‌നങ്ങളും കോവിഡ് പ്രതിസന്ധിയും മൂലം അനിശ്ചിതത്വത്തിലായപ്പോള്‍ റിയാദിലെ ശ്മശാനത്തില്‍ സംസ്‌കരിക്കേണ്ട മൃതദേഹങ്ങളുടെ പട്ടികയില്‍ ബാബുവിന്റെ പേരും എഴുതിച്ചേര്‍ക്കാനൊരുങ്ങിയതാണ്.
അപ്പോഴാണ് 'എത്രകാലവും കാത്തിരിക്കാന്‍ ഞങ്ങള്‍ തയാറാണ്, ഞങ്ങള്‍ക്ക് അച്ഛനെ ഒരുനോക്ക് കാണണം, ആ മുഖത്ത് അന്ത്യചുംബനം അര്‍പ്പിക്കണം' എന്ന മകളുടെ ഉള്ളുലയ്ക്കുന്ന അഭ്യര്‍ഥന റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്കും സാമൂഹികപ്രവര്‍ത്തകരിലേക്കും നിരന്തരം എത്താന്‍ തുടങ്ങിയത്. ആ മൃതദേഹം നേരിട്ട നിയമക്കുരുക്ക് സങ്കീര്‍ണമായിരുന്നു. ഒരു വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ ഫര്‍ണിച്ചര്‍ കമ്പനിയിലെ തൊഴിലാളിയായിരുന്നു ബാബു. അയാള്‍ മാത്രമല്ല, വേറെയും തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നു. ശമ്പള കുടിശ്ശികയും സേവനാനുകൂല്യങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികള്‍ നല്‍കിയ കേസ് ലേബര്‍ കോടതിയിലാണ്. പണിയില്ലാതെ കമ്പനി പൂട്ടുന്നത് അതിനിടയിലായിരുന്നു. ഒരുവര്‍ഷമായി പണിയില്ല, ശമ്പളവുമില്ല. കമ്പനി വക ക്യാമ്പില്‍ പട്ടിണിയും പരിവട്ടവുമായി തൊഴിലാളികള്‍ നരകയാതന അനുഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇന്ത്യന്‍ എംബസി അവിടെ സഹായങ്ങള്‍ എത്തിച്ചു. ഭക്ഷണവും മരുന്നുകളും എത്തിച്ചു. ഇതിനിടയില്‍ രോഗബാധിതരായി ബാബു അടക്കം മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 27നായിരുന്നു ബാബു മരിച്ചത്.
മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലായിരുന്നു ഇത്രയും കാലവും. കമ്പനിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ മൃതദേഹം നാട്ടില്‍ അയക്കുന്നതിന് തടസ്സമായി മാറുകയായിരുന്നു. കോവിഡ് പ്രതിസന്ധിയോടെ അന്താരാഷ്ട്ര വിമാനസര്‍വിസ് നിര്‍ത്തിവെച്ചത് മൃതദേഹം നാട്ടിലയക്കുന്ന കാര്യത്തില്‍ കടുത്ത അനിശ്ചതത്വമുണ്ടാക്കുകയും ചെയ്തു. ഭാര്യയും മക്കളും അനുമതി തന്നാല്‍ റിയാദില്‍ സംസ്‌കരിക്കാം എന്ന് എംബസി അധികൃതര്‍ അവരെ അറിയിച്ചു. പക്ഷേ, അരുതേ എന്ന അഭ്യര്‍ഥനയാണ് കുടുംബത്തില്‍നിന്നുണ്ടായത്.
മൂത്ത മകള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. അച്ഛനെ അവസാനമായൊന്ന് കാണണം, അന്ത്യചുംബനം അര്‍പ്പിക്കണം എന്ന കുടുംബത്തിന്റെ ആഗ്രഹം എംബസിയെ അറിയിച്ചു. തുടര്‍ന്ന് എംബസി ഇതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയിലാക്കി. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് കഠിനപരിശ്രമത്തിലൂടെ നിയമക്കുരുക്കുകള്‍ ഒന്നൊന്നായി അഴിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള വഴിയൊരുക്കി. കഴിഞ്ഞ ദിവസം കാര്‍ഗോ വിമാനത്തില്‍ നാട്ടിലെത്തിച്ചു. സ്വദേശത്ത് സംസ്‌കരിക്കുകയും ചെയ്തു. ഇതിനാവശ്യമായ 13,000 റിയാല്‍ ഇന്ത്യന്‍ എംബസി സാമൂഹികക്ഷേമനിധിയില്‍നിന്ന് ചെലവഴിച്ചു.
"
https://www.facebook.com/Malayalivartha























