5000 പോയിട്ട് 1000 പോലുമില്ല ; അടിയന്തര ധനസഹായം എവിടെ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍
കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ നാട്ടിലേക്ക് തിരികെ എത്തിയ പ്രവാസികൾക്ക് വൻ വാഗ്‌ദാനമാണ് സർക്കാർ നൽകിയത്. എന്നാലിപ്പോൾ പ്രവാസികള്‍ക്കുള്ള അടിയന്തര ധനസഹായം നല്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് 10,000 മുതല്‍ 5000 വരെയുള്ള സാമ്ബത്തിക സഹായം നല്കുമെന്നുള്ള മുഖ്യമന്തിയുടെ തന്നെ പ്രഖ്യാപനത്തെ കുറിച്ചായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇക്കാര്യം ഇപ്പോള്‍ നടപ്പിലാകുന്നില്ല എന്ന ആക്ഷേപം ഉയരുന്നതായും മാദ്ധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചോദ്യത്തിന്, 'അതെന്താണെന്ന് നോക്കണം, എന്ത് സാഹചര്യത്തിലാണ് എന്നത് നോക്കണം' എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് അറിയിച്ചിരുന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കുമെന്നും 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
ക്ഷേമനിധിയില്‍ അംഗങ്ങളായ, രോഗം പോസിറ്റീവായ എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തരസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും നോര്‍ക്ക വഴി 5000 രൂപ അടിയന്തര സഹായം നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha