അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത്; വെട്ടിയിലായി പ്രവാസികൾ
കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ്.പിഴയില്ലാതെയും പുതിയ വീസയിൽ കുവൈത്തിൽ തിരിച്ചുവരാനുള്ള സൗകര്യത്തോടെയുമായിരുന്നു പൊതുമാപ്പ്.
എന്നാൽ ഇനി പിടിയിലാകുന്നവരിൽനിന്ന് പിഴ ഈടാക്കും, കുവൈത്തിൽ തിരിച്ചുവരാനാകാത്തവിധം കരിമ്പട്ടികയിലും ഉൾപ്പെടുത്തും. വിമാനസർവീസുകൾ സാധാരണഗതിയിലാകുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാനുള്ള ക്യാംപെയ്ൻ ആരംഭിക്കും .ആശ്രിതർക്കും ഈ നിയമം ബാധകമാണ് .ഇഖാമ കാലാവധി അവസാനിച്ചാൽ അനധികൃത താമസക്കാരാകും. പിഴയടച്ച് ഇഖാമ പുതുക്കുകയോ രാജ്യം വിടുകയോ ആണ് പ്രതിവിധി. അത്തരക്കാരുടെ സ്പോൺസർഷിപ്പിൽ ആശ്രിത വീസയിൽ കഴിയുന്നവർക്കും സ്പോൺസർക്കുള്ള നിയമം തന്നെയാണ് ബാധകം. പാസ്പോർട്ട് കാലാവധി അവസാനിച്ചാൽ ഇഖാമ പുതുക്കുന്നതിന് മുൻപായി പാസ്പോർട്ടും പുതുക്കണം. നിശ്ചിത പ്രായം തികഞ്ഞവരുടെ ഇഖാമ പുതുക്കൽ, സ്വദേശി-വിദേശി ജനസംഖ്യാനുപാതം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ പല കാര്യങ്ങളും വിവിധ സമിതികളുടെ പഠനത്തിലാണ്.രാജ്യത്തിന് പുറത്ത് ഇഖാമയുള്ള 4 ലക്ഷം പേർഉണ്ടെന്നാണ് കണക്ക് .
ഇഖാമാ കാലാവധി തീരാത്ത 4 ലക്ഷത്തിലേറെ വിദേശികൾ കുവൈത്തിന് പുറത്തുണ്ട്. ഓഗസ്റ്റ് 23ലെ കണക്കനുസരിച്ച് അത്തരക്കാരുടെ എണ്ണം 4,26,871 ആണ്. ഇഖാമ കാലാവധി അവസാനിച്ചവർക്ക് കുവൈത്തിൽ പ്രവേശനം അനുവദിക്കുകയുമില്ല. സന്ദർശക/തൊഴിൽ/ആശ്രിത വീസ ലഭിച്ചവർ നിയമപ്രകാരം നിർണയിക്കപ്പെട്ട കാലാവധിക്കുള്ളിൽ കുവൈത്തിൽ എത്തിയില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് സർക്കാർ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ച് മാത്രമാകും ഇനി വീസ നൽകുക. നിലവിൽ പുതുതായി വീസ നൽകുന്നില്ല.
"
https://www.facebook.com/Malayalivartha