യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...! രാജ്യത്ത് മൂന്ന് ദിവസങ്ങള്‍ കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍, 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത...!
യു.എ.ഇയിൽ ബുധനാഴ്ച്ച ആരംഭിച്ച ശക്തമായ മഴ ശനിയാഴ്ച്ചവരെ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് ശേഷം മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടർന്ന് വലിയ ആശ്വാസത്തിലായിരുന്നു മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവർ. എന്നാൽ രാജ്യത്ത് മൂന്ന് ദിവസങ്ങള്‍ കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ അറിയിപ്പ് നല്‍കി. മഴമേഘങ്ങള്‍ കിഴക്ക് നിന്ന് ചില ഉള്‍പ്രദേശങ്ങളിലേക്കും തെക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
യുഎഇയില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് മരിച്ച ഏഴ് പേരരിൽ 5 പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നും നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.
പ്രളയക്കെടുതിയില്‍ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
അതേസമയം, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേരിട്ട നഷ്ടം വിലയിരുത്താന്‍ ഫുജൈറയിലും റാസല്‍ഖൈമയിലും നടപടികള്‍ ആരംഭിച്ചു.രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുകയും അപകടകരമായ സാഹചര്യം ഒഴിയുകയും ചെയ്ത സാഹചര്യത്തില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നേരിട്ട നഷ്ടം പൂര്‍ണമായും രേഖപ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ഫുജൈറ അടിയന്തര കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആദ്യ യോഗം ചേര്‍ന്നു.ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ അഫ്ഖാമിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. പ്രളയം ബാധിച്ചവര്‍ക്ക് നാശനഷ്ടങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫുജൈറയില്‍ രണ്ടു ദിവസമായി ഗതാഗതം തടസ്സപ്പെട്ട ഫുജൈറ-ഖിദ്ഫ റിങ് റോഡില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിനിടെ ശക്തമായ മഴയില്‍ ഗതാഗത തടസ്സം നേരിട്ട ഷാര്‍ജയിലെ വിവിധ മേഖലകളിലെ റോഡുകള്‍ സാധാരണ നിലയിലെത്തി. ഷാര്‍ജയെ കിഴക്കന്‍ മേഖല നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഷാര്‍ജ-കല്‍ബ റോഡില്‍ പൂര്‍ണമായും തടസ്സം നീക്കിയെന്ന് കിഴക്കന്‍ മേഖല പൊലീസ് ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ ഹമൂദി വിശദീകരിച്ചു. ഖോര്‍ഫുക്കാനിലെ വിവിധ റോഡുകളും ഷിസ്, നഹ്‌വ മേഖലകളിലെ റോഡുകളും സാധാരണ നിലയിലായി. കല്‍ബ നഗരത്തിലെ ഉള്‍റോഡുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha