ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലെത്തിയ പ്രവാസി യുവാവിനെ സ്വർണ്ണക്കടത്തെന്ന് സംശയിച്ച് വിവസ്ത്രനാക്കി: മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ ക്ഷമാപണം നടത്തി അധികൃതർ
സ്വർണ്ണ കടത്തെന്ന് കിട്ടിയ സന്ദേശത്തെ തുടർന്ന് ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലെത്തിയ പ്രവാസി യുവാവിനെ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. മസ്ക്കറ്റില്‍ നിന്നെത്തിയ യുവാവിനെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. മണിക്കൂറുകളോളം തടഞ്ഞുവെച്ച് പരിശോധിച്ചിട്ടും ഒന്നും കിട്ടാതായതോടെ ക്ഷമാപണം നടത്തി അധികൃതർ വിട്ടയയ്ക്കുകയായിരുന്നു.
മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് വെള്ളിയാഴ്ച രാത്രി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തില്‍ മോശം അനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മത്രയിലെ ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിയത്.
മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നു പോകുമ്പോൾ ബീപ് ശബ്ദം കേട്ടതോടെ യുവാവിനെ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നു യന്ത്രങ്ങളിലൂടെ കടന്നു നോക്കിയെങ്കിലും ഒരെണ്ണം മാത്രമാണ് ബീപ് ശബ്ദം പുറപ്പെടുവിക്കാഞ്ഞത്.
തുടര്‍ന്ന് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സംശയിച്ച് വിവസ്ത്രനാക്കി പരിശോധിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ യന്ത്രത്തിന്റെ തകരാര്‍ മൂലമാണ് ബീപ് ശബ്ദം കേട്ടതെന്നാണ് യുവാവ് പറയുന്നത്. ഇതാണ് തന്നെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇടയാക്കിയതെന്ന് യാത്രക്കാരന് പറയുന്നു. മലയാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥന് കാര്യം മനസിലായെങ്കിലും വീഴ്ച മറയ്ക്കാനായി ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിലാക്കിയതെന്നും ഇയാള്‍ പറയുന്നു.
https://www.facebook.com/Malayalivartha