ആ ഷോക്കിൽ നിന്ന് അവന്റെ അമ്മ ഇതുവരെ മുക്തയായിട്ടില്ല; അവൾക്ക് വേണ്ടായിരുനെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ? സാം എബ്രഹാം കൊലപാതകത്തിൽ അച്ഛന്റെ പ്രതികരണം ഇങ്ങനെ...
മലയാളി യുവാവ് സാം എബ്രഹാമിന്റെ കൊലപാതകത്തിൽ കോടതി വിധിയെക്കുറിച്ച് തുറന്നടിച്ച് പിതാവ് എബ്രഹാം. തന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കുറ്റക്കാരാണെന്ന് മെൽബൺ കോടതി വിധിച്ചിരുന്നു. കോടതി വിധിയെക്കുറിച്ച് എബ്രഹാമിന് പറയാനുള്ളത് ഇങ്ങനെ..
അവർ ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം. ഇവളെയും ഞങ്ങൾ ഞങ്ങളുടെ മോളെ പോലെയാ സ്‌നേഹിച്ചത് എന്നിട്ടും ഇവൾ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങൾക്ക് വിഷമമുണ്ട്. ആദ്യം തങ്ങൾ വിചാരിച്ചത് രണ്ടുപേർക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവന് തന്നെ കുറ്റം ഏൽക്കുന്നതായി ഫേസ്ബുക്കിലും മറ്റും വന്നപ്പോൾ അവൾക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേർക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതിൽ പ്രവർത്തിച്ചുവെന്നാണ് കരുതുന്നത്.
സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങൾക്ക് ഇഷ്ടം. കാരണം ഞങ്ങൾ അത്രമേൽ സ്‌നേഹിച്ചിരുന്ന ഒരു പെണ്ണായിരുന്നു അവൾ. ഹാർട്ട് അറ്റാക്കാണ് എന്നു വിശ്വസിച്ചിരുന്ന ഞങ്ങൾ സയനേഡാണ് മരണ കാരണം എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.
എന്റെ ഭാര്യയ്ക്കൊന്നും ഇതുവരെ മകന്റെ മരണത്തോട് പൊരുത്തപ്പെടാനായിട്ടില്ല. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണിൽ വിളിച്ച് ഞാൻ സുഖമായിരിക്കുന്നുവെന്ന് മോൻ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടിൽ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാൻ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നാണ് ആ സംഭവം നടക്കുന്നത്. ഏബ്രഹാം പറയുന്നു.
ഇനി കുഞ്ഞിനെ വിട്ടുകിട്ടുകയെന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ. അതിനായി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകൾ നൽകി. ഓസ്‌ട്രേലിയയിൽ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങൾ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയിൽ നിന്ന് കിട്ടിയിരുന്നു.കുട്ടിയെ കിട്ടാൻ ഏംബസി വഴി പരമാവധി ശ്രമിക്കും. ഓസ്‌ട്രേലിയയിൽ പോയി കേസ് നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 10 തവണയെങ്കിലും കൊച്ചുമകനുമായി സംസാരിച്ചിട്ടുണ്ട്.
വെറും കുശലാന്വേഷണങ്ങൾ മാത്രം. കുട്ടിയുടെ അമ്മയെ കുറിച്ചോ, കേസിനെ കുറിച്ചോ സംസാരിക്കാറില്ല.ചേട്ടത്തിയുടെ ഭർത്താവാണ് കുട്ടിക്ക് ഫോൺ കൊടുക്കുന്നതും മറ്റും.
സർക്കാരിന്റെ സംരക്ഷണയിലാണ് വളരുന്നതെങ്കിൽ ഞങ്ങൾക്ക് അവനുമായി ബന്ധപ്പെടാൻ കഴിയും. എന്നാൽ ചേട്ടത്തിയുടെ സംരക്ഷണയിലാണെങ്കിൽ ഞങ്ങൾക്ക് ബന്ധപ്പടാൻ കഴിയുകയില്ല.അവർ വളർത്തുകയാണെങ്കിൽ തങ്ങൾക്ക് അതിനോട് യോജിക്കാൻ കഴിയില്ലയെന്നും ഏബ്രഹാം പറയുന്നു.
കേസിന്റെ അന്വഷണ വേളയിൽ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയിൽ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കിൽ മറ്റൊരു കേസ് ഫയൽ ചെയ്യണമെന്നാണ് അവർ വ്യക്തമാക്കിയത്. കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകർ അറിയിച്ചതെന്നും സാമുവൽ എബ്രഹാം പറഞ്ഞു.
മാർച്ച് 21 നാണ് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള ഇരുഭാഗത്തിന്റെയും വാദം നടക്കുന്നത്. അവളും അവനും ഇനി ജീവിതത്തിൽ വെളിച്ചം കാണരുത്..പുറത്ത് വരരുത് എന്നാണ് താല്പര്യം . മകളെ പോലെ സ്‌നേഹിച്ച തങ്ങളോട് ഇത്രയും ക്രൂരത പാടില്ലായിരുന്നു. അവൾക്ക് വേണ്ടായിരുന്നെങ്കിൽ ഇട്ടേച്ചങ്ങ് പോയാൽ പോരായിരുന്നോ? ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് ഭാര്യയുടെ താല്പര്യം. അവളിനിയും ഈ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല. ഏബ്രഹാം ഒരു വിതുമ്പലോടെ പറഞ്ഞു നിര്ത്തുന്നു.
https://www.facebook.com/Malayalivartha