ആറ്റുകാലമ്മയ്ക്ക് ഇന്ന് മഹാ പൊങ്കാല; ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയുടെ തിരുനടയിൽ: ഒരുക്കങ്ങൾ പൂര്‍ത്തിയായി, അനന്തപുരി യാഗശാലയായി മാറാന്‍ നിമിഷങ്ങൾ മാത്രം...
എല്ലാ വഴികളും ആറ്റുകാലമ്മയുടെ തിരുനടയിലേക്ക്. എല്ലാ ചുണ്ടുകളും മന്ത്രിക്കുന്നത് ദേവിയെ സ്തുതിക്കുന്ന മന്ത്രങ്ങള്‍. ദൂരദേശങ്ങളില്‍ നിന്നെത്തിയവരെല്ലാം അടുപ്പൊരുക്കി കാത്തിരിപ്പ് തുടങ്ങി. മിനിറ്റുകള്‍ക്കകം വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമാകും. അനന്തപുരി യാഗശാലയായി മാറാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. നഗരമാകെ ഉത്സവലഹരിയിലാണ്. എവിടെ നോക്കിയാലും പൊങ്കാല കാഴ്ചകളാണ്. ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം പൊങ്കാലക്കലങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്ബു തന്നെ നിരന്നു കഴിഞ്ഞിരുന്നു. പൊങ്കാലയിടേണ്ടത് മണ്‍കലത്തിലാണ്.
ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 9.30യോടെ ക്ഷേത്രത്തിനകത്ത് നിന്നും പുറത്തിറങ്ങണമെന്ന് അധികൃതര്‍ ഭക്തരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്ബോള്‍ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്ബൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് അടുപ്പുവെട്ട് ചടങ്ങ്. ഇതോടെ എല്ലാ പൊങ്കാലക്കലങ്ങളിലും ഒരേ സമയം തീ പകരും.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തവണയും വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണമാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ കമാന്‍ഡോകളുള്‍പ്പെടെ മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൂവായിരത്തിലധികം പൊലീസുകാരെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. സി.സി ടിവി, ഡ്രോണ്‍ കാമറകള്‍ എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമനസേനാംഗങ്ങളെ ആറ്റുകാലിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് സെഗ്മെന്റുകളായാണ് ഇവരെ വിന്യസിക്കുക. തീപിടിത്ത സാദ്ധ്യതയുള്ള 76 പോയിന്റുകള്‍ കണ്ടെത്തി അവിടേക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. ഏത് അനിഷ്ട സാഹചര്യവും നേരിടാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഗ്നിശമനസേനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.ആരോഗ്യവകുപ്പിന്റെ 21 മെഡിക്കല്‍ ടീമുകള്‍ പൊങ്കാലയ്ക്കായി സജ്ജമായി. ആംബുലന്‍സുകളും ഓക്സിജന്‍ പാര്‍ലറും അടക്കം എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha