കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചില്ല; അറ്റ്‌ലസ് ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് ഇടപെട്ട കേന്ദ്ര വിദേശകാര്യമന്ത്രാലയം ശ്രമങ്ങൾ ഉപേക്ഷിക്കുന്നു
പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അനിശ്ചിതത്വത്തില്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. ഇതോടെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശ്രമങ്ങള്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് വജ്രവ്യവസായികളാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്തത്.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇപ്പോള്‍ ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ് അറ്റ്‌ലസ് അനുഭവിക്കുന്നത്.
മറ്റ് കേസുകളുടെ വിധിവന്നാല്‍ തടവ് ശിക്ഷ വീണ്ടും കൂടിയേക്കാം. ഇതിനിടയില്‍ ഭാര്യ ഇന്ദിരയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രാമചന്ദ്രന്‍ അറസ്റ്റിലായത് ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഇനി രണ്ട് വ്യക്തികള്‍ കൂടി ഒത്തുതീര്‍പ്പിലായാല്‍ അറ്റ്‌ലസ് രാമചന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha