ഇതിനൊരു അവസാനമില്ലേ..! പ്രവാസികളെ കൈവിട്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കൂട്ടപരിശോധന, പതിനേഴായിരത്തിലധികം നിയമലംഘകർ പിടിയിലായതായി വെളിപ്പെടുത്തി മന്ത്രാലയം

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുകയാണ് ആഭ്യന്തര മന്ത്രാലയം. ഒരോ ആഴ്ച്ചത്തേയും പിടിയിലാകുന്നവരുടെ കണക്കുകൾ മന്ത്രാലയം പുറത്തുവിടാറുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ ഒരോ ആഴ്ച്ചയും ഇത്തരത്തിൽ പിടിയിലാകുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ പതിനേഴായിരത്തിലധികം നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.താമസരേഖാ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.
9763 ഇഖാമ നിയമലംഘകരും 4911 അതിർത്തി സുരക്ഷാചട്ടലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 585 പേരും ഇതിലുൾപ്പെടും. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 10,034 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 42,113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധമായി സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരിൽ ഇന്ത്യക്കാരും ഏറെ. യമനുമായി അതിർത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിർ മലഞ്ചെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ് അതിർത്തി സുരക്ഷസേനയുടെ പിടിയിൽ അകപ്പെടുന്നവരിൽ അധികവും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും പലവിധ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവരാണ് രക്ഷപ്പെടാനുള്ള പഴുത് തേടി ഇവിടെ എത്തുന്നത്.
സ്പോൺസറുമായി പ്രശ്നമുള്ളവർ, വാഹനാപകട കേസിൽ കുടുങ്ങിയവർ, സാമ്പത്തിക പ്രശ്നം നേരിടുന്നവർ, ഹുറൂബ് കേസിൽപെട്ടവർ, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവർ, മറ്റ് പലവിധ നിയമപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയതരം ആൾക്കാരാണ് ഈ സാഹസിക മാർഗം തേടുന്നത്.
ഇടനിലക്കാരുടെ പ്രേരണ വഴി ആയിരക്കണക്കിന് റിയാൽ നൽകിയാണ് അതിർത്തിയിലൂടെ നുഴഞ്ഞുകടന്ന് യമൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ജീസാനിലെ സാമൂഹിക പ്രവർത്തകൻ ഷംസു പൂക്കോട്ടൂർ അതിർത്തി സുരക്ഷസേനയുടെ ജയിൽ സന്ദർശിച്ചപ്പോഴാണ് ഇത്തരത്തിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്ന വിവരം അധികൃതർ വെളിപ്പെടുത്തിയത്.
അതിർത്തിയിൽനിന്ന് ദായിർ വഴി 10 മുതൽ 15 കി.മീ വരെ മലയിടുക്കുകളിലൂടെ നടന്നാണ് പലരും ഇത്തരം സാഹസങ്ങൾ ചെയ്യുന്നതും പിടിക്കപ്പെടുന്നതും.ഈ മേഖല സുരക്ഷസേനയുടെയും മറ്റും നിരീക്ഷണത്തിലുള്ള പ്രദേശമാണ്. ഇവിടെ പ്രവേശിക്കുന്നവരെ സ്വദേശി, വിദേശി വ്യത്യാസം ഇല്ലാതെ കസ്റ്റഡിയിലെടുക്കും. സേനയുടെ ശാസന അനുസരിക്കാതിരിക്കുകയോ, രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവെച്ചേക്കും.
https://www.facebook.com/Malayalivartha























