ആദ്യ ചിത്രത്തിലൂടെ സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ; സി ഐ ഡി മൂസയിലൂടെ മലയാളത്തിലേക്ക്; വില്ലനായും സ്വഭാവനടനായും ആശിഷ് വിദ്യാർത്ഥി അവിസ്മരണീയമാക്കിയത് പതിനൊന്ന് ഭാഷകളിലുള്ള കഥാപാത്രങ്ങളെ; ഇന്ത്യൻ നായകന് പിറന്നാൾ ആശംസകൾ !

അഭിനയത്തിലൂടെയും മോട്ടിവേഷണൽ സ്പീക്കിങിലൂടെയും ലോകമെമ്പാടും ആരാധകരുള്ള വ്യക്തിയാണ് ആശിഷ് വിദ്യാർത്ഥി. 11 ഭാഷകളിലായി തന്റെ അതുല്യമായ അഭിനയശേഷി കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടൻ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സന്തോഷത്തിലാണ് . കണ്ണൂർ ജില്ലയിൽ ജനിച്ച മലയാളി നടനാണ് ആശിഷ് എന്നത് അധികം ആർക്കും അറിയുന്ന വസ്തുതയല്ല . എന്നാൽ സിനിമാ അരങ്ങേറ്റം കന്നടയിലൂടെയാണ് . ആനന്ദ് എന്നാണ് ആദ്യ സിനിമയുടെ പേര്.
കിട്ടിയ വേഷങ്ങളെല്ലാം അതി ഗംഭീരമാക്കിയ ആശിഷ് വിദ്യാർത്ഥി ആദ്യമായി അഭിനയിച്ച ചിത്രം 'ദ്രോഹ്കാൽ' ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ 1995-ൽ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ആശിഷ് ലോകമെമ്പാടും പ്രേക്ഷകർ കാത്തിരിക്കുന്ന പോസ് പോസ്സ് ഗ്ലോബൽ ടോക്കിലും സാന്നിധ്യമറിയിച്ചിരുന്നു. പോസ് പോസ്സ് ഗ്ലോബൽ ടോക്കിന്റെ ആറാമത്തെ എപ്പിസോഡിൽ സംവദിച്ചത് ആൾക്കാരെ തന്റെ പ്രഭാഷണങ്ങളിലൂടെ പ്രചോദിപ്പിച്ച ആശിഷ് വിദ്യാർത്ഥി എന്ന ബഹുമുഖ പ്രതിഭയാണ്.
രാഷ്ട്രം ലോക്ക് ഡൗണിലേക്കും നിരാശയിലേക്കും പോയ സമയത്താണ് MBT പോസ് പോസ്സ് (Pos Poss) സംവാദ പരമ്പര തുടങ്ങുന്നത്. Pos എന്നത് പോസിറ്റിവിറ്റിയെയും (Positivity) Poss എന്നത് ജീവിതത്തിലെ സാധ്യതകളെയും (Possibilities) പ്രതിനിധാനം ചെയ്യുന്നു. 52 സംവാദങ്ങളിലൂടെ 120 പരം പ്രഗത്ഭർ, മഹാനടൻ മോഹൻലാൽ, ഇൻഫോസിസ് മുൻ തലവൻ ഷിബുലാൽ, ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ് തുടങ്ങി ഒരു നീണ്ട നിര തന്നെ പോസ് പോസ്സ് പരമ്പരയിൽ വന്നു കഴിഞ്ഞു. അവർക്കിടയിലേക്കായിരുന്നു ആശിഷ് വിദ്യാർത്ഥിയും സ്ഥാനം നേടിയത്.
ആശിഷ് വിദ്യാർത്ഥിയുടെ ജന്മദിനത്തിൽ അദ്ദേഹം അവിസ്മരണീയമാക്കിയ ചില കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്താം...
ദ്രോഹ്കാൽ
ഗോവിന്ദ് നിഹലാനി നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം 1994-ലാണ് പുറത്തിറങ്ങിയത്. ഹിന്ദി ഭാഷയിൽ ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചലച്ചിത്രം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമാണ് പ്രമേയമാക്കിയത്. ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കടന്നു പോകേണ്ടി വരുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചാണ് സിനിമ പറയുന്നത്. അതിസമർത്ഥനായ കമാൻഡർ ഭദ്രയുടെ വേഷത്തിലാണ് ആശിഷ് വിദ്യാർത്ഥി എത്തുന്നത്. അതുല്യമായ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
ഇസ് രാത് കീ സുബഹ് നഹീ
സുധീർ മിശ്ര സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഇസ് രാത് കി സുബഹ് നഹീ'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ താര ദേശ്പാണ്ഡെ, നിർമൽ പാണ്ഡെ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഒരു രാത്രി നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തത്. ചിത്രത്തിൽ രമൺ ഭായ് എന്ന് പേരുള്ള പ്രതിനായകന്റെ വേഷത്തിലാണ് ആശിഷ് വിദ്യാർത്ഥി എത്തിയത്. പ്രതിനായകവേഷത്തിൽ അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ച ആശിഷിനെ തേടിയെത്തിയത് ആ വർഷത്തെ സ്റ്റാർ സ്‌ക്രീൻ പുരസ്‌കാരം ആയിരുന്നു.
പോക്കിരി
പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുഗു ചിത്രമാണ് 'പോക്കിരി'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മഹേഷ് ബാബു, ഇല്യാന ഡിക്രൂസ്, പ്രകാശ് രാജ്, ആശിഷ് വിദ്യാർത്ഥി എന്നിവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സബ് ഇൻസ്പെക്റ്റർ ആയ പശുപതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആശിഷ് പ്രത്യക്ഷപ്പെടുന്നത്. കൊലപാതകം ചെയ്യാനുള്ള പ്രവണത മൂലം കാമുകിയുടെ അനിഷ്ടവും ഒരു അഴിമതിക്കാരനായ പോലീസുദ്യോഗസ്ഥന്റെ ശത്രുതയും പോലീസ് അന്വേഷിക്കുന്ന ഒരു ഡോണിന്റെ ശ്രദ്ധയും പിടിച്ചു പറ്റുന്ന ഒരു പ്രാദേശിക ഗുണ്ടയെ ചുറ്റിപറ്റി വികസിക്കുന്ന കഥാപാത്രമാണ് ആശിഷിന്റേത്. 2009-ൽ 'മഗധീര' എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ തെലുഗു സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം 'പോക്കിരി' ആയിരുന്നു.
ഗില്ലി
എ എം രത്നം നിർമിച്ച്, ധരണി സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ തമിഴ് ചിത്രം തെലുഗ് ചിത്രമായ 'ഒക്കടു'വിന്റെ റീമെയ്ക്ക് ആയിരുന്നു. കബഡി കളിക്കാരനായ മകൻ പഠനത്തിൽ ശ്രദ്ധിക്കാതെ നടക്കുന്നതിന് ശകാരിക്കുന്ന ശിവസുബ്രഹ്മണ്യം എന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയാണ് ചിത്രത്തിൽ ആശിഷ് വേഷമിട്ടത്. ഈ ചിത്രം 200-ലേറെ ദിവസങ്ങൾ സിനിമാ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. വിജയ് നായകനായ ചിത്രത്തിൽ വിജയിയുടെ അച്ഛന്റെ കഥാപാത്രമാണ് ആശിഷ് വിദ്യാര‍്ത്ഥി അവതരിപ്പിച്ചത്.
2003 ൽ ദിലീപ് നായകനായ സി ഐ ഡി മൂസ എന്ന ചിത്രത്തിലൂടെയാണ് ആശിഷ് വിദ്യാർത്ഥി മലയാള സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചെസ്സ്, ബാച്ചിലർ പാർട്ടി.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാർത്ഥി അഭിനയിച്ചവയിലധികവും വില്ലൻ വേഷങ്ങളായിരുന്നു.
https://www.facebook.com/Malayalivartha


























