സൗദിയിൽ വേദനയായി മൂന്ന് പ്രവാസികൾ വാഹനാപകടത്തിൽ മരിച്ചു; റിയാദിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു, അപകടം നടന്നത് ഞായറാഴ്ച പുലർച്ചെ നാലരയോടെ
പ്രവാസികളെ തേടി അതിദാരുണമായ വാർത്തയാണ് പുറത്ത് വരുന്നത്. സൗദി അറേബ്യയിൽ കണ്ണുനീരായി മൂന്ന് പ്രവാസികൾ. റിയാദിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാർ. മറ്റൊരാൾ വാഹനമോടിച്ചിരുന്ന കൊൽക്കത്ത സ്വദേശി ഡ്രൈവറാണ്. തായിഫിനടുത്ത് ഇവർ സഞ്ചരിച്ചിരുന്ന വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ഉൾപ്പടെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, ഖുമിത അറുമുഖൻ, രജിത എന്നിവരെ നിസാര പരുക്കുകളോടെ ത്വാഇഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി.
ഈ മാസം മൂന്നിന് അവധി കഴിഞ്ഞ് റിയാദിൽ എത്തിയ ഇവർ ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ പോകുകന്നതിനിടയിലാണ് അപകടം നടന്നത്.
കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായില്ല.
https://www.facebook.com/Malayalivartha