കടുത്ത നടപടികളിലേക്ക് കുവൈറ്റ്; രാത്രി കാല കര്‍ഫ്യൂവിനിടയിലും കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാബിനറ്റ് യോഗം വിലയിരുത്തി, കൊവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ്

കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന രാത്രി കാല കര്‍ഫ്യൂവിനിടയിലും കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാബിനറ്റ് യോഗം വിലയിരുത്തുകയുണ്ടായി. ഈ കാലയളവിലും കൊവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹാണ് ഇത് അറിയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം 1322 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏഴു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.09 ശമതാനമായി വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 219 പേരാണ് ഐസിയുവില്‍ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊവിഡ് ബാധ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഐസിയു നിരക്ക് കൂടിയാകുന്നു ഇത്. രാജ്യത്ത് കൊവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തില്‍ സ്വദേശികളും പ്രവാസികളും കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി.
ആയതിനാൽ തന്നെ ആളുകള്‍ കൂടി നില്‍ക്കുന്ന പരമാവധി ഒഴിവാക്കുകയും മാസ്‌ക് ധാരണവും സാമൂഹ്യ അകലവും കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്. കൊവിഡ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്നു തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഏഴു മുതല്‍ 12 മണിക്കൂര്‍ രാതികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ നിയന്ത്രണങ്ങള്‍ കാര്യമായ ഗുണം ചെയ്തില്ലെന്ന വിലയിരുത്തതിലാണ് അധികൃതര്‍ എത്തിനിൽക്കുന്നത്. വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സാഹചര്യത്തിലായിരുന്നു കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അധികൃതർ പ്രഖ്യാപിച്ചത്.
മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1716 കേസുകളായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം എന്നത്. ഫെബ്രുവരി 22 മുതല്‍ തന്നെ കഫേകളും റസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഫെബ്രുവരി ഏഴു മുതല്‍ വിദേശികള്‍ക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha