നേപ്പാളിൽ കുടുങ്ങിയപ്രവാസികൾക്ക് ആശ്വാസം...പ്രത്യേക വിമാനത്തിൽ സൗദിയിലേക്ക്; നേപ്പാൾ മെയ് 31 വരെ നീട്ടിയതിന് പിന്നാലെ കാഠ്മണ്ഡുവില്‍ കുടുങ്ങിയത് അയ്യായിരത്തോളം പേർ
നേപ്പാൾ വഴി യാത്ര ചെയ്യുന്ന സൗദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടി നൽകിയാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാൾ മെയ് 31 വരെ നീട്ടിയതിന് പിന്നാലെ അയ്യായിരത്തോളം പേരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ മാസം ആറാം തിയ്യതി മുതൽ നിലവില്‍ വന്ന വിമാനയാത്രാ വിലക്ക് ഈ മാസം അവസാനം വരെ ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി അറേബ്യയിലേക്ക് പോകാൻ എത്തിയ അയ്യായിരത്തോളം പ്രവാസികളാണ് ഇതോടെ ദുരിതത്തിലായത്.
ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് പോകാന്‍ നേപ്പാളിലെത്തി കുടുങ്ങിയവര്‍ക്കായി ചാര്‍ട്ടേഡ് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഇത് കുടുങ്ങിയ പ്രവാസികൾക്ക് വളരെ വലിയ ആശ്വാസമായി തീർന്നിരിക്കുകയാണ്.
സൗദിയിലേക്ക് പോകാനായി നേപ്പാളിലെത്തിയവരെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ റിയാദിലേക്കോ ജിദ്ദയിലേക്കോ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ എംബസിയുടെ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. നേപ്പാള്‍ എയര്‍ലൈന്‍സ്, ഹിമാലയ എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളിലായിരിക്കും ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തുക. സര്‍വീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വിമാന കമ്പനികള്‍ അറിയിക്കുമെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
നേപ്പാളിൽ 15 ദിവസം താമസിച്ച് കോവിഡ് നെഗറ്റീയതിന് ശേഷമാണ് പ്രവാസികൾ സൗദിയിലേക്ക് പോകുന്നത്. പാക്കേജിന്റെ കാലാവധി കഴിഞ്ഞതിനാൽ താമസത്തിനും ഭക്ഷണത്തിനും അധികം പണം നൽകേണ്ട സാഹചര്യമാണ് ഇവർക്ക് ഉണ്ടായത്. ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാലാണ് പ്രവാസികൾ നേപ്പാൾ വഴി യാത്ര ചെയ്യുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ഈ മാസം 31 വരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടിയിരുന്നു. ഇതിന് പിന്നാലെ നേപ്പാളിൽ എത്തിയവരാണ് കുടുങ്ങിയത്.
https://www.facebook.com/Malayalivartha