പ്രതീക്ഷകൾ താളം തെറ്റി...ഇന്ത്യയിൽ നിന്ന് ആഗസ്ത് രണ്ട് വരെ വിമാന സർവീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയർവേഴ്സ്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയിലുമാണ് കഴിയുന്നത്. ജോലി ആവശ്യാർഥവും മറ്റും അടിയന്തരമായി യുഎഇയിലെത്തേണ്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ യാത്രയ്ക്ക് മറ്റു വഴികൾ തേടുകയാണ്. ഈ മാസം തന്നെ വിമാന വിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി....
ഇന്ത്യയിൽ നിന്ന് ആഗസ്ത് രണ്ട് വരെ വിമാന സർവീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയർവേഴ്സ് അറിയിക്കുകയുണ്ടായി. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ് സംബന്ധിച്ച് ചോദ്യമുന്നയിച്ച ഉപഭോക്താവിനെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ ആഗസ്ത് ആദ്യവാരത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുകയാണ് ഉണ്ടായത്.
യാത്രവിലക്ക് സംബന്ധിച്ച് അധികൃതർ അറിയിപ്പൊന്നും നൽകാത്ത സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീണ്ടേക്കുമെന്നും കമ്പനി അറിയിക്കുകയുണ്ടായി. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ് ഇത്തിഹാദ്, എമിറേറ്റ്സ്, എയർ ഇന്ത്യ കമ്പനികൾ അറിയിച്ചിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന് ചില ഇടപെടലുകൾ ജൂലൈ ആദ്യത്തിൽ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗസ്ത് തുടക്കത്തിലെങ്കിലും സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ ഏവരും.
അതേസമയം കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 24മുതലാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ 15രാജ്യങ്ങളിൽ നിന്നും വിലക്കുണ്ട്. എന്നാൽ നിലവിൽ യു.എ.ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ, സിൽവർ വിസയുള്ള താമസക്കാർ, കാർഗോ, ട്രാൻസിറ്റ് വിമാനങ്ങളുടെ ജീവനക്കാർ, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാർ, സുപ്രധാന മേഖലകളിലെ ജീവനക്കാർ, എക്സ്പോ 2020യിൽ പങ്കെടുക്കുന്നവർ എന്നിവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്ക് അനുമതി നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha