നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ലണ്ടനില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സ് ലൂസി ലെത്ബിയുടെ ക്രൂരതകള്‍ നേരത്തെ തടയാന്‍ ആശുപത്രി മാനേജ്‌മെന്റിന് സാധിക്കുമായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാത ശിശു വാര്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ കൃത്യസമയത്ത് നടപടിയെടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ കഴിഞ്ഞ ജൂലായില്‍ ആശുപത്രിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണത്തിനിടയില്‍ ലൂസി ഇപ്പോഴും ജീവപര്യന്തം തടവില്‍ തുടരുകയാണ്.
2015-16 ല്‍ രാത്രി ജോലിക്കിടെ ഇന്‍സുലിന്‍ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചുമാണ് കുഞ്ഞുങ്ങളെ ലൂസി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണെന്ന് ഒരു കുറിപ്പും ഇവര്‍ എഴുതിവച്ചു. പത്തുമാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ലൂസിയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇപ്പോഴിതാ ആശുപത്രിയില്‍ ലൂസിയുടെ കുറ്റകൃത്യങ്ങള്‍ എങ്ങനെ കണ്ടെത്തപ്പെടാതെ പോയെന്നും ആശുപത്രി അധികൃതര്‍ എങ്ങനെ അതില്‍ പ്രതികരിച്ചു എന്നും പരിശോധിച്ച തിര്‍വാള്‍ ഇന്‍ക്വയറിയാണ് നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ഹെര്‍ഫോര്‍ഡില്‍ ജനിച്ച ലൂസി, ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നാണ് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നിയോനാറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. 2015 നും 2016 നും ഇടയില്‍ ഈ യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കനത്ത വീഴ്ചയുണ്ടായതായി കമ്മീഷന്‍ അദ്ധ്യക്ഷ കാത്രിന്‍ തിര്‍വാള്‍ കുറ്റപ്പെടുത്തി.
ലൂസിക്കെതിരെയുള്ള പരാതികളില്‍ നേരത്തെ നടപടിയെടുത്തിരുന്നെങ്കില്‍ പല കുരുന്നുകളുടെയും ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ലൂസി കുറ്റവാളിയാണോ എന്ന് തീരുമാനിക്കുക എന്നതായിരുന്നില്ല കമ്മീഷന്റെ ചുമതല, മറിച്ച് നവജാത ശിശുവാര്‍ഡില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നതായിരുന്നു അന്വേഷണ വിഷയം.
2015 ജനുവരി മുതല്‍ 18 മാസത്തോളം ഇവിടെ കുട്ടികളുടെ മരണവും പെട്ടെന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. പല കുഞ്ഞുങ്ങളുടെയും നില പെട്ടെന്ന് വഷളാവുകയും പുനരുജ്ജീവന ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചു. ഇതാണ് പിന്നീട് സംഭവങ്ങള്‍ നടക്കുന്ന സമയത്തെല്ലാം വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൂസിയിലേക്ക് അന്വേഷണം തിരിയാന്‍ കാരണമായത്.
ലൂസി കൊലപ്പെടുത്തി എന്ന് കോടതി കണ്ടെത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് വെറും ഒരു ദിവസമായിരുന്നു പ്രായം. 2018ലും തുടര്‍ന്ന് 2019, 2020 വര്‍ഷങ്ങളിലും അറസ്റ്റിലായ ലൂസിക്കെതിരെ കൊലപാതക കുറ്റങ്ങള്‍ ചുമത്തി. 2023 ഓഗസ്റ്റില്‍ ഏഴ് കൊലപാതകങ്ങളും ഏഴ് കൊലപാതകശ്രമങ്ങളും തെളിഞ്ഞതിനെത്തുടര്‍ന്നാണ് ലൂസി ശിക്ഷിക്കപ്പെട്ടത്. മറ്റ് രണ്ട് കൊലപാതകശ്രമങ്ങളില്‍ നിന്നും അവരെ കോടതി വെറുതെവിടുകയും ചെയ്തു.
പിന്നീട് നടന്ന വിചാരണയില്‍ മറ്റൊരു നവജാത ശിശുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ലൂസി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. എന്നാല്‍ താന്‍ കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് ലൂസി വാദിച്ചത്. കോടതി ശിക്ഷ വിധിച്ചെങ്കിലും, ലൂസിക്കെതിരെയുള്ള തെളിവുകളെച്ചൊല്ലിയുള്ള സംശയങ്ങള്‍ അവര്‍ തെറ്റായി ശിക്ഷിക്കപ്പെട്ടതാണെന്ന വാദമുണ്ട്.
പ്രോസിക്യൂഷന്‍ വാദങ്ങളെ ചില വൈദ്യശാസ്ത്ര വിദഗ്ധര്‍ ചോദ്യം ചെയ്യുകയും ചെയ്തു. വിചാരണവേളയില്‍ തന്റെ ഗവേഷണഫലങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കുഞ്ഞുങ്ങളെ ആരും മനഃപൂര്‍വം ആക്രമിച്ചിട്ടുണ്ടെന്ന് താനോ മറ്റ് വിദഗ്ധരോ കരുതുന്നില്ലെന്നും നിയോനാറ്റല്‍ ഡോക്ടറായ പ്രൊഫസര്‍ ഷൂ ലീ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെയുള്ള പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























