പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം സർവീസുകൾ വെട്ടിക്കുറച്ചതാണു നിരക്ക് വർധനയ്ക്കു കാരണമെന്നാണു ന്യായീകരണം. എന്നാൽ, ഗൾഫിൽനിന്ന് നാട്ടിലേക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനുണ്ട്. എല്ലാ സെക്ടറിലും അടുത്ത മാസം ആദ്യത്തോടെ നാട്ടിൽനിന്നു ഗൾഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ നിരക്കിൽ വലിയ വ്യത്യാസമില്ലാതെ ലഭ്യമാണ്.
വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ ഓഗസ്റ്റ് അവസാനത്തിലും സെപ്റ്റംബർ പകുതിയോടെയുമാണ് തുറക്കുന്നത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ മലയാളികൾ ഇക്കാലയളവിലാണ് തിരിച്ചുപോകുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ കാരണം പല പ്രമുഖ എയർലൈനുകളും തങ്ങളുടെ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.
യുദ്ധ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതിനാൽ ഇന്ധനച്ചെലവ് കൂടിയതും വിമാനക്കമ്പനികൾ നിരക്ക് കൂട്ടാൻ കാരണമായി പറയുന്നു.
കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിരക്ക് വർദ്ധനവ് പ്രവാസികളെ ബാധിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇപ്പോഴും കുറഞ്ഞ നിരക്കിൽ (ഏകദേശം 30,000 രൂപയ്ക്ക്) ടിക്കറ്റുകൾ ലഭ്യമാണ്. നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും കത്തയച്ചിട്ടുണ്ട്. സെപ്റ്റംബർ പകുതി കഴിഞ്ഞാൽ നിരക്കുകളിൽ നേരിയ കുറവുണ്ടാകുമെന്നാണ് ട്രാവൽ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്
വിമാന ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയമങ്ങളും പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവയ്പ്പിക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിസിച്ചിരുന്നു . ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനക്കമ്പനികൾ നടത്തുന്ന അമിത നിരക്ക് ഈടാക്കൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് പോലും വലിയ നിരക്ക് വ്യത്യാസമുണ്ടാകുന്നതും അധിക ബാഗേജ് ചാർജുകൾ ഉൾപ്പെടെയുള്ളവ തോന്നുംപടി ഈടാക്കുന്നതും തടയാൻ വ്യക്തമായ മാനദണ്ഡങ്ങൾ വേണം. വിമാന ടിക്കറ്റ് നിരക്ക്, സർജ് പ്രൈസിങ്, അധിക ബാഗേജ് നിരക്ക് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗരേഖകൾ അന്തിമഘട്ടത്തിലാണെന്നും മൂന്ന് ആഴ്ചയ്ക്കുള്ളിൽ പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അമിത ടിക്കറ്റ് നിരക്കിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്
https://www.facebook.com/Malayalivartha


























